ചൊവ്വാഴ്ച, മേയ് 31, 2011

പുലർകാല നക്ഷത്രം




സുരയ്യാ..

നീർമ്മാതളത്തിന്‍ സുഗന്ധമേ..
ഭാവനയുടെ പറുദീസയില്‍
നീ കഥയായി കവിതയായി
വിരിയിച്ച അക്ഷര പൂക്കളെ ..
മരണമില്ലാത്ത നിന്‍ ഓര്‍മ്മകളാല്‍ ..
എന്‍ ഹൃദയതന്ത്രികളില്‍ കുളിര്‍ പെയ്യവെ..
നിന്നെ അറിയുന്നു മാലോകരിൽ
ഒരുവളായ് ഞാനും..

സുരയ്യാ....

സദാചാരത്തിന്‍ പൊയ്മുഖങ്ങൾക്ക് നേരെ
പ്രണയത്തിന്‍ കുളിര്‍ കാറ്റ് വീശി
കപടതയുടെ മുഖമൂടി വലിച്ചെറിയാന്‍
പലവട്ടം നീ ഉരചെയ്തെങ്കിലും
ഭ്രാന്ത ജല്പനമായി ...
ചിലരതിനെ കല്ലെറിഞ്ഞു
അനശ്വര സ്നേഹത്തിന്‍ ചാരത്ത്
എന്നും നിന്‍ ഓര്‍മ്മകള്‍
അലതല്ലിടട്ടെ....

സുരയ്യാ..

പുലര്‍കാല നക്ഷത്ര ശോഭായായി
എണ്ണിയാലൊടുങ്ങാത്ത താരവ്യൂഹത്തിന്‍
തിളക്കമായി വിണ്ണില്‍ നീ എന്നും
തിളങ്ങിടട്ടെ
എങ്ങോ പോയി മറഞ്ഞ നിന്‍
സ്നേഹ സ്പർശത്തിൻ
പുലര്‍കാല മന്ദമാരുതനായി
നീ എന്നെ തഴുകിടട്ടെ....

(കമല സുരയ്യയുടെ മരണം അറിഞ്ഞപ്പോള്‍ കുത്തി കുറിച്ച വരികള്‍ ഇന്ന് അവരുടെ ഓര്‍മ്മയില്‍ ഞാന്‍ ഇവിടെ കൊടുക്കുന്നു )

വ്യാഴാഴ്‌ച, മേയ് 26, 2011

ഇങ്ങനെയും ചില ജീവിതങ്ങള്‍..






              കൂട്ടുകാരിയുടെ കുഞ്ഞിനെ കാണാൻ പോയി തിരിച്ച് വരുമ്പോൾ  തുടങ്ങിയതാണ്‌  മനസ്സിന് ഒരു വല്ലാത്ത വിങ്ങല്‍. അവിചാരിതമായിട്ടായിരുന്നു  ഹബീബത്താത്തയെ അവിടെ വച്ചു കണ്ടത്. പൊടുന്നനെ  എന്‍റെ മനസ്സ് പിറകോട്ടു പോയി. ചില നിമിത്തങ്ങളാണല്ലോ  ഓര്‍മ്മകളെ തിരിച്ച് വിളിക്കുന്നത്.. 

വര്‍ഷങ്ങള്‍ക്കു  മുമ്പ്  ആദ്യ പ്രസവത്തിൽ എന്നെ പരിചരിക്കാൻ കൂടെ ഉണ്ടായിരുന്നത് ഈ താത്തയായിരുന്നു .. മലയാളി അല്ലെങ്കിലും തമിഴ് കലർന്നുള്ള അവരുടെ  മലയാളം ഏതൊരു മലയാളിക്കും നന്നായി  മനസ്സിലാകും.    എഴുത്തും വായനയും വശമില്ലെങ്കിലും ഇരുപത് വർഷത്തെ പ്രവാസത്തിനിടയിൽ അവർ എല്ലാഭാഷയും ഒരു വിധം കൈകാര്യം ചെയ്യാൻ പഠിച്ചു കഴിഞ്ഞിരുന്നു . അനുഭവമാണല്ലോ ഏറ്റവും വലിയ പാഠശാല.  സ്നേഹത്തിന്റെ തലോടലും വാത്സല്യത്തിന്റെ ലാളനയോടും കൂടിയ ഹൃദയ വിശാലതയുള്ള അവരുടെ പെരുമാറ്റത്തിന് വല്ലാത്ത വശ്യതയാണ്. മോളേ എന്നുള്ള ആ വിളിയില്‍ എല്ലാം അടങ്ങിയിട്ടുണ്ടാകും  , ആദ്യ നാളുകളില്‍  ‍ തന്നെ എന്‍റെ ഉമ്മയെ ഞാനവരില്‍ കാണുകയായിരുന്നു. ആ സ്നേഹം തൊട്ടറിയുകയായിരുന്നു.. പിന്നീടുള്ള എന്റെ എല്ലാ പ്രസവത്തിലും എന്റെ കൂടെയുണ്ടായിരുന്നു എന്റെ ഉമ്മയെപോലെ..!!



