ഞായറാഴ്‌ച, മേയ് 23, 2010

എരിഞ്ഞമർന്ന പ്രതീക്ഷകൾ



പ്രവാസത്തിന്‍ കടലുകള്‍ താണ്ടി
പ്രതീക്ഷ തന്‍ തീരം തേടി
തന്‍ കണ്മണിയെ
ഒരു നോക്ക് കാണുവാന്‍
പ്രിയതമയെ മാറോടു ചേര്‍ക്കുവാന്‍
തന്‍ കുഞ്ഞു പെങ്ങള്‍ക്ക്
മംഗളം നേരുവാന്‍ ....
ചോര നീരാക്കി കെട്ടിപ്പടുത്ത
തന്‍ ചെറു കൂരയിലന്തിയുറങ്ങുവാൻ
മോഹത്തിന്‍ ചിറകിലേറി
പറന്നവന്‍ ....
ആരോരുമറിയാതെ
അവനിൽ പ്രതിധ്വനിയായി..
മരണത്തിന്‍ ചിറകടി ശബ്ദം
മോഹങ്ങളെല്ലാം
അഗ്നി ഗോളമായി പൊട്ടിത്തെറിച്ചു
പാതി വെന്തതും കത്തിക്കരിഞ്ഞതും
മാത്രമായി ....
പ്രതീക്ഷകളെല്ലാം
ഒരു പിടി ചാരമായി ...
(എന്റെ മനസിൽ തോന്നിയ നൊമ്പരം നിങ്ങളുമായി പങ്കു വെക്കുന്നു)

ഞായറാഴ്‌ച, മേയ് 16, 2010

മർത്യവിവേകം


ആയുസ്സിന്‍ പാതിയും
വിട ചൊല്ലി പിരിഞ്ഞിട്ടും
ആയുസ്സിന്‍ മഹത്വം
തിരിച്ചറിഞ്ഞില്ല നാം
(ആയുസ്സിന്‍ കര്‍മ്മ കാണ്ഡം )

ജീവിതത്തിന്‍ ദൌത്യം
എന്തെന്നറിയാതെ
മുന്നോട്ടു കുതിക്കുന്നു  മന്നവന്‍ 
അഹങ്കാരിയായി ...
മദോന്മ്മത്തനായി..

സുഖാലസ്യത്തില്‍ മുഴുകി
മര്‍ത്യര്‍  തന്‍ പരിമിതികള്‍
അഗണ്യകോടിയില്‍ തള്ളി
സുഖത്തിന്‍  വിഹായസ്സിലേറി
ആസക്തിതൻ അനന്തതയിലേക്ക്

അന്യന്റെ കണ്ണീര്‍ തുടക്കാതെ
രമ്യ ഹർമ്മത്തിൻ അനുഭൂതിയിൽ
അമ്പരച്ചുമ്പിയാം മട്ടുപ്പാവിലേറി
വിശപ്പിന്റെ കൊലവിളികളറിയാതെ
അണുകുടുംബത്തില്‍ ഒതുങ്ങിടുന്നു

പകലിരവുകളിൽ വിശ്രമമില്ലാതെ
പാപത്തിൻ ചേറിലാണ്ടിടുന്നു
തന്റെ പിഴവുകൾ ബാക്കി നിൽക്കെ
ചൂണ്ടിടുന്നു  അന്യന്റെ പിഴവുകളിൽ
ചൂണ്ടു വിരൽ തൻ അഹന്തയാൽ.

അറിയുന്നില്ല  ബാക്കി വിരലുകൾ
തനിക്കു നേരെ തിരിഞ്ഞതാണെന്ന്
ആയുസ്സില്ലിനി അഹങ്കരിക്കുവാൻ
അറിയുക  മര്‍ത്യാ വിവേകിയായ്
അപാരമാം ഈശ്വരകടാക്ഷം..
 
.

തിങ്കളാഴ്‌ച, മേയ് 10, 2010

വികസനം




നാട്ടില്‍‍ വികസനം വരുന്നെന്ന് എല്ലാരും പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഏറെ സന്തോഷിച്ചു.

