തിങ്കളാഴ്‌ച, മേയ് 09, 2011

"ഹനാന്റെ വിസ്‌മയ യാത്ര; പ്രപഞ്ച രഹസ്യങ്ങളിലൂടെ"





കൗതുകങ്ങള്‍ക്ക്‌ അവധി കൊടുത്ത്‌ ഹനാന്‍ ബിന്‍ത്‌ ഹാഷിം എന്ന പതിനഞ്ചുകാരി, പ്രപഞ്ചരഹസ്യങ്ങള്‍ വിവരിക്കുമ്പോള്‍ നൊബേല്‍ നേടിയ ശാസ്‌ത്രജ്ഞര്‍ പോലും കാതോര്‍ത്തിരിക്കും. കാരണം,ആസ്‌ട്രോഫിസിക്‌സും ജ്യോതിശ്ശാസ്‌ത്രവും ജീവശാസ്‌ത്രവും ഒരുമിച്ചുചേര്‍ത്ത ഈ സിദ്ധാന്തങ്ങള്‍ ശാസ്‌ത്രലോകത്തിനു പുതുമയാണ്‌.അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കുമാത്രം സീമെന്‍സ്‌ വെസ്റ്റിങ്‌ഹൗസ്‌ നടത്തുന്നശാസ്‌ത്രപ്രതിഭാമത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ്‌ ഈ കോഴിക്കോട്ടുകാരി ഇപ്പോള്‍.

യു.എസ്‌. പൗരത്വമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ മാത്രമുള്ള ഈ മത്സരത്തില്‍ നാസയുടെ വരെ അംഗീകാരം നേടിയ ഈ അതുല്യപ്രതിഭയെ പ്രത്യേക പരിഗണന നല്‌കിയാണ്‌ സീമെന്‍സ്‌ വെസ്റ്റിങ്‌ഹൗസ്‌ ഈ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്‌. പത്താം ക്ലാസ്സിലാണ്‌ പഠിക്കുന്നതെങ്കിലും ഹനാന്റെ അസാമാന്യ പ്രതിഭ പരിഗണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകളെല്ലാംഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്‌. യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ പ്രശംസ പിടിച്ചുപറ്റിയ ഹനാന്‍ അടുത്തവര്‍ഷം അമേരിക്കയിലെ മസാച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ്‌ .
ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തത്തിനും മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനും മറുഭാഷ്യം ചമയ്‌ക്കുകയാണ്‌ ഈ മിടുക്കി. ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു മഹാസിദ്ധാന്തം. 'അബ്‌സല്യൂട്ട്‌ തിയറി ഓഫ്‌ സീറോ' എന്നു പേരിട്ടിരിക്കുന്ന ഈ സിദ്ധാന്തമാണ്‌ ഹനാന്റെ സ്വപ്‌നം. ഇതുതന്നെയാണ്‌ സീമെന്‍സിന്റെ മത്സരത്തിനുള്ള വാതില്‍ തുറന്നതും. 'നാസ'യുടെ ഹൂസ്റ്റണിലെ സ്‌പേസ്‌ സ്‌കൂളില്‍ നിന്ന്‌ കഴിഞ്ഞ മെയിലാണ്‌ സ്‌പേസ്‌ ആന്‍ഡ്‌ സയന്‍സ്‌ ടെക്‌നോളജിയില്‍ ഹനാന്‍ ബിരുദം നേടിയത്‌. 'നാസ'യുടെതന്നെ ടെക്‌സസിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്‌ എയ്‌റോനോട്ടിക്‌സിലും കോഴ്‌സ്‌ പാസായി. പ്രിയവിഷയമായ'തിയററ്റിക്കല്‍ ആസ്‌ട്രോണമി'യില്‍ ഗവേഷണം നടത്തുന്നു. ബയോളജി സ്വയം പഠിക്കുന്നു.

