ഞായറാഴ്‌ച, ഫെബ്രുവരി 12, 2017

ഓല മേഞ്ഞ ഓർമ്മകൾ


ഓർമ്മകളുടെ പിന്നാമ്പുറത്ത് കൂട്ടിയിട്ട  ചില നല്ല നിമിഷങ്ങളെ മാറാല നീക്കിയെടുക്കുമ്പോൾ അവയ്ക്ക് ചിലപ്പോൾ മധുരമേറെയാകും ചിലപ്പോൾ  കണ്ണുനീരിന്റെ ഉപ്പു രസമായിരിക്കും.... എന്നിരുന്നാലും ആ ഓർമ്മകളെ ചികഞ്ഞെടുത്ത് അതിൽ ഇഷ്ട്ടമായതിനെ മനസിന്റെ കോണിലേക്ക് എടുത്ത് വെക്കുമ്പോൾ അതിനു തിളക്കമേറെ ആയിരിക്കും... മഴയെ കുറിച്ചും തണുപ്പിനെകുറിച്ചു മൊക്കെ ഓർത്തെടുത്ത് അവയെ അക്ഷരങ്ങളിലാവാഹിക്കാൻ പല തവണ ശ്രമിക്കുമ്പോളും അന്നേ മനസിന്റെ  ഓരത്ത്  കൂട്ടി വെച്ചതിൽ ഒന്നായിരുന്നു പുരകെട്ട് വിശേഷം.. ഓല മേഞ്ഞ വീടിൽ മഴക്കാലത്തുണ്ടാകുന്ന. മഴ മേഘങ്ങൾ പോലുള്ള അനുഭവങ്ങൾ പേമാരിയായി പെയ്ത്  ഒഴുകിയത്  പലരും വായിച്ചതാകും.,

അപ്പോ നമുക്ക് പുരകെട്ടു കല്യാണമായാലോ... എന്റെ ഓർമ്മകളൊടൊപ്പം നിങ്ങൾക്കും കൂടാം... ഉമ്മ രണ്ട് ദിവസം മുൻപ് തുടങ്ങും വീട്ടിലെ ഓരോ സാധന സാമഗ്രികളും കെട്ടിയൊതുക്കി വിറകുപുരയിലും മറ്റും ഭദ്രമായി കൊണ്ടു വെക്കാൻ .. ഞങ്ങൾ കുട്ടികൾ പുസ്തക കെട്ടു കളും  ഡ്രസുകളുമെല്ലാം കെട്ടി വെക്കാൻ ഒപ്പം കൂടും..
അയലത്തെ വീട്ടിലെ ആണ്ടിയേട്ടൻ  പുരയുടേ മേലെയുള്ള
ഓലകൾ അറുത്തിടാൻ  തുടങ്ങുന്നതിനു മുന്നെ ആൾമറയില്ലാത്ത കിണറിൽ പൊടി വീഴാതിരിക്കാൻ അലകു പാകി  ഓല വെച്ച് മറച്ചു വെച്ചിട്ടുണ്ടാകും അപ്പോ മുതൽ ഞങ്ങൾ കുട്ടികൾ ഉത്സവത്തിലാകും  .മുഴുവന്‍ ഓലയും അറുത്തു താഴെയിടാൻ തുടങ്ങിയാൽ അയല്പക്ക വീടുകളിലേയും അടുത്ത ബന്ധുവീട്ടിലെയും  കുട്ടികൾ ചേർന്ന് ഞങ്ങളുടെ ജോലി തുടങ്ങും   അറുത്തിട്ട ഓലയിലെ '' കരിച്ചോല'' എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഓലയിൽ  നല്ലതും മോശമായതും തിരിച്ച് മുറ്റക്കൊള്ളിൽ മാറ്റി അട്ടിയായി അടുക്കി വെക്കുക.. സാമാന്യം നല്ല ഓലകള്‍ അടുത്ത ദിവസം പുരകെട്ടാനെടുക്കുന്ന നല്ലയോലയോടൊപ്പം ‍ "അടിയോല" ആയി ഉപയോഗിക്കും   തുരുംബിച്ച ഓലകള്‍ അടുപ്പില്‍ കത്തിക്കാനും ഉപയോഗിക്കും. ഉച്ച വരെ ഈ ജോലി തുടരും.. ഇതു കഴിയുമ്പോഴേക്കും ഞങ്ങൾ കുട്ടികളുടെ നിറവും കോലവും അകെ മാറിയിട്ടുണ്ടാകും..
അന്ന് മുതൽ പറമ്പിലെവിടെയെങ്കിലും അടുപ്പ് കത്തിച്ചായിരിക്കും ഭക്ഷണമുണ്ടാക്കുക.. പുരപ്പുറത്ത് ഒരു കുറ്റിചൂലുമായി കയറി അട്ടവും കഴുക്കോലുമെല്ലാം അടിച്ചു വൃത്തിയാക്കാൻ ഇക്കമാരോടൊപ്പം ഞാനും കൂടും മറ്റു പണികളിൽ നിന്നും രക്ഷപ്പെടാനും അനിയത്തിമാർക്ക് മുന്നിൽ ആളാവാനുമായിരുന്നു ഈ നുഴഞ്ഞു കയറ്റം...
ഈ സമയം കൊണ്ട്  വീടിന്റെ അകവും പുറവും മുറ്റവും കണ്ടവുമെല്ലാം ഉമ്മയും അടുത്തുള്ള വീട്ടിലെ സ്ത്രീകളും എല്ലാരും കൂടി അടിച്ചു വൃത്തിയാക്കിയിട്ടുണ്ടാകും..