ഞങ്ങളുടെ ഗ്രാമവും പുരോഗതിയുടെ നെറുകയിലേക്ക്.!!

എന്നാല്‍ അതിന് ഈ റോഡ്‌ വീതി കൂട്ടണമെന്ന്.!!



സർവ്വേ നടത്താനായി ഏമാന്മാർ എത്തി.

“പ്രായമായ പെണ്‍ മക്കളുമായി നമ്മള്‍ എങ്ങോട്ടിറങ്ങും ?"

അമ്മയുടെ വാക്കുകള്‍ കേട്ടപ്പോഴാണ് ചോരനീരാക്കി വിയര്‍പ്പൊഴുക്കി കെട്ടിപ്പടുത്ത ഈ ചെററക്കുടില്‍ നഷ്ടമാവുമെന്ന ചിന്ത മനസ്സില്‍ വന്നത്.! ഇടറിയ വാക്കുകള്‍ തൊണ്ടയിലുടക്കി വൃദ്ധ പിതാവ് കണ്ണീരണിഞ്ഞു !!.

ജെ.സി.ബിയുടെ ഇരുമ്പു ദ്രംഷ്ടങ്ങള്‍ തങ്ങളുടെ വീടിനെ ഉന്നം വെച്ച് ഒരു ഭീകര ജീവിയായ്‌ പാഞ്ഞടുക്കുമ്പോള്‍ ....തൊട്ടടുത്ത കവലയില്‍ നോട്ടുമാലകള്‍ ഏറ്റുവാങ്ങി , നാടിന്‍റെ വികസനത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുകയായിരുന്നു നമ്മുടെ മന്ത്രിപുംഗവന്‍!!!

ഞായറാഴ്‌ച, മേയ് 02, 2010

കുറ്റ്യാടിക്കൊരു ബസ്സ്

മക്കള്‍ സ്കൂളിലും ഇക്ക ഷോപ്പിലേക്കും പോയി കഴിഞ്ഞപ്പോള്‍ ഇനി എന്തു ചെയ്യണം എന്ന സംശയത്തില്‍ ഇരിക്കുമ്പോഴാണ് പകുതി വായന കഴിഞ്ഞു വെച്ചിരുന്ന ഒരു പുസ്തകം കണ്ണില്‍ പെട്ടത്.!! ഞാന്‍ ആ പുസ്തകവും എടുത്ത് മറിച്ചുകൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു (പുസ്തക വായന കൊണ്ട് എനിക്ക് രണ്ട് ഗുണമുണ്ട്.! വിവരങ്ങള്‍ മനസ്സിലാക്കി എടുക്കുന്നതോടൊപ്പം ഉറങ്ങാന്‍ എനിക്കിതിലും നല്ല മറ്റൊരു മരുന്നില്ല ) ടൈംപീസെടുത്ത് പത്തര മണിക്ക് അലാറം വെച്ച് പുസ്തകത്തില്‍ വായിച്ചു നിറുത്തിയിരുന്ന പേജ് തിരഞ്ഞെടുത്തു .!! ഒന്ന് രണ്ട് പേജ് വായിച്ചപ്പോള്‍ ബാക്കി വായിക്കാന്‍ എന്തോ മൂഡ് കിട്ടുന്നില്ല.!!