കുലീനയായ ഒരു വീട്ടമ്മയെപ്പോലെ മാന്യമായ വസ്ത്രധാരണയോടെ   ഒരു ബാഗും തോളിലിട്ട് അവര്‍ അതിരാവിലെ ഫ്ലാറ്റില്‍ വരും . റൂമിലെത്തിയാൽ പിന്നെ അവിടെ അവരുടെ ജോലി ആരംഭിക്കുകയായി... എത്തിയ ഉടനെ തന്നെ വീടാകെ  ഒന്നു ഒതുക്കി വരും, അപ്പോഴേക്കും കുഞ്ഞിനു പാലൊക്കെ കൊടുത്ത് റെഡിയായിരിക്കണം .ശേഷം കുഞ്ഞിനെ വാരിയെടുത്ത് എണ്ണയിടുന്ന ഷീറ്റിലേക്ക് കിടത്തിയാൽ പിന്നെ അവർ മറ്റൊരു ലോകത്തായി.


 കുഞ്ഞിനെ എണ്ണയിട്ട് അവളുടെ തലയും ശരീരവുമൊക്കെ അടിച്ച് റെഡിയാക്കുന്നത് കണ്ടാൽ ഇവർക്കൊരു സ്നേഹവുമില്ലേയെന്നു നമുക്ക് തോന്നിപ്പോകും . പക്ഷെ കുഞ്ഞിന്റെ  കൈകാലുകൾ ബലമുള്ളതാകാനും തലക്ക് നല്ല ഷേപ്പ് വരാനുമാണെന്നാണ് അവരുടെ പക്ഷം..
നന്നായി കുളിപ്പിച്ച് തോർത്തി സുന്ദരി കുട്ടിയാക്കി.. ഉടുപ്പൊക്കൊ ഇട്ടു കഴിഞ്ഞാൽ പിന്നത്തെ തുണിയിൽ പൊതിയലാണു സഹിക്കാൻ പറ്റാത്തത്.   ആദ്യമായിട്ടു അതു കാണുന്ന ഒരു പെണ്ണും അതിനു അനുവദിക്കില്ല .. കുഞ്ഞിന്റെ കൈകൾ നേരെ താഴേക്ക് താഴ്ത്തിവെച്ച് കാലുകൾ നേരെയാക്കി.. വെള്ളത്തുണിൽ ഇത്തിരി ഭാഗം ത്രികോണാകൃതിയിൽ മടക്കി അതിലേക്ക് കുഞ്ഞിനെ കിടത്തി ചുമലു മുതൽ താഴോട്ട് അതിൽ ശക്തിയായി പൊതിയുന്നു പിന്നെ മറ്റൊരു തുണിയില്‍ തലയില്‍ കൂടി  ചെറുതായിട്ടൊരു പൊതിയൽ അപ്പോൾ കുട്ടിയെ  കാണാൻ തന്നെ നല്ല രസമാകും..

ഇതെന്തിനാ ഹബീബത്ത ഇങ്ങനെയൊക്കെ എന്നു ചോദിച്ചാൽ കുട്ടിയുടെ കൈകാലുകൾക്ക് നല്ല ബലം കിട്ടാനും കുഞ്ഞിനു  നന്നായി ഉറങ്ങാനും കഴിയുമെന്നാകും മറുപടി. അതു അക്ഷരാർത്ഥത്തിൽ ശരിയാണ് . കുഞ്ഞിനെ ചെരിച്ചു കിടത്തി ഹബീബത്തയുടെ ഹസ്ബീ  റബ്ബീ ജല്ലല്ലാ.. എന്ന തമിഴ് കലർന്ന താരാട്ട് പാട്ടും തലോടലും കൂടി ആയാൽ കുഞ്ഞു താനേ ഉറങ്ങിക്കോളൂം . അവരുടെ ഓരോ ചലനത്തിലും ഒരമ്മയുടെ സ്പര്‍ശനം  കാണാം. പിന്നെ എനിക്കുള്ള  ശുശ്രൂഷകള്‍ ആരംഭിക്കുകയായി..അതും കഴിഞ്ഞു   വസ്ത്രങ്ങള്‍ വരെ അലക്കി ഒടുവില്‍ വീടും വൃത്തിയാക്കി കഴിയുമ്പോഴേക്കും അവര്‍ ഏറെ അവശയായിട്ടുണ്ടാകും.എന്നാലും ആ മുഖത്തു  ഒരിക്കലും  അതൃപ്തിയുടെ ഒരു ലാഞ്ചന പോലും ഞാന്‍ കണ്ടിട്ടില്ല. എല്ലാം തന്‍റെ കര്‍മ്മം എന്നു കരുതി സംതൃപ്തിയോടെ ചെയ്തു തന്നു ഒരു ഗ്ലാസ്‌ ചായയും വാങ്ങി കുടിച്ചു   പുഞ്ചിരിയോടെ  അവര്‍ പോകും അടുത്ത വീട്ടിലേക്ക്. 

അതു ചിലപ്പോൾ അറബിയോ  പാക്കിസ്ഥാനിയോ   മലയാളിയോ    വേറെ  ഏതെങ്കിലും    നാട്ടുകാരോ ഒക്കെയാവാം .  എല്ലായിടത്തും അവരുടെ ജോലി ഇതൊക്കെത്തന്നെ.  കുട്ടികളെയും അമ്മയെയും കുളിപ്പിക്കുക, പരിചരിക്കുക.  അവരില്‍  ഓപ്പറേഷൻ ചെയ്തവരുണ്ടാകാം അമിതമായി രക്തസ്രാവമുള്ളവരുണ്ടാകാം .. മക്കൾ ഇരട്ടയായവരുണ്ടാകാം എന്നാലും ഒരറപ്പോ മടിയോ കൂടാതെ അവർ ജോലി ചെയ്യുന്നു.. താന്‍  കുളിപ്പിക്കുന്ന വീട്ടിലെ കുഞ്ഞിനു കളിപ്പാട്ടവും കുഞ്ഞുടുപ്പുകളും വാങ്ങി കൊടുക്കല്‍ അവര്‍ക്കു നിര്‍ബന്ധമുള്ള കാര്യമാണ് ... ആ സ്നേഹ സമ്മാനം വേണ്ടെന്നു പറയാന്‍ നമുക്ക് അവകാശമില്ല .