പറമ്പിലെ ഏതെങ്കിലും ഒരു സൈഡിൽ മെടഞ്ഞ ഓലകൾ സൂക്ഷിച്ചു വെച്ചിട്ടുണ്ടാകും  ബാക്കിയോലകൾ അടുത്ത വീടുകളിൽ ഏൽപ്പിച്ചു വെക്കും അവയെല്ലാം എടുത്തുകൊണ്ടുവരലാകും അടുത്ത ജോലി..
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നിമിഷങ്ങൾ ആണു  സമയം ഇരുട്ടിയാൽ.. നിലത്തു വിരിച്ച പായയിൽ ആകാശം നോക്കി കിടക്കുക  ആകാശത്തെ നക്ഷത്രങ്ങളെ എണ്ണിക്കിടക്കുക..ആ ഒരു ഒരു രസം  ടറസ്സു വീട്ടിൽ താമസിച്ചവർ അനുഭവിക്കാത്ത നല്ല മുഹൂർത്തങ്ങളിൽ ഒന്നു തന്നെ..

നേരം പരപരാ വെളുക്കും മുൻപ് പുരകെട്ടാനുള്ള തയ്യാറെടുപ്പിനായി  ആണ്ടിയേട്ടനും രവീന്ദ്രേട്ടനും മറ്റും എത്തിക്കാണും ... രണ്ടു ദിവസം മുൻപ് തോട്ടിലെ വെള്ളത്തിൽ കുതിർത്തി വെച്ച "പാന്താട " (  പച്ച ഓലയിൽ നിന്നും ശേഖരിച്ചു വെച്ചത് )  കൊണ്ടു വന്ന് ചെറുതായി കീറിയെടുക്കും അതു കൊണ്ടാണൂ  വീടിന്റെ പട്ടികയിൽ ഓല വെച്ച് കെട്ടുക   .രാവിലെ തന്നെ അവിലും കുഴച്ചതും ചായയും വിതരണമാരംഭിച്ചിരിക്കും  ശർക്കര ഉരുക്കിഒഴിച്ച് ചെറിയ ഉള്ളിയും ജീരകവും തേങ്ങാ ചിരകിയതുമിട്ട് അവിലെ  ഒരു പരുവമാക്കി കുഴച്ചെടുക്കും..... പത്തു മണിയാവുമ്പോഴേക്കും വീടിനും ചുറ്റിലും മൂന്ന് നാലുവരി ഓലവെച്ചു കെട്ടിക്കാണും  അപ്പോഴേക്കും അടുത്ത ചായയുടെ സമയം കപ്പ കടലയിട്ട് ഇളക്കിയതും മീൻ മുളകിട്ടതും തേങ്ങാക്കൊത്ത് കൊണ്ട് വറവിട്ട ആ കപ്പ ഇളക്കിയത്  വാഴയിലയിൽ ചൂടോടെ വിളമ്പി  ഓർക്കുമ്പോൾ നാവിൽ ഓർത്തെടുക്കും രുചിയോർമ്മ...:)

