തിങ്കളാഴ്‌ച, നവംബർ 05, 2012

വീണ്ടും ചില വീട്ടുകാര്യങ്ങള്‍........



"ബാപ്പ ഇന്നലെ വരാന്‍ വൈകിയോ ഉമ്മാ"  രാവിലെ തന്നെയുള്ള മകന്റെ ചോദ്യം, "ഇല്ല മോനൂ  ബാപ്പ പെട്ടെന്ന് തന്നെ വന്നല്ലോനീ നേരത്തെ കിടന്നുറങ്ങിയത് കൊണ്ടല്ലേ ബാപ്പാനെ കാണാഞ്ഞത്" മകന്റെ തലയില്‍  സ്നേഹപൂര്‍വ്വം തലോടിക്കൊണ്ട്  മറുപടി പറയുമ്പോള്‍  മനസ്സിലൂടെ ഒത്തിരി ചോദ്യങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു  ..ഇങ്ങനെ എല്ലാ വീടുകളിലും  അന്വേഷണങ്ങൾ നടക്കുന്നുണ്ടാകില്ലേ ?  എല്ലാ ഉമ്മമാര്‍ക്കും  സത്യസന്ധമായ മറുപടി കൊടുക്കാന്‍ സാധിക്കുന്നുണ്ടാകുമോ?

ഇന്നത്തെ അവസ്ഥയിലേക്ക്  കണ്ണോടിക്കുകയാനെങ്കില്‍ ഉമ്മയും, ബാപ്പയും, മക്കളും മാത്രം അടങ്ങിയതാണ് ഒരു കുടുംബം.  പണ്ടൊക്കെ   വെല്ലിപ്പയും , വെല്ലിമ്മയും അമ്മായിമാരും അമ്മാവനുമെല്ലാം   അടങ്ങിയ  രണ്ടോ മൂന്നോ തലമുറകള്‍ ഉള്പെട്ടതായിരുന്നു. 
ഇന്നിപ്പോള്‍ തിരക്കുകളുടെ ലോകത്ത്‌ മാതാപിതാക്കള്‍  അവരവരുടെ  ഉത്തരവാദിത്വങ്ങള്‍ക്ക് അതിരുകള്‍   നിശ്ചയിച്ചിരിക്കുന്നു .  സ്ത്രീക്ക്  അകത്തളവും പുരുഷന് പുറം ലോകവും.. ഈ രണ്ടു മേഘലകളിലും സ്ത്രീയും പുരുഷനും പരസ്പരസഹകാരികളാകുമ്പോ ളാണ് സന്തോഷ പ്രദമായ ഒരു കുടുംബാന്തരീക്ഷം  രൂപപ്പെടുന്നത് എന്ന അറിവ് ഇവര്‍ പലപ്പോഴും മറന്നു പോകുന്നു. ഇങ്ങനെ വേര്‍തിരിക്കപ്പെട്ട ഉത്തര വാദിത്വങ്ങള്‍ക്കിടയില്‍ കിടന്നു വഴി തെറ്റിപ്പോകുന്ന  മക്കളെ കുറിച്ചു   മാതാപിതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തുന്നു.. ഉത്തരവാദിത്വങ്ങളില്‍ അലസത കാണിക്കുന്നുവെന്ന  ആരോപണം  പരസ്പരം   കെട്ടിവെക്കാനുള്ള വ്യഗ്രതയില്‍കുടുംബം  തന്നെ  തകര്‍ച്ചയിലേക്ക്  നീങ്ങുന്നു.