ഒരിക്കല്‍  തീരെ വയ്യാതിരുന്നിട്ടും എന്റെടുത്ത് വന്നപ്പോൾ ഞാൻ ചോദിച്ചു.  എന്തിനാ വയ്യാതെ  പുറത്തിറങ്ങിയത് ലീവ് എടുക്കാമായിരുന്നില്ലേ ?? എന്നു.    "നാട്ടില്‍ കുറച്ചു കാശ് അയക്കാനുണ്ടായിരുന്നു മോളെ  അതിനു വേണ്ടി ഇറങ്ങിയതാ എന്നായിരുന്നു മറുപടി. അപ്പോഴാണ്‌ ഞാന്‍ വീട്ടുകാരെ പറ്റി ചോദിച്ചതു.    
വീട്ടില്‍ സുഖമില്ലാതെ കിടപ്പിലായ ഭര്‍ത്താവും കല്യാണംകഴിഞ്ഞ   രണ്ടു പെണ്മക്കളും അവരുടെ ഭര്‍ത്താക്കന്മാരും . കെട്ടിച്ചയച്ച മക്കളുടെ ഭര്‍ത്താക്കന്മാരെയും നോക്കേണ്ട അവസ്ഥയിലാണവർ . എല്ലാ വയറുകളും കഴിഞ്ഞ് പോകുന്നത്  മാസാമാസം ഇവര്‍ അയക്കുന്ന കാശ് കൊണ്ട്. അവരുടെ കഥ മുഴുവന്‍ കേട്ടപ്പോള്‍ ഞാന്‍ വല്ലാതായി.... 
പെട്ടെന്ന് വന്ന ദേഷ്യത്തില്‍ ഞാന്‍ ചോദിച്ചു പോയി
"എന്തിനാ താത്ത  അവർക്കും കാശയക്കുന്നെ  അവര്‍ക്കു സ്വന്തമായി തൊഴില്‍ ചെയ്തൂടെ?  
"മോളെ എന്‍റെ മക്കള്‍ അവരുടെ കൂടെ സമാധാനമായി  നില്‍ക്കണമെങ്കില്‍ ഞാന്‍ മാസത്തില്‍ അയച്ചേ മതിയാകൂ"  

പിന്നീട് എനിക്കൊന്നും അവരോടു ചോദിക്കാന്‍ തോന്നിയില്ല. ഞാന്‍ സംസാരം അവസാനിപ്പിച്ചപ്പോള്‍ അവര്‍ ഫോണെടുത്ത് നാട്ടിലേക്ക് ഭര്‍ത്താവിനെ വിളിച്ചു. നല്ല തമിഴിലായിരുന്നതിനാല്‍ എനിക്കൊന്നും മനസ്സിലായില്ലെങ്കിലും അവര്‍ സംസാരത്തിനിടയില്‍ ഏറെ വിഷാദചിത്തയാകുന്നത് ഞാന്‍ ശ്രദ്ധിച്ചു. അന്ന് ആ മിഴികള്‍ അണഞ്ഞും തെളിഞ്ഞും ഒടുവില്‍ ഈറനണിഞ്ഞും  സംസാരം തുടര്‍ന്ന് ഒടുവില്‍ വിതുമ്പിക്കൊണ്ട് എന്നോട് യാത്ര പറഞ്ഞു പോയത് ഞാനിന്നും ഓര്‍ക്കുന്നു. പിന്നീട് അവരെ ഇന്നാണ് കാണുന്നത്. തീരാത്ത പ്രവാസവുമായി അവര്‍ ജീവിതത്തോടു ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുന്നു..

ഒരുപാട് നാളുകളുകൾ ഇത്തിരി  ഇടവേളകൾ മാത്രം നാട്ടിൽ നിൽക്കുന്നതൊഴിച്ചാൽ 
ഈ മണലാരണ്യത്തിൽ  ,ജീവിതമാകുന്ന കണക്കുപുസ്തകത്തിൽ
സമാന്തര രേഖകള്‍ രചിച്ചു  മുന്നോട്ട് പോകുന്ന  ജീവിതതിന്റെ  വഴികള്‍... അവ കൂട്ടിമുട്ടിക്കാനായി.. പെടാപാടുപെടുന്ന കുറെ പെൺ ജീവിതങ്ങളിൽ ഒരുവളായി..ഈ താത്തയും..
പ്രവാസികളുടെ വേര്‍പാടും വേദനയും ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും  ഭർത്താവിനേയും  മക്കളെയും  പിരിഞ്ഞു കടലിനിക്കരെ  വന്നു പല ദേശക്കാരുടെയും ഭാഷക്കാരുടെയും വീടുകളില്‍ വിശ്രമമില്ലാതെ അദ്ധ്വാനിച്ച്  അന്നത്തിനു വക തേടുന്ന  ഈ ഇത്ത എന്‍റെ കാഴ്ചയില്‍ വേറിട്ട ഒരു വ്യക്തിത്വം തന്നെയാണ്. തന്റേതായ എല്ലാ  ആഗ്രഹാഭിലാഷങ്ങളും മാറ്റി വെച്ചു ആശ്രിതര്‍ക്ക് തണലേകുവാൻ   ജീവിതത്തിന്റെ നല്ല പ്രായത്തില്‍ പ്രവാസത്തിന്റെ വരള്‍ച്ചയില്‍ സ്വയം ഉരുകിത്തീരുന്ന ഈ ത്യാഗമതിയെ  ഓർത്തപ്പോൾ ഞാന്‍ onv യുടെ പെങ്ങള്‍ എന്ന കവിതയിലെ വരികള്‍ ‍ ഓര്‍ത്ത്‌ പോയി.