ഹൂസ്റ്റണില്‍ 13 ദിവസത്തെ പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രബന്ധാവതരണത്തിനും ശേഷമായിരുന്നു ബിരുദദാനം. ഈ ദിവസങ്ങളില്‍ ഉറക്കം പോലുമുണ്ടായിരുന്നില്ല. ഒരു ദിവസം പുലര്‍ച്ചെ മൂന്നിനുണര്‍ന്ന്‌ കുളിക്കാന്‍ കയറി ബാത്ത്‌ ടബ്ബില്‍ കിടന്നുറങ്ങിയ ഹനാനെക്കുറിച്ച്‌ പറയാനുണ്ട്‌ ഉമ്മ അയിഷ മനോലിക്ക്‌. ടബ്ബില്‍ വെള്ളം നിറഞ്ഞ്‌ മൂക്കില്‍ കയറിയപ്പോഴാണ്‌ ഹനാന്‍ എഴുന്നേറ്റത്‌. ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ കഴിയുന്ന റോക്കറ്റ്‌ഹൂസ്റ്റണില്‍വെച്ച്‌ ഹനാന്‍ സ്വയം രൂപകല്‌പന ചെയ്‌തു.


പരീക്ഷണാര്‍ഥം നാസ ഇത്‌ 'സ്വദൂരത്തേക്ക്‌ വിക്ഷേപിക്കുകയും ചെയ്‌തു. റോബോട്ടുകള്‍ക്കും റോവറുകള്‍ക്കും ഹനാന്‍ രൂപകല്‌പന നല്‍കി. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള റോവറിന്റെനിര്‍മാണത്തില്‍ പങ്കാളിയാണിപ്പോള്‍. ചന്ദ്രനില്‍ റോബോട്ടിനെ ഇറക്കാനുള്ള പദ്ധതിയായ എക്‌സ്‌-ലൂണാര്‍ ഗൂഗ്‌ള്‍പ്രൈസിലും പങ്കാളിയാണ്‌. ചന്ദ്രനില്‍ 500 മീറ്റര്‍ നടന്ന്‌ ഐസ്‌ ചുരണ്ടിയെടുക്കാന്‍ കഴിയുന്ന റോബോട്ടിനെ ഉണ്ടാക്കുന്നതാണ്‌ പദ്ധതി.

ഹനാന്റെ പ്രതിഭ മനസ്സിലാക്കിയ ലോകപ്രശസ്‌ത ശാസ്‌ത്രസാങ്കേതികവിദ്യാഭ്യാസസ്ഥാപനമായ മസാച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി അധികൃതര്‍ ഉപരിപഠനത്തിന്‌ അങ്ങോട്ട്‌ ക്ഷണിക്കുകയായിരുന്നു. വിഷയം: 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'. 'നാസ'ശുപാര്‍ശയും ചെയ്‌തു. തലശ്ശേരി സ്വദേശി എല്‍.പി.എം. ഹാഷിമിന്റെയും മാഹിക്കാരി അയിഷ മനോലിയുടെയും ഏറ്റവും ഇളയ മകളായ ഹനാന്റെശാസ്‌ത്രാഭിമുഖ്യം നാലാം ക്ലാസ്സില്‍ തുടങ്ങിയതാണ്‌. അന്ന്‌ 12-ാം ക്ലാസ്സില്‍ പഠിച്ചിരുന്ന ചേച്ചിയുടെ ശാസ്‌ത്രപുസ്‌തകങ്ങളാണ്‌ വായനയ്‌ക്കെടുത്തത്‌. ഐന്‍സ്റ്റീനോടായിരുന്നു താത്‌പര്യം. അതു പിന്നെ ആപേക്ഷികസിദ്ധാന്തത്തോടായി. ഇതുസംബന്ധിച്ച ഒട്ടേറെ പുസ്‌തകങ്ങള്‍ വാങ്ങിക്കൂട്ടി. വായിച്ചു നോക്കി.