പുസ്തകം മടക്കി ഞാന്‍ കട്ടിലില്‍ തന്നെയിട്ട് ഒന്നു തിരിഞ്ഞു കിടന്നപ്പോഴാണ് മൊബൈല്‍ ഒന്ന് ശബ്ദിച്ചതായി തോന്നിയത് .!! ആരാണാവോ രാവിലെ തന്നെ ഒരു മിസ്ക്കീന്‍ കോള്‍.(മിസ്ഡ്കോള്‍) മൊബൈലെടുത്ത് നമ്പര്‍ നോക്കിയപ്പോള്‍ അസ്മത്ത്..!! ഞാന്‍ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു ..സലാം ചൊല്ലി തീരുന്നതിനു മുന്‍പ് അസ്മത്ത പറഞ്ഞു.!
“റഷീ... ഞാന്‍ പ്രസവിച്ചുട്ടോ .. മോനാ .. ഞാന്‍ പിന്നീട് അങ്ങോട്ട്‌ വിളിക്കാം മോന്‍ കരയുന്നു.."
അസ്മത്തയുടെ സംസാരം കേള്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളു സന്തോഷം കൊണ്ട് മറുപടി പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടിയില്ല.!! ഒ.കെ സലാം പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു.!!
അസ്മത്തയുടെ സ്വരം കേട്ടപ്പോഴാണ് പഴയ ഓര്‍മ്മകള്‍ മനസിലേക്ക് ഓടിയെത്തിയത്.!!
മോശമല്ലാത്ത മാര്‍ക്കില്‍ പത്താം ക്ലാസ് വിജയിച്ചപ്പോള്‍ വലിയ സന്തോഷമൊന്നും തോന്നിയില്ല ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ എന്‍റെ ചെറിയ ഇക്കയുടെ കൂടെ കോളെജിലേക്ക് പുറപ്പെട്ടു അവിടെ തന്നെയുള്ള ഹോസ്റ്റലില്‍ താമസമായത് കാരണം കയ്യിലുണ്ടായ ബാഗിനും കനം കൂടുതലായിരുന്നു .. വേര്‍പാടിന്റെ വേദനയും പുതിയ സാഹചര്യങ്ങള്‍ എങ്ങിനെയെന്നുമുള്ള ആധിയോടുംകൂടി കോളേജ് മുറ്റത്തെത്തി അവിടെ ധാരാളം കുട്ടികളെ കണ്ടപ്പോള്‍ മനസിന്‌ തെല്ലൊരാശ്വാസം തോന്നി .ഇക്ക പ്രിന്സിപ്പാളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ തൊട്ടടുത്തുള്ള ഹോസ്റ്റലിന്റെ നീല നിറമുള്ള കൂറ്റന്‍ കവാടത്തിലായിരുന്നു ..അവിടെ കുറെ കുട്ടികള്‍ കവാടത്തിന്റെ പഴുതിലൂടെ ഒളിച്ചു നോക്കുന്നത് എനിക്ക് കാണാന്‍ സാധിച്ചു ഉള്ളിലുള്ള വിഷമം പുറത്തു കാണിക്കാതെ അവര്‍ക്കൊരു ചിരി പാസാക്കി കൊടുത്തു..!!
               കുറച്ചു കഴിഞ്ഞപ്പോള്‍ ആ കവാടം തുറക്കുന്ന ശബ്ദം കേട്ടു സശ്രദ്ധം നോക്കിയപ്പോള്‍ മൂന്ന്‍ പര്‍ദ്ദ ധാരിണികള്‍.... അവരുടെ കയ്യില്‍ തൂക്കി പിടിച്ച കുറച്ചു പാത്രങ്ങളും ... അവര്‍ ഒഫീസിലെക്കു തന്നെയായിരുന്നു വന്നത് ..എന്‍റെ അടുത്തെത്തിയപ്പോള്‍ അവരില്‍ ഒരുവള്‍ എന്നോട് ചോദിച്ചു.!!

"കുട്ടി എവിടുന്നാ ??? (അന്ന്‍ അതായിരുന്നു ചോദിച്ചതെന്ന് എനിക്ക് മനസിലായിരുന്നില്ല )

രണ്ട് മൂന്നു പ്രാവശ്യം ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.!!

"കോഴിക്കോട് ..അടുത്ത് കുറ്റ്യാടി..!


പിന്നെ ഒന്നും ചോദിക്കാന്‍ നില്‍ക്കാതെ അവര്‍ ഓഫീസിനടുത്തുള്ള ഗസ്റ്റ് റൂമില്‍ ഭക്ഷണവും വെച്ച് പോകാന്‍ തുടങ്ങുമ്പോള്‍..!!