നെഞ്ചില്‍ മുലപ്പാല്‍ നിറഞ്ഞു വിങ്ങുമ്പോഴും 
കുഞ്ഞിനെ എങ്ങോ കിടത്തി  
 പലര്ക്കുള്ള കഞ്ഞിക്കു വേണ്ടി മടച്ചു വീഴുന്നവള്‍...
                                                                            
  




                                                                    

  


ഞായറാഴ്‌ച, മേയ് 22, 2011

അവൾ ....




വിയര്‍പ്പ് ഗന്ധമുള്ള ഉച്ചവെയിൽ തിളച്ചുമറിയുന്നു... ചോരപ്പുഴകള്‍ കണ്ടു കാഴ്ചകൾ ‍മങ്ങിപ്പോയിരിക്കുന്നു. ആഞ്ഞടിച്ച വിപ്ലവ കൊടും കാറ്റില്‍ മണല്‍തരിയായി പോയ തന്‍റെ സ്വപ്നക്കുന്നുകള്‍ തേടിയുള്ള അവളുടെ അലച്ചില്‍ അവസാനിക്കുന്നില്ല...
നഷ്ട്ടങ്ങളെ തിരിച്ചറിയാത്ത മനസ്സും നിറം മങ്ങിയ വെളിച്ചത്തിൽ കാപാലികർ കവർന്നെടുത്ത ചുണ്ടിലെ പുഞ്ചിരിയും തേടി അവൾ പിന്നേയും യാത്രതുടർന്നു......തേടിയതെല്ലാം തിരിച്ചുകിട്ടിയപ്പോൾ അവൾ ഉറക്കെയുറക്കെ ചിരിച്ചു... ആര്‍ത്തട്ടഹസിച്ചു... ഭ്രാന്താശുപത്രിയിലെ ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍ അവളുടെ കാലിലെ ഭാരിച്ച ചങ്ങലയുടെ ചിലമ്പൽ ചിരിക്ക് താളമായി......

ബുധനാഴ്‌ച, മേയ് 11, 2011

നിലയ്ക്കാത്ത വിലാപങ്ങള്‍ ....







നിണമൊഴുകും തൂലികയെന്‍
വരികളിലാഞ്ഞടിക്കുന്നു തിരയായി
മര്‍ത്യന്റെ ക്രൂര ചെയ്തികള്‍ക്കുമേല്‍
വാള്‍ത്തലയാകുമീ നാരായം

അലറിയടുത്തൂ എനിക്ക് ചുറ്റും ആശകൾ
പുൽകാൻ വെമ്പുന്ന പെൺകോലങ്ങൾ
വലം വെക്കുന്നു നരാധമന്മാര്‍ അവളിൽ
സഹയാത്രികന്‍റെ പൈശാചികത്വം
വിധിക്കുന്നു അബലക്ക് മേൽ ക്രൂര മരണം

ഒറ്റക്കയ്യനും,ഓട്ടോക്കാരനും, ഗുരുവും
അച്ഛനും കൂട്ടിനു രണ്ടാനമ്മയും…
ചേര്‍ന്നുടക്കുന്ന കുപ്പിവള കിലുക്കവും
പാദസരം ഊര്‍ന്നു പോയ
ബാലികമാരുടെ രോദനങ്ങളും.

കാമവെറിയില്‍ വഴിമാറിയ ക്ഷണിക
കൌമാര പ്രണയങ്ങള്‍ തന്‍
റിംഗ് ട്യൂണുകൾ നിദ്രയെ തുളക്കുന്നു
ചിവീട്പോല്‍ ഏതു പാതിരാവിലും

വിയര്‍പ്പും വിശപ്പുമിണചേരും
ജീവിത പച്ചപ്പിന്‍ സുഗന്ധമറിയാതെ
നുരയും മദ്യത്തിലഭയം തിരയുന്നു
ക്ഷുഭിത യൌവ്വനക്കോമാളികൾ

ലഹരിതോല്‍ക്കും സിരകളിൽ
സൂചി പായിച്ചു വിഷം കുത്തുവാന്‍
ഗളച്ഛേദം ചെയ്തു വൃദ്ധയുടെ
മാല വില്‍ക്കുന്നു നവ കീചകന്മാര്‍ .