ആപേക്ഷികസിദ്ധാന്തത്തിലെ പല കാര്യങ്ങളും മനസ്സിലായിട്ടില്ലെന്നു പറയുമ്പോഴും ചിലയിടങ്ങളില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടേയെന്നാണ്‌ ഹനാന്റെചിന്ത. പ്രപഞ്ചം സ്ഥിരമല്ല. അത്‌ മാറിക്കൊണ്ടേയിരിക്കുന്നു. നമ്മുടെപ്രപഞ്ചത്തെ അതിനപ്പുറമുള്ള പ്രപഞ്ചത്തില്‍ നിന്ന്‌ വേര്‍തിരിക്കുന്നത്‌ പ്രകാശത്തിന്റെ അതിരാണ്‌. ഏറ്റവും ശക്തിയേറിയ ഹബ്‌ള്‍ ടെലിസ്‌കോപ്പ്‌ പോലും ഇവിടെവരെയേ പോയിട്ടുള്ളൂ. ഈ പ്രകാശത്തിനപ്പുറം മറ്റൊരു പ്രകാശകണമുണ്ട്‌- ടാക്കിയോണ്‍സ്‌. ഇതിനെയൊക്കെ വിവരിക്കുന്ന ഗണിതശാസ്‌ത്രസംവിധാനമാണ്‌ ഹനാന്റെ മറ്റൊരു പദ്ധതി. അക്ഷരാര്‍ഥത്തില്‍ പറന്നുനടക്കുകയാണ്‌ ഹനാന്‍. ഇന്ത്യയിലുംവിദേശത്തുമായി ഒട്ടേറെ ശാസ്‌ത്രസമ്മേളനങ്ങള്‍. ഏറെയും ജ്യോതിശ്ശാസ്‌ത്രവുമായി ബന്ധപ്പെട്ടവ. ഇതിനിടെ പ്രബന്ധാവതരണങ്ങള്‍ വേറെ. ഇന്ത്യയിലും ഖത്തറിലും യു.എസ്സിലുമെല്ലാമായി എത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുവെന്ന്‌ ഹനാനുതന്നെ നിശ്ചയമില്ല.


കോഴിക്കോട്‌: പ്രപഞ്ച വിസ്‌മയങ്ങള്‍ തേടിയുള്ള യാത്രയിലെതന്റെ ചിന്തകളും കണ്ടെത്തലുകളും ഹനാന്‍ ആദ്യമായി പങ്കുവെച്ചത്‌അയല്‍വാസിയായ ഐ.പി.എസ്‌. ഉദ്യോഗസ്ഥന്‍ എബ്രഹാം കുര്യനോടാണ്‌. അദ്ദേഹമാണ്‌ ഹനാനെ തിരുവനന്തപുരത്തെ ശാസ്‌ത്രഭവനിലേക്കയച്ചത്‌. അവിടെ നിന്ന്‌ പുണെയിലെ ടാറ്റഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ചിലെത്തിയ ഹനാനെ പ്രൊഫ. എം.എസ്‌.രഘുനാഥനാണ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ആസ്‌ട്രോഫിസിക്‌സിലേക്കും (ഐ.ഐ.എ.) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലേക്കും (ഐ.ഐ.എസ്‌സി.) അയച്ചത്‌.

ഐ.ഐ.എ.യിലെ പ്രൊഫസര്‍മാരായ എച്ച്‌.സി. ഭട്ട്‌, സി. ശിവറാം,ഡോ. ജയന്ത്‌ മൂര്‍ത്തി എന്നിവരാണ്‌ ഹനാന്‌ ഗവേഷണത്തിനുവേണ്ടനിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‌കുന്നത്‌. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമുമായി 2008 മുതല്‍ ഹനാന്‍ ബന്ധം പുലര്‍ത്തുന്നു. തന്റെ കണ്ടെത്തലുകളെപ്പറ്റി പറഞ്ഞ്‌ ഹനാന്‍ അയച്ച ഇ-മെയിലാണ്‌ സൗഹൃദത്തിന്റെ തുടക്കം. ''നീ പറയുന്നതൊന്നും എനിക്ക്‌ മനസ്സിലാവുന്നില്ല കുട്ടീ'' എന്നായിരുന്നുഅദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പക്ഷേ, ഹനാനിലെ യഥാര്‍ഥ പ്രതിഭയെ തിരിച്ചറിഞ്ഞ അദ്ദേഹമാണ്‌ 'നാസ'യുമായി ബന്ധപ്പെടുത്തിയത്‌.