“അസ്മാ…


പ്രിന്‍സിപ്പാള്‍ സാറിന്‍റെ ശബ്ദം കേട്ട് ഞാനും അങ്ങോട്ട് ശ്രദ്ധിച്ചു .!!

"ഇവളെയും കൂടെ കൂട്ടിക്കോ "



കൂട്ടത്തില്‍ ഒരുത്തിയെ നോക്കി സാര്‍ പറഞ്ഞു.!! അതും കൂടി കേട്ടതോടെ ഞാന്‍ അടക്കി പിടിച്ച തേങ്ങലുകള്‍ എന്‍റെ അനുവാദത്തിനു കാത്തുനില്‍ക്കാതെ പുറത്തേക്കൊഴുകി..ഞാന്‍ ഇക്കയുടെ കൈ മുറുക്കെ പിടിച്ചു.. ഇക്ക എന്‍റെ തോളില്‍ തട്ടി ഒന്നും ഉരിയാടാതെ എന്നെ യാത്രയാക്കി.!!


ഹോസ്റ്റലിന്‍റെ ഗേറ്റ്‌ കടന്ന് ഉള്ളില്‍ എത്തിയപ്പോള്‍ എന്തോ അത്ഭുത വസ്തുവിനെ കാണുന്ന രീതിയില്‍ അവിടെയുണ്ടായിരുന്ന കുട്ടികളെല്ലാം എന്നെ തുറിച്ചു നോക്കുന്നതായി എനിക്ക് തോനി.!! ഞാന്‍ ആരോടും ഒന്നും മിണ്ടാതെ അസ്മയുടെ പിറകെ നടന്നു.!!


ഒരു ബെല്ലടി കേട്ടതോടെ കുട്ടികളെല്ലാം ഓടിപോകുന്നതും കണ്ടു. വിശപ്പിന്‍റെ കാഠിന്യം കൊണ്ടാണെന്ന് തോനുന്നു ആ സമയം സാമ്പാറിന്‍റെ മണം എന്‍റെ നാവില്‍ വെള്ളച്ചാട്ടം ഉണ്ടാക്കി. ബാഗിന്‍റെ ഭാരവും താങ്ങി കൊണ്ട് അസ്മയുടെ കൂടെ എത്താന്‍ വല്ലാതെ പാടുപെട്ടു.!!
വാര്‍ഡന്‍റെ റൂമിലേക്കായിരുന്നു അസ്മ എന്നെ കൊണ്ട് പോയത് അവരുടെ മുന്നിലെത്തിയപ്പോള്‍ ഞാന്‍ ക്രൂരനായ പോലീസുകാരന്‍റെ കയ്യില്‍ പെട്ട ഒരു പാവം കള്ളന്‍റെ പ്രതീതിയിലായിരുന്നു.!!



"റഷീദ എന്നാണല്ലേ പേര് ?…റഷീദ യുടെ സ്ഥലം ???



വാര്‍ഡന്‍റെ സംസാരം കേട്ടപ്പോള്‍ എന്തോ എന്‍റെ മനസ്സിനു ഒരു സമാധാനമായി..ഞാന്‍ ചെറു പുഞ്ചിരിയാല്‍ “കുറ്റ്യാടി“ എന്നു പറഞ്ഞൊപ്പിച്ചു അവരെല്ലാം ആസ്ഥലം ആദ്യമായി കേള്‍ക്കുന്നത് പോലെ എനിക്ക് തോന്നി !! .അവര്‍ പലതും ചോദിക്കുന്നുണ്ടെങ്കിലും എനിക്കവരുടെ ഭാഷ അത്ര പെട്ടെന്ന് പിടിച്ചെടുക്കാനായില്ല സംസാര ശൈലിയിലെ മാറ്റം വല്ലാതെ ബുദ്ധിമുട്ടായി തോന്നി.!!