ചായ കുടി കഴിഞ്ഞ് ആണ്ടിയേട്ടനും മറ്റും പുരപ്പുറത്തേക്ക് കയറിയാൽ പിന്നെ തകൃതിയായ പണികളാവും  നിലത്തു നിൽക്കുന്നവർക്ക് .. ഓലകൾ മുകളിലുള്ളവർ കെട്ടിയടുക്കുന്നതിനനുസരിച്ച് മേലേക്ക് എറിഞ്ഞ് കൊടുക്കുക മുകളിൽ  ഇരിക്കുന്ന വർക്ക് കഞ്ഞിവെള്ളവും  മറ്റും എത്തിച്ചു കൊടുക്കുക എന്നിവയൊക്കെ തന്നെ അവർ കെട്ടുന്നത് നോക്കിയിരിക്കുന്നത് തന്നെ ഒരു പണിയായിരിക്കും.. :)
പുരകെട്ടു കഴിയുമ്പോഴേക്കും മൂന്ന് മണിയെങ്കിലും ആകും ചോറും  ഇറച്ചിക്കറിയും ഉണ്ടാകുന്ന അസുലഭ നിമിഷം ആയിരിക്കും ആ സമയം അതും അകത്താക്കി കഴിഞ്ഞാൽ പിന്നെ പുര മൊഞ്ചാക്കാനായി ''ഇറ അരിയൽ'' പരിപാടിയായിരിക്കും  നീളമുള്ള രണ്ട്  കവുങ്ങിൽ കഷണം നീളത്തിൽ ചീന്തിയെടുത്തത് പുരയുടെ ഇറയത്ത് മുകളിലും താഴേയുമായി പിടിച്ച. ഒരേ ലവലിൽ ഇറ അരിഞ്ഞു നിലത്തിടും ., ... മുടിയൊക്കെ വെട്ടിയൊതുക്കി അണിഞ്ഞൊരുങ്ങിയ മളവാളൻ ചെക്കനെ  പോലെ തോന്നിക്കും   വീടു നോക്കുമ്പോൾ..
തലേ ദിവസങ്ങളിൽ പുറത്തു കൊണ്ടു വെച്ച വീട്ടു സാധനങ്ങൾ വീട്ടിലെത്തിക്കുന്ന പണി‌കൂടി പൂർത്തിയായാൽ നമ്മുടെ പുരകെട്ടു കല്യാണം  അവസാനിക്കുകയായി... :) :)

എന്റെ ഓർമ്മകളെ ഞാൻ സിമന്റു കൂടാരത്തിനുള്ളിലേക്ക് തിരിച്ചു വിളിക്കുമ്പോൾ .. ഇങ്ങനെയുള്ള നല്ല നിമിഷങ്ങളെ അക്ഷരങ്ങളിൽ ആവാഹിക്കാൻ ശ്രമിച്ചു... ഇനി ഇത്തരം നല്ല നിമിഷങ്ങളിൽ  ഓർമ്മകളിൽ  പോലും ഉണ്ടാകാൻ. വഴിയില്ല..