സ്വാസ്ഥ്യം കെടുത്തുന്നു ദീർഘശ്വാസം
ചുക്കിച്ചുളിഞ്ഞ കൈത്തണ്ടകൾ..
വറ്റി വരണ്ട നീർത്തടങ്ങൾ
മാടി വിളിക്കുകുകയാണെന്നെ
വൃദ്ധസദനത്തിലിഴയും വാർദ്ധക്യ.കോലങ്ങൾ.

ദൈന്യമാം ശിഷ്ടായുസ്സിന്‍ വിലാപം
കരിഞ്ഞ പ്രതീക്ഷകൾക്കുമപ്പുറം
കാത്തിരിപ്പുണ്ടാമൊരു പിന്‍വിളി
അമ്മേ.. എന്നാര്‍ദ്രമാമാം തേന്മൊഴി.


നിണമൊഴുകും തൂലികയെന്‍
വരികളിലാഞ്ഞടിക്കുന്നു തിരയായി
മര്‍ത്യന്റെ ക്രൂര ചെയ്തികള്‍ക്കുമേല്‍
വാള്‍ത്തലയാകുമീ നാരായം





.

തിങ്കളാഴ്‌ച, മേയ് 09, 2011

"ഹനാന്റെ വിസ്‌മയ യാത്ര; പ്രപഞ്ച രഹസ്യങ്ങളിലൂടെ"





കൗതുകങ്ങള്‍ക്ക്‌ അവധി കൊടുത്ത്‌ ഹനാന്‍ ബിന്‍ത്‌ ഹാഷിം എന്ന പതിനഞ്ചുകാരി, പ്രപഞ്ചരഹസ്യങ്ങള്‍ വിവരിക്കുമ്പോള്‍ നൊബേല്‍ നേടിയ ശാസ്‌ത്രജ്ഞര്‍ പോലും കാതോര്‍ത്തിരിക്കും. കാരണം,ആസ്‌ട്രോഫിസിക്‌സും ജ്യോതിശ്ശാസ്‌ത്രവും ജീവശാസ്‌ത്രവും ഒരുമിച്ചുചേര്‍ത്ത ഈ സിദ്ധാന്തങ്ങള്‍ ശാസ്‌ത്രലോകത്തിനു പുതുമയാണ്‌.അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കുമാത്രം സീമെന്‍സ്‌ വെസ്റ്റിങ്‌ഹൗസ്‌ നടത്തുന്നശാസ്‌ത്രപ്രതിഭാമത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ്‌ ഈ കോഴിക്കോട്ടുകാരി ഇപ്പോള്‍.

യു.എസ്‌. പൗരത്വമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ മാത്രമുള്ള ഈ മത്സരത്തില്‍ നാസയുടെ വരെ അംഗീകാരം നേടിയ ഈ അതുല്യപ്രതിഭയെ പ്രത്യേക പരിഗണന നല്‌കിയാണ്‌ സീമെന്‍സ്‌ വെസ്റ്റിങ്‌ഹൗസ്‌ ഈ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്‌. പത്താം ക്ലാസ്സിലാണ്‌ പഠിക്കുന്നതെങ്കിലും ഹനാന്റെ അസാമാന്യ പ്രതിഭ പരിഗണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകളെല്ലാംഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്‌. യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ പ്രശംസ പിടിച്ചുപറ്റിയ ഹനാന്‍ അടുത്തവര്‍ഷം അമേരിക്കയിലെ മസാച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ്‌ .
ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തത്തിനും മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനും മറുഭാഷ്യം ചമയ്‌ക്കുകയാണ്‌ ഈ മിടുക്കി. ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു മഹാസിദ്ധാന്തം. 'അബ്‌സല്യൂട്ട്‌ തിയറി ഓഫ്‌ സീറോ' എന്നു പേരിട്ടിരിക്കുന്ന ഈ സിദ്ധാന്തമാണ്‌ ഹനാന്റെ സ്വപ്‌നം. ഇതുതന്നെയാണ്‌ സീമെന്‍സിന്റെ മത്സരത്തിനുള്ള വാതില്‍ തുറന്നതും. 'നാസ'യുടെ ഹൂസ്റ്റണിലെ സ്‌പേസ്‌ സ്‌കൂളില്‍ നിന്ന്‌ കഴിഞ്ഞ മെയിലാണ്‌ സ്‌പേസ്‌ ആന്‍ഡ്‌ സയന്‍സ്‌ ടെക്‌നോളജിയില്‍ ഹനാന്‍ ബിരുദം നേടിയത്‌. 'നാസ'യുടെതന്നെ ടെക്‌സസിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്‌ എയ്‌റോനോട്ടിക്‌സിലും കോഴ്‌സ്‌ പാസായി. പ്രിയവിഷയമായ'തിയററ്റിക്കല്‍ ആസ്‌ട്രോണമി'യില്‍ ഗവേഷണം നടത്തുന്നു. ബയോളജി സ്വയം പഠിക്കുന്നു.