“ റഷീദ കുറ്റ്യാടി അല്ലെ ? അവര്‍ വീണ്ടും ചോദിച്ചു . ഞാന്‍ അതെ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി അവിടെ അവര്‍ക്കെന്റെ ആംഗ്യ ഭാഷയും മനസിലായില്ല അവിടെയൊക്കെ തലയാട്ടിയാല്‍ ഇല്ല എന്നര്‍ത്ഥത്തില്‍ ആണെന്ന് പിന്നീടാണെനിക്ക് മനസിലായത്



“അസ്മ… കുറ്റ്യാടിയുടെ ബാഗ്‌ നിന്‍റെ റൂമില്‍ വെച്ചിട്ട് അവള്‍ക്കു ഭക്ഷണം വാങ്ങി കൊടുക്ക്!!



അന്നുമുതല്‍ ഞാന്‍ കുറ്റ്യാടി ആയി. വാ കുറ്റ്യാടി എന്ന അസ്മയുടെ വിളി കൂടി ആയപ്പോള്‍ എന്തോ നാട്ടിലെ ബസ് സ്റ്റാന്‍ഡില്‍ എത്തിയത് പോലെ തോന്നി എനിക്ക് .!!



അസ്മയുടെ പിറകെ അവരുടെ റൂമിലേക്ക്‌ നടന്നു അവിടെ കയറിയപ്പോള്‍ കുറ ബാഗുകള്‍ ചുമരരികില്‍ അടുക്കി വെച്ചിരിക്കുന്നത് മാത്രമേ കണ്ടുള്ളൂ



“ഇവിടെ എന്താ അരുമില്ലത്തെ ?



ഞാന്‍ ആദ്യമായി അസ്മയോടു ഒന്ന് സംസാരിച്ചു.!!



“ അവരെല്ലാം ഭക്ഷണം കഴിക്കാന്‍ പോയി വാ നമുക്കും പോകാം.



അസ്മയുടെ സ്നേഹത്തോടെയുള്ള സംസാരം എനിക്ക് വല്ലാതെ ഇഷ്ട്ടമായി. ബാഗ് അവിടെ വെച്ച് അസ്മയുടെ കൂടെ ഡൈനിംഗ് ഹാളിലേക്ക് നടന്നു അവിടുത്തെ തിരക്ക് കണ്ടപ്പോള്‍ എനിക്ക് ഭക്ഷണം കഴിക്കണ്ട എന്നായിരുന്നു പക്ഷെ എന്‍റെ വിശപ്പ്‌ എന്നെ അങ്ങോട്ട്‌ തന്നെ വലിച്ചു കൊണ്ട് പോയി ഞങ്ങള്‍ അവിടെ എത്തിയപ്പോയേക്കും എല്ലാവരും ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയതിനാല്‍ കുറെ എച്ചില്‍ പാത്രങ്ങളും ക്ലീന്‍ ചെയ്യാനൊരുങ്ങുന്ന രണ്ട് താത്തമാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അസ്മ എനിക്കും കൂടിയുള്ള ഭക്ഷണവുമായി ക്ലീനക്കിയ ഒരു മേശ ലക്ഷ്യമാക്കി നടന്നു പിറകെ ഞാനും !! .



അവരുടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനിടയില്‍ അസ്മ സ്വയം പരിചയപ്പെടുത്തി.!!



“ ഞാന്‍ സെക്കന്‍റിയറാ… വീട് തൃശൂര്‍ ..



അന്ന് മുതല്‍ എല്ലാവരുടെയും അസ്മ എന്‍റെ അസ്മത്തയായി ഭക്ഷണം കഴിച്ചു കഴിഞ്ഞ കൈ കഴുകാന്‍ വാഷ്ബൈസിന്‍റെ അടുത്തെത്തിയപ്പോള്‍ നേരത്തെ ഓഫീസിലേക്ക് ഭക്ഷണവുമായി വന്ന മറ്റു രണ്ട് പേരും കൂടി അടുത്തേക്ക് വന്നു



"ഡീ അസ്മാ അനിയത്തി ആണോടീ" അവരില്‍ ഒരാള്‍‍ അസ്മത്തയെ നോക്കി ചോദിച്ചു.!!