അഹന്ത


ഞാൻ ദൈവത്തെകുറിച്ചെഴുതി ദൈവത്തിനോളം പ്രശസ്തി നേടാനാഗ്രഹിച്ചു... കടലായ കടലിലെ വെള്ളം മുഴുവൻ  മഷിയായും മരങ്ങളെ മുഴുവൻ തൂലികയായും മാറ്റിയിട്ടും ദൈവ വചനങ്ങളുടെ ഉള്ളറകളിലേക്ക് ഇറങ്ങി ചെല്ലാൻ എനിക്ക് കഴിഞ്ഞില്ല.. ഈ പ്രപഞ്ചമെന്ന‌ ക്യാൻ വാസിനെ മടക്കി വെച്ച് ആകാശ ചെരുവിൽ അന്തിയുറങ്ങുവാനായി നീങ്ങിയപ്പോൾ അവിടേയും ദൈവത്തിന്റെ കരവിരുത് ...തൂണുകൾ നാട്ടാത്ത ആകാശത്തു കൂടെ നക്ഷത്രഗോളങ്ങളെ താണ്ടിഞാൻ പിന്നേയും പറന്നകന്നു .. പ്രകാശവർശങ്ങൾ താണ്ടി അകലങ്ങളിൽ നിന്നും അകലങ്ങളിലേക്ക്.. അപ്പോ ദൈവം ചിരിതൂകി എന്നോടു ചൊല്ലി... നീ  ചെടികളിലെ ഇലയ്ക്കടിയിൽ ചുരുണ്ടുറങ്ങുന്ന പുഴുവിലേക്കിറങ്ങുക.. എന്റെ ചിന്തയെ ഞാൻ അതിലേക്ക് ചുരുക്കിയപ്പോൾ ഞാനൊന്നുമല്ലെന്ന തിരിച്ചറിവിൽ  ദൈവം വിജയശ്രീലാളിതനായി.. :) :)

മീസാൻ കല്ല്


പള്ളി മിനാരത്തിലെ തുരുമ്പെടുത്ത പഴയ ലൌഡ് സ്പീക്കർ തുടച്ചു മിനുക്കി പള്ളി മുക്രി ഖാദർക്ക‌ ബാങ്കു വിളിക്കാനായി തയ്യാറെടുത്തു. . പള്ളിയുടെ മച്ചില്‍ കൂടുകൂട്ടിയ ഇണ പ്രാവുകൾ പതിവുപോലെ കുറുകി കുറുകി ചിറകുകൾ വിടർത്തിക്കുടഞ്ഞു അതാതിടങ്ങളിലൊതുങ്ങി കൂടി. മഗ്രിബ് ബാങ്ക് കൊടുത്തു കഴിയു മ്പോഴേക്കും ആകാശം ചെഞ്ചായം പൂശി. അപ്പോഴും
നിബിഡമായി വളര്‍ന്നു നിൽക്കുന്ന മഞ്ചാടി മരങ്ങൾ പള്ളിക്കാട്ടില്‍ ഇരുട്ട് പരത്തി ത്തുടങ്ങിയിരുന്നു ...
താഴെ ഖബറിലുറങ്ങുന്നവന്റെ നാമം‌ കല്ലുകളിലൂടെ മാത്രം തിരിച്ചറിയാൻ വേണ്ടി നാട്ടപ്പെട്ട സ്മാരക ശിലകള്‍ എന്തിനെന്നറിയാതെ തലയുയർത്തി നിന്നു. ജീവായുസ്സിന്റെ തുടക്കം മുതൽ ഒടുക്കം വരെ പ്രാരാബ്ധങ്ങളുടെയും പണക്കൊഴുപ്പിന്റേയും ഭാരം‌ പേറി തളര്‍ന്നു വീണ കുറെ മനുഷ്യ ജന്മങ്ങളുടെ മേല്‍ തിരിച്ചറിവിനായി നാട്ടിയ മറ്റൊരു ഭാരം മീസാന്‍ കല്ലുകൾ ..!.
പലതരം കുരുക്കുകളിൽ ജീവിതം ഹോമിച്ച്
ആരുമറിയാതെ ജീവിച്ചു തീർത്ത എത്രയോ ജീവിതങ്ങള്‍ മാത്രമല്ല , നിരവധി ബഹുമാനങ്ങൾ ഏറ്റുവാങ്ങിയവർ......എല്ലാവരും ഒരേ വീടുകളിൽ ഒരേവസ്ത്രങ്ങളിൽ... എല്ലാത്തിനും മൂകസാക്ഷികളായ ഈ മീസാന്‍ കല്ലുകള്‍ക്ക് താഴെ അന്തിയുറങ്ങുന്നു..... ഇപ്പോൾ
ഭൂമി ഇരുട്ടിനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു ..
ഇശാ നമസക്കാരവും കഴിഞ്ഞു ആളുകള്‍  പല വഴിക്ക് പിരിഞ്ഞു.
ഖാദർക്ക ജനാലക്കരികിൽ നിന്നു കൊണ്ട് പള്ളിക്കാട്ടിലേക്ക് .... കണ്ണുകളെ പായിച്ചു...
അഞ്ചു വർഷം മുൻപുള്ള ജീവിതം ആലോചിക്കുവാൻ തന്നെ ഖാദർക്കാക്ക് ഭയമായിരുന്നു...ആ ഇരുളടഞ്ഞ ജീവിതത്തെ ഓർക്കുമ്പോൾ..എന്തെന്നില്ലാത്ത നെഞ്ചിടിപ്പ് അനുഭവപ്പെടുമ്പോലെ...