ഗര്‍ഭധാരണം മുതല്‍ പ്രസവവും സന്താന പരിപാലനവും എല്ലാം പ്രക്ര്ത്യാ സ്ത്രീയുടെ ദൌത്യമാണെന്നിരിക്കെ  തന്നെ  വീട് ഭരണവും ,  അടുക്കള ജോലിയും മക്കളുടെ പഠന കാര്യങ്ങളുമെല്ലാം   മാതാവിന്റെ   മാത്രം  ചുമതലയായി ഏല്‍പ്പിച്   അധ്വാനത്തെയും  സമ്പാദ്യത്തെയും   കൂട്ട് പിടിച്ചു പിതാവ്   തിരക്കുള്ള ആളായി മാറുന്നു..  ഇതൊന്നും വേണ്ടാ എന്നോ ഇങ്ങനെയുള്ളവര്‍ മാത്രമേ ഈ ലോകത്തുള്ളൂ എന്നോ അല്ല പറഞ്ഞു വരുന്നത്  ... പക്ഷെ  കുടുംബത്തോടൊപ്പം കഴിയുന്ന എത്ര പുരുഷന്മാര്‍ തന്റെ ഭാര്യയോടും മക്കളോടും ഒപ്പമിരുന്നു  ഭക്ഷണം കഴിക്കുന്നവരുണ്ട്,,, അത് പോലെ  മക്കളോട് കുശലം പറയുന്നവരും അവരുടെ തീരാത്ത സംശയങ്ങള്‍ക്ക് മറുപടി കൊടുക്കുന്നവരുണ്ട്...

 മക്കള്‍ ഉറങ്ങി ക്കഴിഞ്ഞു വീട്ടില്‍ ക്കയറി വരികയും,  അവര്‍ ഉണരുന്നതിനു മുന്‍പേ  ജോലിക്കായി പോകുന്ന പിതാക്കന്മാരുമില്ലേ. 
തന്റെ മകന്‍ ഏതു  ഡിവിഷനില്‍ ആണെന്നത് പൊയിട്ട് ഏതു ക്ലാസിലാണെന്നു പോലും ഇന്ന് ചില പിതാക്കള്‍ക്ക്  അറിയില്ല എന്നതാണ് വിരോധാഭാസം .. മക്കളുടെ മനസ്സിനെ വായിച്ചെടുക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം .. അടുക്കളയില്‍ തളച്ചിടുന്ന ഉമ്മമാര്‍  വെച്ചും വിളമ്പിയും കാലം കഴിക്കുമ്പോള്‍ ,ഇന്നത്തെ ലോകത്തിന്റെ അവസ്ഥയോ വഴികേടിലാകുന്ന തലമുറയെ പറ്റിയോ അറിയാതെ പോകുന്നു . തന്മൂലം മക്കള്‍ അതി വിദഗ്ദമായി അവരെ പറ്റിക്കുകയും ചെയ്യുന്നു.... മോഡേണ്‍  അമ്മമാരാകട്ടെഅവരുടെതായ പാര്‍ട്ടികളുടെയും  ഷോപ്പിങ്ങുകളുടെയും ലോകത്ത്‌  "വ്യാപൃതരാകുന്നത് മൂലം "   മക്കളോട് സംസാരിക്കാനോ അവരുമായി കൂട്ടുകൂടാനോ സമയം കിട്ടാതെ വരുന്നു.

എന്റെ മകന്‍ അല്ലെങ്കില്‍ മകള്‍ നല്ല കുട്ടിയാണ് എന്ന് പറഞ്ഞു സംത്ര്‍പ്തി കണ്ടെടുത്തുന്ന പല മാതാപിതാക്കളും അറിയാതെ പോകുന്ന ഒന്നാണ് ,  നിറഞ്ഞ പ്രതീക്ഷളോടെ തങ്ങള്‍ പോറ്റി വളര്‍ത്തുന്ന  തങ്ങളുടെ മക്കള്‍  അവരില്‍ നിന്നും  എത്രയോ അകന്നു പോയിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം  

വിദേശത്ത് ജോലി   ചെയ്തു കഷ്ട്ടപ്പെട്ടുണ്ടാക്കുന്ന സമ്പാദ്യം മുഴുവന്‍ മക്കളുടെ സന്തോഷത്തിനായി പുതിയ മോഡല്‍ ഫോണുകള്‍,ലാപ്‌ടോപ്പുകള്‍ എന്നിങ്ങനെ  സമ്മാന രൂപത്തിലും പണത്തിന്റെ രൂപത്തിലും നാട്ടിലേക്കയക്കുമ്പോള്‍ മക്കള്‍ മാതാവിന്റെ  അജ്ഞതയെ ചൂഷണം ചെയ്ത അടിച്ചു പൊളിച്ചു ജീവിക്കുന്നു .വളര്‍ന്നു വരുന്ന തലമുറയെ ദിശാബോധത്തോടെ വളര്‍ത്തിയെടുക്കേണ്ട മാതാക്കള്‍   ടി.വി പരിപാടികളുടെ ലോകത്തില്‍  ആഡംബര ജീവിതത്തിനായി കോപ്പ് കൂട്ടുന്നു . 