ഹൂസ്റ്റണില്‍ 13 ദിവസത്തെ പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രബന്ധാവതരണത്തിനും ശേഷമായിരുന്നു ബിരുദദാനം. ഈ ദിവസങ്ങളില്‍ ഉറക്കം പോലുമുണ്ടായിരുന്നില്ല. ഒരു ദിവസം പുലര്‍ച്ചെ മൂന്നിനുണര്‍ന്ന്‌ കുളിക്കാന്‍ കയറി ബാത്ത്‌ ടബ്ബില്‍ കിടന്നുറങ്ങിയ ഹനാനെക്കുറിച്ച്‌ പറയാനുണ്ട്‌ ഉമ്മ അയിഷ മനോലിക്ക്‌. ടബ്ബില്‍ വെള്ളം നിറഞ്ഞ്‌ മൂക്കില്‍ കയറിയപ്പോഴാണ്‌ ഹനാന്‍ എഴുന്നേറ്റത്‌. ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ കഴിയുന്ന റോക്കറ്റ്‌ഹൂസ്റ്റണില്‍വെച്ച്‌ ഹനാന്‍ സ്വയം രൂപകല്‌പന ചെയ്‌തു.


പരീക്ഷണാര്‍ഥം നാസ ഇത്‌ 'സ്വദൂരത്തേക്ക്‌ വിക്ഷേപിക്കുകയും ചെയ്‌തു. റോബോട്ടുകള്‍ക്കും റോവറുകള്‍ക്കും ഹനാന്‍ രൂപകല്‌പന നല്‍കി. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള റോവറിന്റെനിര്‍മാണത്തില്‍ പങ്കാളിയാണിപ്പോള്‍. ചന്ദ്രനില്‍ റോബോട്ടിനെ ഇറക്കാനുള്ള പദ്ധതിയായ എക്‌സ്‌-ലൂണാര്‍ ഗൂഗ്‌ള്‍പ്രൈസിലും പങ്കാളിയാണ്‌. ചന്ദ്രനില്‍ 500 മീറ്റര്‍ നടന്ന്‌ ഐസ്‌ ചുരണ്ടിയെടുക്കാന്‍ കഴിയുന്ന റോബോട്ടിനെ ഉണ്ടാക്കുന്നതാണ്‌ പദ്ധതി.

ഹനാന്റെ പ്രതിഭ മനസ്സിലാക്കിയ ലോകപ്രശസ്‌ത ശാസ്‌ത്രസാങ്കേതികവിദ്യാഭ്യാസസ്ഥാപനമായ മസാച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി അധികൃതര്‍ ഉപരിപഠനത്തിന്‌ അങ്ങോട്ട്‌ ക്ഷണിക്കുകയായിരുന്നു. വിഷയം: 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'. 'നാസ'ശുപാര്‍ശയും ചെയ്‌തു. തലശ്ശേരി സ്വദേശി എല്‍.പി.എം. ഹാഷിമിന്റെയും മാഹിക്കാരി അയിഷ മനോലിയുടെയും ഏറ്റവും ഇളയ മകളായ ഹനാന്റെശാസ്‌ത്രാഭിമുഖ്യം നാലാം ക്ലാസ്സില്‍ തുടങ്ങിയതാണ്‌. അന്ന്‌ 12-ാം ക്ലാസ്സില്‍ പഠിച്ചിരുന്ന ചേച്ചിയുടെ ശാസ്‌ത്രപുസ്‌തകങ്ങളാണ്‌ വായനയ്‌ക്കെടുത്തത്‌. ഐന്‍സ്റ്റീനോടായിരുന്നു താത്‌പര്യം. അതു പിന്നെ ആപേക്ഷികസിദ്ധാന്തത്തോടായി. ഇതുസംബന്ധിച്ച ഒട്ടേറെ പുസ്‌തകങ്ങള്‍ വാങ്ങിക്കൂട്ടി. വായിച്ചു നോക്കി.

ആപേക്ഷികസിദ്ധാന്തത്തിലെ പല കാര്യങ്ങളും മനസ്സിലായിട്ടില്ലെന്നു പറയുമ്പോഴും ചിലയിടങ്ങളില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടേയെന്നാണ്‌ ഹനാന്റെചിന്ത. പ്രപഞ്ചം സ്ഥിരമല്ല. അത്‌ മാറിക്കൊണ്ടേയിരിക്കുന്നു. നമ്മുടെപ്രപഞ്ചത്തെ അതിനപ്പുറമുള്ള പ്രപഞ്ചത്തില്‍ നിന്ന്‌ വേര്‍തിരിക്കുന്നത്‌ പ്രകാശത്തിന്റെ അതിരാണ്‌. ഏറ്റവും ശക്തിയേറിയ ഹബ്‌ള്‍ ടെലിസ്‌കോപ്പ്‌ പോലും ഇവിടെവരെയേ പോയിട്ടുള്ളൂ. ഈ പ്രകാശത്തിനപ്പുറം മറ്റൊരു പ്രകാശകണമുണ്ട്‌- ടാക്കിയോണ്‍സ്‌. ഇതിനെയൊക്കെ വിവരിക്കുന്ന ഗണിതശാസ്‌ത്രസംവിധാനമാണ്‌ ഹനാന്റെ മറ്റൊരു പദ്ധതി. അക്ഷരാര്‍ഥത്തില്‍ പറന്നുനടക്കുകയാണ്‌ ഹനാന്‍. ഇന്ത്യയിലുംവിദേശത്തുമായി ഒട്ടേറെ ശാസ്‌ത്രസമ്മേളനങ്ങള്‍. ഏറെയും ജ്യോതിശ്ശാസ്‌ത്രവുമായി ബന്ധപ്പെട്ടവ. ഇതിനിടെ പ്രബന്ധാവതരണങ്ങള്‍ വേറെ. ഇന്ത്യയിലും ഖത്തറിലും യു.എസ്സിലുമെല്ലാമായി എത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുവെന്ന്‌ ഹനാനുതന്നെ നിശ്ചയമില്ല.