ഒരു മനുഷ്യായുസ്സു കണക്കാക്കുമ്പോള്‍ വളരെ കുറഞ്ഞ കാലയളവ്. പക്ഷെ തന്റെ ജീവിതത്തില്‍ ഒരു എൺപതുകാരന്റെ നിസ്സഹായതയിലേക്ക് വലിച്ചെറിയപ്പെട്ട കാലം.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വളയം പിടിക്കേണ്ടി വന്നവൻ‌
ആഴ്ചകളോളം‌ പലയിടങ്ങളിലുള്ള കറക്കം ....
വലിയ വണ്ടിയുടെ വളയംപിടിക്കുക എന്നത് നിസാര കാര്യമല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ ...

പല സമയങ്ങളിലും ഭക്ഷണം കഴിക്കാൻ മറന്നു പോകുന്ന ജീവിത രീതികൾ

എതിരെ മരണം കണക്കേ ചീറി പാഞ്ഞു വരുന്ന വണ്ടികളോട് മത്സരിക്കാതെ ഒാരം ചേർന്നു പോവുന്നവർ...
ഡ്രൈവിങ്ങിനിടയിലും വീട്ടിലെ ചിന്തകളാൽ പല തവണ കയ്യിലുള്ള വളയത്തിന്റെ നിയന്ത്രണം കയ്യിൽ നിന്നും വഴുതി പോവുന്ന അവസരങ്ങൾ വരെയുണ്ടായിട്ടുണ്ട് ..
തെറ്റുകാരൻ ആരെന്നു പോലും നോക്കാതെ നാട്ടുകാരുടെ ഇടയിൽ ചെണ്ട കണക്കെ നിന്നു കൊടുത്തു അടിമേടിക്കേണ്ടി വന്ന  പല പല അവസരങ്ങൾ ..

കൂട്ടുകെട്ടുകൾ കള്ളുകുടിയുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോയത് മാത്രം ഇന്നും ഒാർക്കാൻ മടിക്കുന്ന സത്യം .. അഞ്ചു വർഷം ലഹരിയിൽ മുങ്ങിക്കുളിച്ചുള്ള ജീവിതം ... മദ്യത്തിൽ നീന്തിതുടിച്ച് കുടുംബം മറന്ന് ജീവിച്ചു .. ഇടക്കിടെയുള്ള നാട്ടിൽ പോക്കിൽ നല്ല പാതി ‌മൂന്ന് ആൺ മക്കളായും ഒരു‌മോളായും നാലു മക്കളെ‌പ്രസവിച്ചു..‌ അവർക്കു വേണ്ടി .. പണം നൽകി അവരെ സന്തോഷിപ്പിച്ചെങ്കിലും അവരുടെ ജീവിത രീതി ശ്രദ്ധിക്കാതെ അവരുടെ വഴിക്ക് വിട്ടിരുന്നു ..