    
മക്കളെ ഉത്തരവാദിത്ത ബോധത്തോടെ വളര്ത്തിയെടുക്കേണ്ടതും അവരില്‍ നന്മയുടെ വിത്ത് പാകി മുളപ്പിക്കേണ്ടതും മാതാവിന്റെ ദൗത്യത്തില്‍ തുടങ്ങി പിതാവിന്റെ സംരക്ഷരണതയില്‍  മാത്രമേ അതിനു പൂര്‍ണ്ണത കൈവരികയുള്ളൂ എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു..
 വിവാഹാനന്തരം നീ നല്ലൊരു കുടുംബിനിയാകണം എന്നു  മോളോട്  ഉപദേശിക്കുമ്പോള്‍ തന്നെ  മകന്‍ കെട്ടിക്കൊണ്ടു വരുന്ന പെണ്‍കുട്ടിയെ കണ്ണീരു കുടിപ്പിക്കാനും മുന്‍പന്തിയിലാണെന്നത്  ഇന്ന് കണ്ടു വരുന്ന സത്യം ..തന്റെ മരുമകള്‍ ജോലിയുള്ളവളാണ് എന്നുറക്കെ പറയുവാന്‍ ഇന്ന് അമ്മയിയമ്മമാര്‍ ആഗ്രഹിക്കുന്നു എന്നാല്‍ നല്ലൊരു മരുമകളായി അമ്മായിഅമ്മയെയും മക്കളെയും പരിപാലിച്ചു ധാര്‍മ്മിക ബോധമുള്ള ഒരു കുടുംബിനിയായി മാറിയാല്‍ അവള്‍ ഒരു എരണം കെട്ടവള്‍ എന്ന് വിളിച്ചു കൂവാനും ഇവര്‍ മടി കാണിക്കുന്നില്ല..

വിദ്യാഭ്യാസം നേടിയ  ഭാര്യ,  ഭര്‍ത്താവിനെ സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ടി   ജോലിക്ക് പോകാന്‍ തയാറായാല്‍, അവിടെ ഭര്‍ത്താവും ഭാര്യയും ഒരുമിച്ചു  വീട്ടു ജോലികളില്‍ സഹായിച്ച് സഹകരണത്തോടെ മുന്നോട്ടു പോകുന്നതിനു പകരം,  മക്കളെ സ്കൂളിയക്കുന്നതില്‍ തുടങ്ങി  വീട്ടിലെ എല്ലാ പണികളും ചെയ്തു തീര്‍ത്ത ശേഷമായിരിക്കും ജോലിക്കായി പുറപ്പെടുന്നത് ...ഇവിടെ എല്ലാ ജോലികളും അവളുടേത്‌ മാത്രമായി പരിണമിക്കുന്നു...  വീട്ടു ജോലിയില്‍ ഭാര്യയെ  സഹായിക്കുന്നത് കുറച്ചിലായി കാണുന്ന ഭര്‍ത്താക്കന്മാര്‍ , പെങ്കോന്തന്‍ എന്ന വിളിയെ പേടിച്ചു ഒട്ടും  സഹകരിക്കാതെ മാറി നില്‍ക്കുന്നു. .. ഭാര്യയാവട്ടെ  ഒരു യന്ത്രത്തെ പോലെ പണികളില്‍ മുഴുകുകയും  ചെയ്യുന്നു..