ബന്ധു മുഹമ്മദ്‌ അഷറഫ്‌ വഴി, ഹിന്ദ്‌ രത്തന്‍ അവാര്‍ഡ്‌ ജേത്രി ഡോ. സൗമ്യ വിശ്വനാഥനെ പരിചയപ്പെട്ടതാണ്‌ ഹനാന്റെഗവേഷണജീവിതത്തില്‍ വഴിത്തിരിവായത്‌. ബോസ്റ്റണില്‍ താമസിക്കുന്ന അവര്‍ നൊബേല്‍ സമ്മാന ജേതാക്കളുള്‍പ്പെടെയുള്ള ശാസ്‌ത്രജ്ഞര്‍ക്ക്‌ ഹനാനെ പരിചയപ്പെടുത്തി. ഇപ്പോള്‍ ഇവരെല്ലാം ഈ പ്രതിഭയുടെ ആരാധകരും വഴികാട്ടികളുമാണ്‌. കോണ്‍ഫറന്‍സുകളില്‍ ഹനാന്റെ പ്രഭാഷ ണം കേട്ട പല വന്‍കമ്പനികളും ഇന്ന്‌ ഈ കുട്ടിയുടെ സ്‌പോണ്‍സര്‍മാരാണ്‌. ഇന്‍ഫോസിസ്‌ ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി നേരിട്ടാണ്‌ ഇന്‍ഫോസിസ്‌ സയന്‍സ്‌ ഫൗണ്ടേഷന്‍ ഹനാനെ സ്‌പോണ്‍സര്‍ ചെയ്യുന്ന കാര്യം അറിയിച്ചത്‌.

ഗൂഗ്ലും ഒറാക്കിളും അസിം പ്രേംജി ഫൗണ്ടേഷനുമാണ്‌ മറ്റു വമ്പന്‍ സ്‌പോണ്‍സര്‍മാര്‍. ചെറുകമ്പനികള്‍ വേറെയുമുണ്ട്‌. പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ട്‌ വിളിച്ച്‌ കുശലം ചോദിക്കുന്നു. കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌സകലപിന്തുണയുമായി നി'ുന്നു. ഖത്തറിലെ രാജ്ഞി ശൈഖ്‌ മൂസയുടെ സന്ദര്‍ശക പട്ടികയിലെ പ്രധാനവ്യക്തികളിലൊരാള്‍. ഹനാന്റെ ബിരുദദാനച്ചടങ്ങില്‍ ആദ്യ ചാന്ദ്രയാത്ര സംഘാംഗം മൈക്കല്‍ കോളിന്‍സും ശാസ്‌ത്രസാങ്കേതികരംഗത്തെ അതികായരും ഹോളിവുഡ്‌ താരങ്ങളുമാണ്‌ പങ്കെടുത്തത്‌.

ബഹിരാകാശ വാഹനമായ 'എന്‍ഡവറി'ന്റെ കേടുപാടുകള്‍ പരിഹരിച്ച ശാസ്‌ത്രജ്ഞന്‍ സതീഷ്‌ റെഡ്‌ഡിയുമായി വളരെനേരം സംസാരിക്കാനായതാണ്‌ ചടങ്ങില്‍ തനിക്കുണ്ടായ നേട്ടങ്ങളിലൊന്നെന്ന്‌ ബഹിരാകാശയാത്ര സ്വപ്‌നം കാണുന്ന ഈ മിടുക്കി പറയുന്നു. അന്ന്‌ പരിചയപ്പെട്ടവരില്‍ പലരും ഇ-മെയില്‍ അയയ്‌ക്കുന്നു. ചിലര്‍ വിളിക്കുന്നു. മറ്റൊരു ചടങ്ങില്‍ വെച്ച്‌ പരിചയപ്പെട്ട ടെന്നീസ്‌ താരങ്ങളായ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നഡാലിനുമെല്ലാം ഹനാന്‍സ്വന്തക്കാരിയെപ്പോലെ. സീമെന്‍സ്‌ യാത്രയ്‌ക്കുള്ള ഒരുക്കങ്ങളെപ്പറ്റി ചോദിച്ചും ഗവേഷണത്തിന്റെ പുരോഗതി ആരാഞ്ഞും ഇ-മെയിലയയ്‌ക്കുന്നത്‌ യു.എസ്‌. പ്രസിഡന്റ്‌ ബറാക് ഒബാമ. ഈ യാത്രയില്‍ ഹനാന്‍ ഒബാമയെ കാണുന്നുണ്ട്‌. ചന്ദ്രനില്‍ ആദ്യം കാല്‍കുത്തിയ നീല്‍ ആംസ്‌ട്രോങ്‌ ഹനാനെ കാണാന്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ലെബനനില്‍ കഴിയുന്ന അദ്ദേഹത്തെ അവിടം സന്ദര്‍ശിക്കുമ്പോള്‍ കാണാമെന്ന സന്തോഷത്തിലാണ്‌ ഹനാന്‍.