ഇടക്ക് വന്ന ഒരു നെഞ്ചു വേദന മരണത്തെ പുൽകുമെന്ന ഭയം മനസിൽ കടന്നു കൂടിയപ്പോൾ. .. ദൈവത്തോട് ചെയ്ത തെറ്റുകൾക്ക് മാപ്പു ചോദിച്ചു തിരികെ ശാന്തിയോടെ ജീവിക്കാൻ തീരുമാനിച്ചു നാട്ടിലേക്ക് മടങ്ങി.. ഒന്നിനും വയ്യാതായപ്പോൾ... അടുത്തുള്ള മഹല്ലുകാർ പള്ളിപരിപാലത്തിനും മറ്റും നിർത്തി.. ആ നല്ല ദിവസങ്ങളിൽ താൻ അനുഭവിച്ച തിക്താനുഭവങ്ങൾ തന്റെ ഡയറിയിൽ കുറിച്ചിടാൻ ഖാദർക്ക മറന്നില്ല....
കാലം അതിന്റെ വഴിക്ക് കറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഖാദർക്ക ഒരു നല്ല മനുഷ്യനായെങ്കിലും മക്കൾ. മറ്റൊരു‌ലോകത്ത് ആടിത്തിമിർക്കുകയായിരുന്നു.. കൂട്ടുകാരുടെ ആഘോഷവേള ആനന്ദമാക്കാൻ കുപ്പിപൊട്ടിച്ചും ചിയേർസടിച്ചും അവർ മുന്നേറുന്നത് ഖാദർക്കയുടെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തി... ഇതെല്ലാംകണ്ടു വിഷമം ഉള്ളിലൊതുക്കി മരവിച്ച മനസുമായി കഴിയുന്ന തന്റെ പ്രിയതമ അയിശൂട്ടിയുടെ മുഖം ഖാദർക്കയുടെ മനസിനെ വിതുമ്പലിലാഴ്ത്തിക്കൊണ്ടിരുന്നു ...

ഇന്നലെ കഴിഞ്ഞത് പോലെ അനുഭവങ്ങള്‍ ഒന്നൊന്നായി മനസ്സിലേക്ക് ഓടിയെത്തുയായിരുന്നു . ചിത്ര ശലഭത്തെ പോലെ വര്‍ണ്ണങ്ങള്‍ തേടി നടന്ന കൗമാരം. ..അന്ന് ഞാൻ അനുഭവിച്ചത് ഇന്ന് മക്കൾ അനുഭവിക്കുന്നു ... അവരെ തിരുത്താൻ ഞാൻ തയ്യാറായില്ല എന്നത് അവർക്ക് മുന്നോട്ടുള്ള. പ്രയാണത്തിനു ഒഴുക്ക് കൂട്ടിയിരിക്കുന്നു ....

ഖാദർക്ക ഒരു നിമിഷം തന്നെ‌ തന്നെ‌പഴിച്ചു..
അല്ലാഹുവേ നീ‌തന്നെ തുണ .. എന്നെ മാറ്റിയത് പോലെ എന്റെ മക്കളേയും മാറ്റണമേ ....‌ ഇടറിയ നെഞ്ചിലെ ഓരോ ശ്വാസവും ബാങ്ക് വിളിയിൽ കുതിരുമ്പോൾ ഖാദർക്ക പടച്ചവനോട് ദുആ ഇരന്നു.  മൂന്നു നാലു ആയത്തുകൾ ഉരുവിട്ട് കൊണ്ട് പതിവു പോലെ കീറിയ പായയുടെ ഒരറ്റം സ്വർഗ്ഗമാക്കി. 

ഒന്നിൽ നിന്ന് മറ്റൊന്നിലേക്കെന്ന പോലെ
സുബ്ഹിയുടെ ബാങ്കൊലി മുഴങ്ങുവാൻ തുടങ്ങി.
അല്ലാഹു അക്ബർ..അല്ലാഹു അക്ബർ ...

പള്ളിക്കാടുണര്‍ന്നു. മീസാന്‍ കല്ലുകള്‍ക്ക് കൂട്ടിരുന്ന കിളികളുണർന്നു... പള്ളിയുടെ മേൽക്കൂരയിൽ കൂടുകൂട്ടിയ‌ പ്രാവുകൾ ഉണർന്ന് പതിവില്ലാത്ത ഒച്ചയിൽകുറുകാൻ തുടങ്ങി..എന്നിട്ടും ഖാദർക്ക മാത്രം ഉണർന്നില്ല......