പരസ്പര സഹകരണത്തിലൂടെയും  കൂട്ടുത്തരവാദിത്വത്തിലൂടെയും  മുന്നോട്ട് നീങ്ങിയാല്‍ നല്ല്ലൊരു കുടുംബ ജീവിതം കെട്ടിപ്പടുക്കുവാന്‍  സാധിക്കുന്നു. അത് കണ്മുന്നില്‍ കണ്ടു ജീവിക്കുന്ന നമ്മുടെ മക്കള്‍ അവരുടെ ജീവിതത്തിലും അത് പകര്ത്തിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കിട്ടുന്ന ശമ്പളം, അത് വിനിയോഗിക്കുന്ന രീതി, വീട്ടു ചെലവുകള്‍ ഇവയെല്ലാം മക്കളുമായി കൂടിയിരുന്നു സംസാരിച്ചാല്‍.  ഇവയെല്ലാം മക്കളുമായി കൂടിയിരുന്നു സംസാരിച്ചാല്‍ അവരിലും ഒരു കാര്യബോധം വളര്‍ന്നു വരില്ലേ..ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ , ഭാര്യയോടും മക്കളോടും കയര്‍ത്തു സംസാരിക്കുന്ന ഭര്‍ത്താവ് , അതെന്തിനാണെന്ന് തുറന്നു പറയാന്‍ തയാറായില്ലെങ്കില്‍ , അതന്വേഷിക്കാന്‍ ഭാര്യയും മെനക്കെടുന്നില്ല എങ്കില്‍ ആ വീട്ടില്‍ എവിടെയാണ് സന്തോഷം ഉണ്ടാവുക. എല്ലാം കുടുംബത്തിനു വേണ്ടി സഹിച്ചു ജീവിക്കുന്നു എന്ന വാദം തികച്ചും നിരര്‍ത്ഥകമാകുന്നില്ലേ ..

അണുകുടുമ്പമായി ജീവിക്കുന്ന നാം നമ്മിലേക്ക്‌ മാത്രമായി ചുരുങ്ങിയിരിക്കുന്നു,, സന്തോഷമായാലും സങ്കടമായാലും എല്ലാം സ്വയം  സഹിച്ചു.. നമുക്ക് ഒട്ടും അനുയോജ്യമല്ലാത്ത ഈ ഒരു സംസ്കാരത്തില്‍ തുറന്നു പറച്ചിലുകളും സഹകരണ മനോഭാവവും എങ്ങോ പോയി മറഞ്ഞിരിക്കുന്നു. അതിലൂടെ ക്ടുംബ ജീവിതം   ശിഥിലമാകുന്നു. നഷ്ടപ്പെട്ട നമ്മുടെ തനത് സംസ്കാരം തിരിച്ചു കൊണ്ട് വരാന്‍ നമ്മുടെ ജീവിതത്തിലും പ്രവര്‍ത്തനത്തിലും മൂല്യവത്തായ ഒരുപാട് കാര്യങ്ങള്‍ കൂടുതലായി ചെയ്യേണ്ടിയിരിക്കുന്നു മാതാപിതാക്കളെയും, കുടുംബത്തിലെ മുതിര്ന്നവരേയും ബഹുമാനിക്കുന്ന അവരുടെ വില അറിയുന്ന ഒരു പുതു തലമുറയാണ് നമുക്ക് വേണ്ടത് . ഭാര്യയും ഭര്‍ത്താവും  പരസ്പരം അറിഞ്ഞു സ്നേഹിച്ചു  മനസ്സ് തുറന്നു ജീവിക്കുമ്പോഴാണ് കുടുമ്പത്തില്‍ സന്തോഷവും സമാധാനവും  വിളയാടുന്നത്. അവരുടെ പരസ്പരമുള്ള അകല്‍ച്ചയില്‍  നഷ്ടപ്പെടുന്നത് ചെറുതൊന്നുമല്ല . ബന്ധങ്ങള്‍ ശക്തി പ്പെടുത്താന്‍ മതങ്ങള്‍ ഏറെ സഹായിക്കുന്നുണ്ട് , കേവലം ജന്തു സഹജമായ വികാരങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഉപരി ഒരു പാട് ഉയരാനും വികസിക്കാനും മതങ്ങള്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്, മത മൂല്യങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളുകയാണെങ്കില്‍   ജീര്‍ണ്ണിച്ചസംസ്കാരത്തില്‍ നിന്നും നമുക്ക്  മോചനം ലഭിക്കും അതിലൂടെ നല്ലൊരു തലമുറയെ നമുക്ക് വാര്ത്തെടുക്കാനും കഴിയും .....

പരസ്പര സ്നേഹവും കരുണയുമാണ് കുടുംബ ജീവിതത്തിന്റെ അടിത്തറ എന്നത് നാം മറക്കാതിരിക്കുക...