എനിക്കൊന്നും മനസിലായില്ല അവര്‍ ഞാന്‍ വരുന്നത് കണ്ടതല്ലെ മാത്രവുമല്ല അസ്മയെ അവര്‍ക്ക് ആദ്യ പരിചയം ഉള്ളതല്ലെ പിന്നെയും അങ്ങനെ ഒരു ചോദ്യം ..!!



“എന്താ പേര്? അവര്‍ എന്നെ നോക്കി ചോദിച്ചു



“കുറ്റ്യാടി…… റഷീദ കുറ്റ്യാടി …



അസ്മത്തയാണു അതിനു മറുപടി കൊടുത്തത്.!!



“ഹോ അപ്പോള്‍ നമുക്ക് ഇനി മാറ്റി പറയാം ..കുറ്റ്യാടിക്കൊരു ബസ്സ്‌..



അവരില്‍ ഒരാള്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.!!



(കുറ്റ്യാടിക്കൊരു ബസ്സ് .. കുറ്റ്യാടി എന്‍റെ സ്ഥലപ്പേരാണെങ്കിലും അവര്‍ ചേര്‍ത്ത ആ ബസ്സ് എനിക്ക് മനസ്സിലാവാന്‍ കുറേ ദിവസങ്ങള്‍ എടുത്തു. ഏറ്റവും നല്ല രണ്ടു കൂട്ടുകാരികളെ ആണിവര്‍ ബസ്സ്‌ എന്നു വിളിക്കുന്നതെന്ന്) അന്ന് മുതല്‍ കുറ്റ്യാടിയുടെ ബസ്സ്‌ അസ്മത്തയും അസ്മത്തയുടെ ബസ്സ്‌ കുറ്റിയാടിയും ആയി



ര്‍ണീം ..ര്‍ണീം… ര്‍ണീം.. പത്തരക്കുള്ള അലാറം അടിച്ചു.!! ഓര്‍മ്മകളുടെ ഒഴുക്ക് പെട്ടെന്ന് നിലച്ചു എഴുന്നേറ്റിരുന്നപ്പോള്‍ കണ്ണുകള്‍ അറിയാതെ ഈറനണിഞ്ഞു.!!



ജീവിതം ആകെ മാറി മറിഞ്ഞു ഭര്‍ത്താവും മക്കളുമായി ഞാന്‍ ഇന്ന് എന്‍റെതായ ലോകത്ത് പന്ത്രണ്ട് വര്‍ഷമായി അസ്മത്തയെ കണ്ടിട്ട് .!! ജീവിതത്തില്‍ പലവഴികള്‍ പിന്നിട്ടു ബഹറൈനിലേക്ക് ജീവിതം പറിച്ചു നട്ടപ്പോള്‍ അസ്മത്തയുമായുള്ള ബന്ധവും നിലച്ചു എങ്കിലും ആസ്നേഹം എന്നും മനസിലുണ്ടായിരുന്നു തൃശൂരിലുള്ള ആരെ പരിചയപ്പെട്ടാലും അസ്മത്തയെ അറിയുമോ എന്ന എന്‍റെ അന്വേഷണം വിഫലം മാത്രമായിരുന്നു.!!.



അങ്ങിനെയിരിക്കെ രണ്ട്‌ വര്‍ഷം മുന്‍പ് എന്‍റെ മകള്‍ സ്കൂളില്‍ നിന്നും ഒരു പിക്ക്നിക്ക് പോവുന്ന കാര്യം പറഞ്ഞു . പിക്നിക്ക് എന്നു പറഞ്ഞാല്‍ ഇന്ത്യയൊട്ടാകെ അടിച്ചു പൊളിക്കാന്‍ പോവുന്ന വിധത്തിലല്ല.!! ഇവിടെ ബഹറൈനില്‍ ഉള്ള ഒരു പോസ്റ്റ്‌ ഓഫീസ് കാണാന്‍ .!!നമ്മുടെ നാട്ടില്‍ മുക്കുമൂലകളില്‍ ‍ കാണുന്ന പോസ്റ്റോഫിസുകള്‍ നമുക്ക് കൌതുകം ഇല്ലാ എങ്കിലും ഇവിടയുള്ള കുട്ടികള്‍ക്ക് ഒരു പോസ്റ്റോഫീസ് കാണാന്‍ പോവുന്നതും പിക്ക്നിക്ക് പോലെ തന്നെ.!!