ആ പള്ളിക്കാട്ടിനോട് ഓരം ചേർന്നു കിടക്കുന്ന മുറിയിൽഖാദർക്കയുടെ ഡയറിൽ അവസാനം കുറിച്ചിട്ട വരികൾ ഇങ്ങനെയായിരുന്നു....
പകലിന്റെ വെളിച്ചമെന്നെ നയിച്ചു പടുകുഴിയിലേക്ക്..
എങ്കിലുമെന്റുടയോന്റെ വെള്ളി വെളിച്ചമെന്നെ....സന്മാർഗ്ഗത്തിലേക്കാനയിച്ചു ..സർവ്വ ശക്തനു സ്ഥുതി "

ഉമ്മു അമ്മാർ ✍

ചൊവ്വാഴ്ച, ഡിസംബർ 13, 2016

വിധവ




ഓർമ്മകൾക്ക് ജന്മം നൽകിയ
വാക മരച്ചുവട്ടിലെ ആറടി മണ്ണിൽ ..
അവൻ  തനിച്ചുറങ്ങുമ്പോൾ
 നിഴലും നിലാവുമായിരുന്ന അവളെ അവൻ  കൂടെ കൂട്ടിയില്ല
അവനുറങ്ങുമ്പോൾ  ഉണരുന്നതും കാത്ത് അവളിരുന്നത് അവൻ മറന്ന് കാണുമോ..
രാത്രിയുടെ അന്ത്യ  യാമത്തിലും അവന്റെഉള്ളിലവളും അവളുടെ ഉള്ളിലവനും ഉണർന്നിരുന്നതും   മറന്നോ?
അവളെ  കൂട്ടാതെ
വിജനതയുടെ ശയ്യാഗൃഹത്തിൽ അവൻ
തനിച്ചുറങ്ങുന്നു.
ഏകാന്തതയുടെ ഇരുട്ട്
രാവും പകലും അവന്റെ  ലോകത്തെ മൂടുന്നു.
ഇപ്പോൾ അവളോരോന്നായി അറിയുന്നു..
അവനായിരുന്നു   പ്രാണനിശ്വാസം. അവനില്ലാതെ
 കാതുകൾ ബധിരം.
അവനില്ലാതെ  കാഴ്ചകൾ അന്ധം.
അവനില്ലാതെ
പാഴ്വസ്തുക്കളുടെ സ്മാരകം.
നിറമാർന്ന അവരുടെ ദാമ്പ്ത്യത്തിന്റെ
ഇടവഴിയിൽ   ദുഖവും സന്തോഷവും ഇഴകി ചേർന്നിരുന്നു..
കണ്ണുകൾകഥ പറയുമ്പോൾ മനസ്സ് മനസ്സുമായി സംവദിച്ചിരുന്നു..
ആ സുന്ദരമാം സായം സന്ധ്യകളെ..
വികൃതമാക്കി അവൻ വിട്ടകന്നു
എല്ലാം ഓർമ്മകളിൽ
സൂക്ഷിക്കാനേൽപ്പിച്ചു..
അവൻ പിൻ നടന്നു..
അവനും അവളും ഒപ്പം ചേർന്ന്
നടന്ന നീങ്ങിയ  തീരങ്ങളിൽ
അവന്റെ
മാഞ്ഞുപോയ കാൽപ്പാടുകൾ തേടി അവൾ അലഞ്ഞു തുടങ്ങി..
വഴിപോക്കരാം നമുക്കിവിടം സത്രമെന്നോതിയവർ ഓരോരുത്തരായി വിടചൊല്ലി..ഇപ്പോൾ വനും..
കണ്ണീർപ്പുഴയിൽ മുങ്ങിക്കിടക്കുന്നു ഇന്നവൾ
ഏകാന്തതയുടെ ചുടുവികാരങ്ങൾക്ക് ശമനമേകുവാൻ ..
കാത്തിരിക്കുന്നവൾ
മാഞ്ഞു പോയ സിന്ദൂര പൊട്ടിന്റെ ഓർമ്മയിൽ
അഴിച്ചു വെച്ച താലിച്ചരടിന്റെ സ്മരണയിൽ
ഈ വീട്ടുവരാന്തയിൽ വിട്ടേച്ചു പോയ ചന്ദനത്തിരിയുടെ ഗന്ധമോടെ
ശവമഞ്ചം കൊണ്ടു പോയ വഴികളിലേക്ക് കണ്ണുകളെ  പായിച്ച്
മടങ്ങിവരുമെന്ന തോന്നലോടെ..
അനന്ത  കാലങ്ങളോളം
മുഷിയാതെ...