ലെബനന്‍, സ്‌പെയിന്‍, ബെല്‍ജിയം, ഫ്രാന്‍സ്‌, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹനാന്‌ ക്ഷണം ലഭിച്ചുകഴിഞ്ഞു. നാളത്തെ നൊബേല്‍ സമ്മാനജേത്രിയാകാനിടയുള്ള ഈ പെണ്‍കുട്ടിയെ കാണാനും കേള്‍ക്കാനും ലോകം കാത്തിരിക്കുമ്പോള്‍ നമ്മുടെ നാടിതുവരെ ഇവളെ അറിഞ്ഞിട്ടില്ല. ''ഇങ്ങനെ ഒരു കുട്ടിയുള്ളതായി കേരളത്തിലെ സര്‍ക്കാറിന്‌ അറിയില്ല. അതില്‍വിഷമമുണ്ട്‌''-ഹനാന്റെ അമ്മ പറയുന്നു. പക്ഷേ, ഹനാന്‍ പഠിക്കുന്ന കോഴിക്കോട്‌ സെന്റ്‌ ജോസഫ്‌സ്‌ ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോവിറ്റയും നല്‌കുന്ന പ്രോത്സാഹനത്തെപ്പറ്റിപ്പറയാന്‍ ഇവര്‍ക്ക്‌ നൂറുനാവാണ്‌.

ജ്യോതിശ്ശാസ്‌ത്രവും ജൈവസാങ്കേതികവിദ്യയുമാണ്‌ ഭാവിയുടെ ശാസ്‌ത്രങ്ങള്‍ എന്നു വിശ്വസിക്കുന്നു ഹനാന്‍. യോഗ്യതയും കഴിവുംപരിഗണിക്കാതെ ബിരുദങ്ങള്‍ മാത്രം കണക്കിലെടുക്കുന്ന നമ്മുടെ വിദ്യാഭ്യാസരീതിയോട്‌ കടുത്ത എതിര്‍പ്പാണ്‌ ഹനാന്‌. കഴിവുള്ള കുട്ടികള്‍ വിദേശത്തേക്ക്‌ പോകാന്‍ കാരണവും ഇതാണെന്ന്‌ ഹനാന്‍ അഭിപ്രായപ്പെടുന്നു. ''മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ്‌ ഞാൻ നിന്നത്. അതില്‍ എനിക്ക്‌ നാണക്കേടുണ്ട്‌. എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥാപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ കഴിയൂ'' -ഹനാന്‍ പറയുന്നു. കടപ്പാട് : റമീസ് കുറ്റ്യാടി (ഇത് ഞാനായി തേടി പിടിച്ച് കണ്ടു പിടിച്ചതൊന്നുമല്ല കേട്ടോ.. ഒരു മിടുക്കി പെൺ കുട്ടിയുടെ ശാസ്ത്ര ലോകത്തോടുള്ള അടുപ്പം , നല്ലൊരു വാർത്ത അധികമാരുടേയും ശ്രദ്ധയിൽ പെടാത്തത് കൊണ്ട് ഞാൻ ഒന്നു കൂടി കാണിച്ചു എന്നേയുള്ളൂ .. ഒരു തരം കോപി പേസ്റ്റ് പരിപാടി തന്നെ.. നിങ്ങളും വായിക്ക് അതിനു വേണ്ടി മാത്രം...)