കോഴിക്കോട്‌: പ്രപഞ്ച വിസ്‌മയങ്ങള്‍ തേടിയുള്ള യാത്രയിലെതന്റെ ചിന്തകളും കണ്ടെത്തലുകളും ഹനാന്‍ ആദ്യമായി പങ്കുവെച്ചത്‌അയല്‍വാസിയായ ഐ.പി.എസ്‌. ഉദ്യോഗസ്ഥന്‍ എബ്രഹാം കുര്യനോടാണ്‌. അദ്ദേഹമാണ്‌ ഹനാനെ തിരുവനന്തപുരത്തെ ശാസ്‌ത്രഭവനിലേക്കയച്ചത്‌. അവിടെ നിന്ന്‌ പുണെയിലെ ടാറ്റഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ചിലെത്തിയ ഹനാനെ പ്രൊഫ. എം.എസ്‌.രഘുനാഥനാണ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ആസ്‌ട്രോഫിസിക്‌സിലേക്കും (ഐ.ഐ.എ.) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലേക്കും (ഐ.ഐ.എസ്‌സി.) അയച്ചത്‌.

ഐ.ഐ.എ.യിലെ പ്രൊഫസര്‍മാരായ എച്ച്‌.സി. ഭട്ട്‌, സി. ശിവറാം,ഡോ. ജയന്ത്‌ മൂര്‍ത്തി എന്നിവരാണ്‌ ഹനാന്‌ ഗവേഷണത്തിനുവേണ്ടനിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‌കുന്നത്‌. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമുമായി 2008 മുതല്‍ ഹനാന്‍ ബന്ധം പുലര്‍ത്തുന്നു. തന്റെ കണ്ടെത്തലുകളെപ്പറ്റി പറഞ്ഞ്‌ ഹനാന്‍ അയച്ച ഇ-മെയിലാണ്‌ സൗഹൃദത്തിന്റെ തുടക്കം. ''നീ പറയുന്നതൊന്നും എനിക്ക്‌ മനസ്സിലാവുന്നില്ല കുട്ടീ'' എന്നായിരുന്നുഅദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പക്ഷേ, ഹനാനിലെ യഥാര്‍ഥ പ്രതിഭയെ തിരിച്ചറിഞ്ഞ അദ്ദേഹമാണ്‌ 'നാസ'യുമായി ബന്ധപ്പെടുത്തിയത്‌.

ബന്ധു മുഹമ്മദ്‌ അഷറഫ്‌ വഴി, ഹിന്ദ്‌ രത്തന്‍ അവാര്‍ഡ്‌ ജേത്രി ഡോ. സൗമ്യ വിശ്വനാഥനെ പരിചയപ്പെട്ടതാണ്‌ ഹനാന്റെഗവേഷണജീവിതത്തില്‍ വഴിത്തിരിവായത്‌. ബോസ്റ്റണില്‍ താമസിക്കുന്ന അവര്‍ നൊബേല്‍ സമ്മാന ജേതാക്കളുള്‍പ്പെടെയുള്ള ശാസ്‌ത്രജ്ഞര്‍ക്ക്‌ ഹനാനെ പരിചയപ്പെടുത്തി. ഇപ്പോള്‍ ഇവരെല്ലാം ഈ പ്രതിഭയുടെ ആരാധകരും വഴികാട്ടികളുമാണ്‌. കോണ്‍ഫറന്‍സുകളില്‍ ഹനാന്റെ പ്രഭാഷ ണം കേട്ട പല വന്‍കമ്പനികളും ഇന്ന്‌ ഈ കുട്ടിയുടെ സ്‌പോണ്‍സര്‍മാരാണ്‌. ഇന്‍ഫോസിസ്‌ ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി നേരിട്ടാണ്‌ ഇന്‍ഫോസിസ്‌ സയന്‍സ്‌ ഫൗണ്ടേഷന്‍ ഹനാനെ സ്‌പോണ്‍സര്‍ ചെയ്യുന്ന കാര്യം അറിയിച്ചത്‌.

ഗൂഗ്ലും ഒറാക്കിളും അസിം പ്രേംജി ഫൗണ്ടേഷനുമാണ്‌ മറ്റു വമ്പന്‍ സ്‌പോണ്‍സര്‍മാര്‍. ചെറുകമ്പനികള്‍ വേറെയുമുണ്ട്‌. പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ട്‌ വിളിച്ച്‌ കുശലം ചോദിക്കുന്നു. കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌സകലപിന്തുണയുമായി നി'ുന്നു. ഖത്തറിലെ രാജ്ഞി ശൈഖ്‌ മൂസയുടെ സന്ദര്‍ശക പട്ടികയിലെ പ്രധാനവ്യക്തികളിലൊരാള്‍. ഹനാന്റെ ബിരുദദാനച്ചടങ്ങില്‍ ആദ്യ ചാന്ദ്രയാത്ര സംഘാംഗം മൈക്കല്‍ കോളിന്‍സും ശാസ്‌ത്രസാങ്കേതികരംഗത്തെ അതികായരും ഹോളിവുഡ്‌ താരങ്ങളുമാണ്‌ പങ്കെടുത്തത്‌.