ചൊവ്വാഴ്ച, നവംബർ 08, 2016

മാറിടം തുരന്നവർ


ബാല്യത്തിന്റെ നിഷ്ക്കളങ്കതയിൽ
വീട്ടിൽ ഓടിച്ചാടി ക്കളിക്കുന്ന പ്രായത്തിൽ ശരീരം കാട്ടി നടന്ന അവളിലേക്ക് കളിക്കൂട്ടുകാർ നോക്കിയപ്പോൾ അവളൊക്കൊന്നും തോന്നിയില്ല..
എങ്കിലും അമ്മ അവളെ പെറ്റിക്കോട്ട് ധരിപ്പിച്ചു...
ജീവിതത്തിന്റെ ഒഴുക്കിൽ കൗമാര ദശയിൽ ഋതുമതിയായി മഞ്ഞൾ പുരട്ടി കുളിപ്പിക്കുന്നതിനിടയിൽ വീണ്ടുമവളുടെ അമ്മ ഉപദേശിച്ചു തന്റെ ശരീരത്തിൽ കെട്ടി മുറുക്കിവയ്കേണ്ട ചിലതുണ്ട് എന്നു അന്നാണവൾക്ക് മനസിലായത് അതു ശരിയെന്ന്..
കോളേജ് വരാന്തയിലൂടെ നടന്ന് നീങ്ങുമ്പോൾ
കൂടെ പഠിച്ച പയ്യന്മാരുടെ നോട്ടവും തന്റെ മാറിടത്തിലേക്കെന്ന് തിരിച്ചറിഞ്ഞ അവൾ തന്റെ മാറു മറയ്ക്കാൻ. പാടുപെട്ടു..
കോളേജ് വിട്ട് വീട്ടിലേക്കുള്ള വഴിയിൽ പല്ലുകൊച്ചു കണ്ണും മുഖവും ചുക്കിച്ചുളിഞ്ഞ ഒരപ്പൂപ്പൻ തന്റെ‌മാറു നോക്കി നുണക്കുന്നത് കണ്ട് കണ്ട ഭാവം നടിക്കാതെ വീട്ടിലെത്തി വാതിലടച്ചു കുറെ കരഞ്ഞു..
കല്യാണനാളിൽ അവളുടെ മാറിടം അവനു ലഹരിയായി.. ആ ലഹരിയിൽ അവളിലെ മാറ്റം മുലപ്പാൽ തുളുമ്പും അമ്മയുടേതായി..
തന്റെ കുഞ്ഞിളം ചുണ്ടുകൾ കൊണ്ട് മുലക്കണ്ണുകൾ ചപ്പി വലിക്കുമ്പോൾ അവളിലെ മാതൃത്വം പിടഞ്ഞെണീറ്റു
ഇന്നലെ മുലകൾ ശരീരത്തിൽ നിന്നും നീക്കം ചെയ്തപ്പോൾ തളർന്നു കിടക്കുന്ന തന്നെ കാണാൻ വന്നവരെല്ലാം നോക്കുന്നത് കച്ച കെട്ടി മുറുക്കാത്ത മാറിടത്തിലേക്ക് തന്നെ!!!
മറയ്ക്കാനൊന്നുമില്ല എങ്കിലും, അടുത്ത് കിടന്ന തോർത്തെടുത്ത് അവൾ മാറിലേക്കിട്ടു..