30 അഭിപ്രായങ്ങൾ:

jayaraj പറഞ്ഞു...

aa midukki kuttikku ella vidha bhavukangalum nerunnu.

Unknown പറഞ്ഞു...

നന്മ നിറഞ്ഞ പ്രാര്‍ത്ഥനകള്‍ നേരുന്നു ...

രമേശ്‌ അരൂര്‍ പറഞ്ഞു...

അവളുടെ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ ..ആശംസ നേരാം നമുക്ക് .:)

നൗഷാദ് അകമ്പാടം പറഞ്ഞു...

മുന്‍പ് കൊടുത്ത ഈ പോസ്റ്റ് എല്ലാവരുടേയും ശ്രദ്ധക്കായി ഞാന്‍ മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പില്‍ ആഡ് ചെയ്തിട്ടുണ്ട്.
ഈ അറിവ് പകര്‍ന്നതിനു നന്ദി.

കെ.എം. റഷീദ് പറഞ്ഞു...

ഹനാന് എല്ലാ ആശംസകളും
നാളെ ഹനനിലൂടെ ലോകം ഇന്ത്യയെ കൂടുതല്‍ അറിയട്ടെ

Naushu പറഞ്ഞു...

ഹനാന് എല്ലാവിധ ആശംസകളും നേരുന്നു ...

Unknown പറഞ്ഞു...

മുന്‍പ്‌ കേട്ടിരുന്നു, ഇതും മുന്‍പ് വായിച്ചപോലെ.
പക്ഷെ നമ്മുടെ വാര്ത്താമാധ്യമങ്ങളിലൊന്നും ഈ കുട്ടിയെക്കുറിച്ച് കേള്‍ക്കുന്നില്ല!


എല്ലാവിധ വിജയാശംസകളും നേരുന്നു.

Unknown പറഞ്ഞു...

കുറെ മുമ്പ്‌ വായിച്ചരിഞ്ഞിരുന്നു.
കൂടുതല്‍ അറിയാന്‍ അവസരം നല്‍കിയതിനു സന്തോഷം.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

sariyany. ippozhanu ingane oru kuttiyeppatti kelkkunnathu.hanannu ellavidha bhavukangalum nerunnu.

ente lokam പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മുകിൽ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ente lokam പറഞ്ഞു...

ഉമ്മു അമ്മാര്‍ :-മാധ്യമങ്ങളെ അപ്പാടെ
വിശ്വസിക്കാന്‍ ബ്ലോഗു കാര്‍ക്ക് ആവില്ല എന്ന തെളിവാണ് എനിക്ക് ഇപ്പൊ കിട്ടിയത് .ഞാന്‍ ഈ പോസ്റ്റ്‌ re share ചെയ്തപ്പോള്‍ മൊത്തം വിവാദം .അത് കൊണ്ടു ഈ link ഒന്ന് നോക്കിയിട്ട്
മതി നിങ്ങള്‍ ഒക്കെ അഭിപ്രായം പറയാന്‍

http://singularityon.blogspot.com/2009/09
blog-post.html
http://bhairavan.in/narmabhumi/

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

മുമ്പ് ഈ കുട്ടിയെ കുറിച്ച് കേട്ടിരുന്നു.
ഹനാന്റെ സ്വപ്നങ്ങള്‍ പൂവണിയട്ടെ...
ആശംസകള്‍ നേരുന്നു...ഹനാനെ കുറിച്ച്
കൂടുതല്‍ പരിചയപ്പെടുത്തിയതിനു നന്ദി

SHANAVAS പറഞ്ഞു...

ഉമ്മു അമ്മാറിനു നന്ദി,ഈ പ്രതിഭയെ കുറിച്ച് പോസ്റ്റ്‌ ഇട്ടതിനു.നേരത്തെ കേട്ടിരുന്നു.വിശദമായി ഇപ്പോഴാണ് അറിയുന്നത്. ഈ കൊച്ചു മിടുക്കി നാളെ നമ്മുടെ ഒക്കെ അഭിമാനം ആകും.എല്ലാ ആശംസകളും നേരുന്നു.

ente lokam പറഞ്ഞു...