ബഹിരാകാശ വാഹനമായ 'എന്‍ഡവറി'ന്റെ കേടുപാടുകള്‍ പരിഹരിച്ച ശാസ്‌ത്രജ്ഞന്‍ സതീഷ്‌ റെഡ്‌ഡിയുമായി വളരെനേരം സംസാരിക്കാനായതാണ്‌ ചടങ്ങില്‍ തനിക്കുണ്ടായ നേട്ടങ്ങളിലൊന്നെന്ന്‌ ബഹിരാകാശയാത്ര സ്വപ്‌നം കാണുന്ന ഈ മിടുക്കി പറയുന്നു. അന്ന്‌ പരിചയപ്പെട്ടവരില്‍ പലരും ഇ-മെയില്‍ അയയ്‌ക്കുന്നു. ചിലര്‍ വിളിക്കുന്നു. മറ്റൊരു ചടങ്ങില്‍ വെച്ച്‌ പരിചയപ്പെട്ട ടെന്നീസ്‌ താരങ്ങളായ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നഡാലിനുമെല്ലാം ഹനാന്‍സ്വന്തക്കാരിയെപ്പോലെ. സീമെന്‍സ്‌ യാത്രയ്‌ക്കുള്ള ഒരുക്കങ്ങളെപ്പറ്റി ചോദിച്ചും ഗവേഷണത്തിന്റെ പുരോഗതി ആരാഞ്ഞും ഇ-മെയിലയയ്‌ക്കുന്നത്‌ യു.എസ്‌. പ്രസിഡന്റ്‌ ബറാക് ഒബാമ. ഈ യാത്രയില്‍ ഹനാന്‍ ഒബാമയെ കാണുന്നുണ്ട്‌. ചന്ദ്രനില്‍ ആദ്യം കാല്‍കുത്തിയ നീല്‍ ആംസ്‌ട്രോങ്‌ ഹനാനെ കാണാന്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ലെബനനില്‍ കഴിയുന്ന അദ്ദേഹത്തെ അവിടം സന്ദര്‍ശിക്കുമ്പോള്‍ കാണാമെന്ന സന്തോഷത്തിലാണ്‌ ഹനാന്‍.

ലെബനന്‍, സ്‌പെയിന്‍, ബെല്‍ജിയം, ഫ്രാന്‍സ്‌, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹനാന്‌ ക്ഷണം ലഭിച്ചുകഴിഞ്ഞു. നാളത്തെ നൊബേല്‍ സമ്മാനജേത്രിയാകാനിടയുള്ള ഈ പെണ്‍കുട്ടിയെ കാണാനും കേള്‍ക്കാനും ലോകം കാത്തിരിക്കുമ്പോള്‍ നമ്മുടെ നാടിതുവരെ ഇവളെ അറിഞ്ഞിട്ടില്ല. ''ഇങ്ങനെ ഒരു കുട്ടിയുള്ളതായി കേരളത്തിലെ സര്‍ക്കാറിന്‌ അറിയില്ല. അതില്‍വിഷമമുണ്ട്‌''-ഹനാന്റെ അമ്മ പറയുന്നു. പക്ഷേ, ഹനാന്‍ പഠിക്കുന്ന കോഴിക്കോട്‌ സെന്റ്‌ ജോസഫ്‌സ്‌ ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോവിറ്റയും നല്‌കുന്ന പ്രോത്സാഹനത്തെപ്പറ്റിപ്പറയാന്‍ ഇവര്‍ക്ക്‌ നൂറുനാവാണ്‌.

ജ്യോതിശ്ശാസ്‌ത്രവും ജൈവസാങ്കേതികവിദ്യയുമാണ്‌ ഭാവിയുടെ ശാസ്‌ത്രങ്ങള്‍ എന്നു വിശ്വസിക്കുന്നു ഹനാന്‍. യോഗ്യതയും കഴിവുംപരിഗണിക്കാതെ ബിരുദങ്ങള്‍ മാത്രം കണക്കിലെടുക്കുന്ന നമ്മുടെ വിദ്യാഭ്യാസരീതിയോട്‌ കടുത്ത എതിര്‍പ്പാണ്‌ ഹനാന്‌. കഴിവുള്ള കുട്ടികള്‍ വിദേശത്തേക്ക്‌ പോകാന്‍ കാരണവും ഇതാണെന്ന്‌ ഹനാന്‍ അഭിപ്രായപ്പെടുന്നു. ''മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ്‌ ഞാൻ നിന്നത്. അതില്‍ എനിക്ക്‌ നാണക്കേടുണ്ട്‌. എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥാപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ കഴിയൂ'' -ഹനാന്‍ പറയുന്നു. കടപ്പാട് : റമീസ് കുറ്റ്യാടി (ഇത് ഞാനായി തേടി പിടിച്ച് കണ്ടു പിടിച്ചതൊന്നുമല്ല കേട്ടോ.. ഒരു മിടുക്കി പെൺ കുട്ടിയുടെ ശാസ്ത്ര ലോകത്തോടുള്ള അടുപ്പം , നല്ലൊരു വാർത്ത അധികമാരുടേയും ശ്രദ്ധയിൽ പെടാത്തത് കൊണ്ട് ഞാൻ ഒന്നു കൂടി കാണിച്ചു എന്നേയുള്ളൂ .. ഒരു തരം കോപി പേസ്റ്റ് പരിപാടി തന്നെ.. നിങ്ങളും വായിക്ക് അതിനു വേണ്ടി മാത്രം...)