" ഉമ്മാ ഫുള്‍ അഡ്രസ്സ് എഴുതിയിട്ട് ഒരു ലെറ്റര്‍ എഴുതി തരാന്‍ പറഞ്ഞിട്ടുണ്ട് ടീച്ചര്‍ അത് പോസ്റ്റ്‌ ചെയുന്നതെങ്ങിനെയെന്നു കാണിച്ചു തരാനാ…



മോള്‍ അത്രയും പറഞ്ഞപ്പോള്‍. ആര്‍ക്കെഴുതണം എന്നതായി എന്‍റെ ചിന്ത എല്ലാവരുമായുള്ള ബന്ധം ഫോണ്‍ വിളിയില്‍ ഒതുങ്ങിയത് കൊണ്ട് ആര്‍ക്കെഴുതണം എന്ന് ഒരെത്തുംപിടിയും കിട്ടിയില്ല.!! അവസാനം ഓര്‍മ്മയിലെവിടെയോ ചിതറിക്കിടന്ന അസ്മത്തയുടെ അഡ്രസ്സ് നുള്ളിപ്പെറുക്കി അസ്മതാക്കൊരു കത്തെഴുതി കിട്ടുമോ എന്നുറപ്പില്ലാതതിനാല്‍ അധികമൊന്നും എഴുതിയില്ല എന്റെ വിശേഷം അവിടുത്തെ സുഖ ക്ഷേമങ്ങള്‍ എന്റെ ഫോണ്‍ നമ്പറും മാത്രം.!!



എന്തോ ദൈവത്തിനു ഞങ്ങളുടെ ബന്ധം അത്രക്കിഷ്ട്ടമായത് കൊണ്ടാകാം ഒരാഴച്ച കഴിഞ്ഞു വന്ന ഒരു കോള്‍ എന്നെ ഏറെ സന്തൊഷിപ്പിച്ചു.!! ഒരുപാട് കാലങ്ങള്‍ക്ക് ശേഷം എന്‍റെ അസ്മത്തയുടെ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു.!! വീണ്ടും ഞങ്ങളുടെ ബന്ധം തുടര്‍ന്നു. !!



ഇടക്കെന്നോ അവളുടെ ഭര്‍ത്താവിനെ കുറിച്ചു ഞാന്‍ ചോദിച്ചപ്പോള്‍ ..അവളുടെ വിവാഹം കഴിഞ്ഞിട്ടില്ലാ എന്ന ചിരിച്ചു കൊണ്ടുള്ള മറൂപടി എന്‍റെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി . പഠിക്കുന്ന കാലത്ത് എന്‍റെ ഇക്കയെ കൊണ്ട് അവരെ വിവാഹം കഴിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു .!! പക്ഷെ എന്തുകൊണ്ടൊക്കയോ എന്‍റെ ആഗ്രഹം നടന്നില്ല.!!.



എന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടതു പോലെ ഒന്നര വര്‍ഷം മുന്‍പ് എന്‍റെ മന്‍സ്സിലുണ്ടായിരുന്ന ആ നൊമ്പരവും മാറ്റികൊണ്ട് അവളുടെ വിവാഹത്തിനുള്ള ആദ്യക്ഷണം എനിക്ക് തന്നെ കിട്ടി.!! ദൈവത്തിനു സ്തുതി... ഇപ്പോള്‍ ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കി എന്ന സന്തോഷ വാര്‍ത്തയും.!!അസ്മത്തയുടെ കുഞ്ഞിനെ ഒരു നോക്കു കാണുവാനുള്ള ആഗ്രഹുമായി ഞാന്‍ കടലിനിക്കരെ ദിനരാത്രങ്ങള്‍ എണ്ണികൊണ്ടിരിക്കുന്നു.!!