NIngal aarum oru comment polum
nokkathe comment ittu povuka
aanallo.Hannan's claimed
achievements are not
fully genuine.pls check that link
and give your opinion...

ManzoorAluvila പറഞ്ഞു...

Please read Ente Lokam Comment ...

കൊമ്പന്‍ പറഞ്ഞു...

നന്മ നിറഞ്ഞ പ്രാര്‍ത്ഥനകള്‍ നേരുന്നു ...

Hashiq പറഞ്ഞു...

പോസ്റ്റും 'എന്റെ ലോകം' ഇട്ട ലിങ്കും വിശദമായി വായിക്കട്ടെ........

TPShukooR പറഞ്ഞു...

ഇത് ഒന്ന് രണ്ടു വര്ഷം മുമ്പ്‌ വിവാദമായ വിഷയമാണ്.

തൂവലാൻ പറഞ്ഞു...

മിടുക്കിക്കുട്ടിയ്ക്ക് എല്ലാ ആശംസകളും

ajith പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
absolute_void(); പറഞ്ഞു...

ഇതാ മാതൃഭൂമിയിലൂടെ തട്ടിപ്പുനടത്തിയ പെണ്ണല്ലേ?

absolute_void(); പറഞ്ഞു...

ഹന്നാനെക്കുറിച്ചുള്ള മാതൃഭൂമി വാര്‍ത്ത ഷെയര്‍ ചെയ്ത ചിത്രകാരന്റെ പോസ്റ്റിനു ലഭിച്ച കമന്റുകള്‍ വായിക്കുക. പ്രത്യേകിച്ചും സൂരജിന്റെയും സുചാന്ദിന്റെയും. പോസ്റ്റ് ഇവിടെ: പതിനഞ്ചുകാരിക്കും ശാസ്ത്രജ്ഞയാവാം

ഇതേ തുടര്‍ന്നുവന്ന കാല്‍വിന്റെ പോസ്റ്റ് - ഹനാന്‍ - മാധ്യമങ്ങള്‍ ചെയ്തതെന്ത്?

ചന്ത്രക്കാറന്റെ പോസ്റ്റ് - വസ്തുതാപരമായ പിശകുകള്‍

സുചാന്ദിന്റെ പോസ്റ്റ് - ഹനാന്‍, നീ മലയാളിയുടെ അപമാനമാകുന്നു, ശാസ്ത്രത്തിന്റെയും

പപ്പൂസിന്റെ പോസ്റ്റ് - ഹനാന്‍ : എന്താണു സത്യം? ചില നിരീക്ഷണങ്ങള്‍

ഈ വിഷയത്തില്‍ കൂടുതല്‍ പോസ്റ്റുകള്‍ ഉണ്ടായിട്ടുണ്ടു്. തത്ക്കാലം ഇതില്‍ നിര്‍ത്തുന്നു. മാതൃഭൂമി തുടര്‍ന്നു് ഒറ്റവാചകത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

ഷാ പറഞ്ഞു...

പ്രിയ ഉമ്മു അമ്മാറേ,
ഇതു വേണ്ടായിരുന്നു. കുറച്ചു നാള്‍ മുമ്പ് മാധ്യമങ്ങള്‍ പൊലിപ്പിച്ചെടുത്ത അവകാശ വാദങ്ങളെ ബ്ലോഗിലൂടെ കുറച്ച് പേര്‍ പൊളിച്ചടക്കിയതായിരുന്നു. ഒരു വായനക്കാരന്‍ എഴുതിയ കത്ത് മാതൃഭൂമി പ്രസിദ്ധീകരിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതൊന്നും അറിഞ്ഞില്ലേ..?!

'മൂക്കിയധാരാ' മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സംഭവമായിരുന്നു അത്. ബ്ലോഗിങ്ങിന്റെ ശക്തി തെളിയിച്ചതും.

K@nn(())raan*خلي ولي പറഞ്ഞു...

@@
എന്റെലോകം:
ഇതിലെ കമന്റു വെള്ളത്തിലിട്ട വളി പോലായി ല്ലേ!

(പോസ്റ്റ്‌ വായിക്കാതെ കമന്റു ഇടുന്ന കൂതറമാര്‍ വാഴും ബൂലോകമാണിത്. അച്ഛന്‍ മരിച്ച വിഷമം എഴുതിയ പോസ്റ്റിനു കീഴെ "വാഹ്. കിടിലന്‍. ചിരിച്ചു ഞാന്‍ വീണുപോയി" എന്ന കമന്റ് കണ്ടാലും ബോധംപോവാതെ നോക്കിക്കോ വിനുവേട്ടാ)

**

MOIDEEN ANGADIMUGAR പറഞ്ഞു...

ഹനാനും, ഉമ്മു അമ്മാറിനും ആശംസകൾ.കൂടുതൽ ഉയരങ്ങളിലെത്താൻ ഹനാന് കഴിയട്ടെ.

ente lokam പറഞ്ഞു...

കണ്ണൂരാന്‍:കമന്റ്‌ ഇട്ടവരെ എന്തിനു കളിയാക്കുന്നു മാഷെ?.പത്രങ്ങള്‍ എഴുതുന്നതും നുണ എന്ന് വന്നാല്‍ വായനക്കാര്‍ എന്ത് ചെയ്യും.ഞാന്‍ ഇത് ഗൂഗിള്‍ buzzil ഷെയര്‍
ചെയ്തപ്പോള്‍ എനിക്ക് ഒരു സുഹൃത്ത്‌ ആണ്‌ ഈ ലിങ്ക് അയച്ചു തന്നത്.അത് കൊണ്ടു കാര്യം മനസ്സിലായി.അങ്ങനെ അല്ലെ നമ്മള്‍ അറിയുന്നത്?.എല്ലാവരും എല്ലാം അറിയുന്നവര്‍ അല്ലല്ലോ..ഉമ്മു അമ്മാര്‍ ഈ പോസ്റ്റ്‌
പിന്‍വലിക്കാന്‍ തയ്യാര്‍ ആയിരുന്നു. ഞാന്‍ തന്നെ ആണ്‌ അഭിപ്രായപ്പെട്ടത്.
ഇതും ഒരു അറിവ് ആണ്‌.കമന്റുകള്‍ വഴി കുറേപേര്‍ എങ്കിലും നാട്ടില്‍ നടക്കുന്നത് അറിയട്ടെ എന്ന്.അതല്ലേ ശരി...

ആളവന്‍താന്‍ പറഞ്ഞു...

ഇപ്പം കാര്യം മനസ്സിലായില്ലേ എല്ലാര്‍ക്കും..!!

sreee പറഞ്ഞു...

ദൈവമേ! കോഴിക്കോട്‌ സെന്റ്‌ ജോസഫ്‌സ്‌ ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്സ് ടീച്ചറുടെ കാര്യം കട്ടപ്പൊക ! എന്നോർത്തുപോയി.( അപ്പോൾ എന്റെ ലോകത്തിന്റെ കമന്റ് !!)

അജ്ഞാതന്‍ പറഞ്ഞു...

-- പ്രിയ വായനക്കാരെ ഞാന്‍ ഈ പോസ്റ്റു രണ്ടായിരത്തി പത്തില്‍ പോസ്റ്റിയതാ എന്‍റെ ലോകം പറഞ്ഞതെല്ലാം ശെരി തന്നെ നിങ്ങള്‍ അതിനു പിന്നാലെ പോകാതെ വാര്‍ത്തയുടെ നിജ സ്ഥിതി എന്ന വിഷയത്തില്‍ ചര്‍ച്ചാ കൊണ്ട് വരുമെന്ന് കരുതി ഞാന്‍ ഏതായലു ഈ പോസ്റ്റു അപ്രത്യക്ഷമാക്കി ......... അപ്പൊ അടുത്ത പോസ്റ്റില്‍ കാണാം അല്ലെ..