ഞായറാഴ്‌ച, മാർച്ച് 10, 2013

ആശങ്കകള്‍ക്കിടയിലെ ഭയാശങ്കകള്‍ ...

"യത്ര നാര്യസ്തു പൂജ്യന്തേ. രമന്തേ തത്ര ദേവതാഃ " എവിടെ സ്ത്രീകള് പൂജിക്കപ്പെടുന്നോ അവിടെ ദേവതകള് വിളയാടുന്നു..! ഇത്  എഴുത്തില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു.. ഇന്ന് സ്ത്രീ ശരീരം എല്ലാ വിധത്തിലും ചൂഷണങ്ങള്‍ക്കും വേട്ടയാടപ്പെടലുകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന കാലഘട്ടം . ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെല്ലാം മനുഷ്യര്‍ പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുമ്പോഴും സാംസ്ക്കാരികമായി നമ്മുടെ ഗ്രാഫ് താഴോട്ടു തന്നെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് എന്നത് എത്ര വലിയ വിരോധാഭാസം!!!!. സ്തീ ശരീരം പൊതു നിരത്തില്‍ അതി ക്രൂരമായി വേട്ടയാടപ്പെട്ട വാര്‍ത്തകളോടെയാണ് കഴിഞ്ഞ വാരങ്ങള്‍ കടന്നു പോയത്.

ഓടുന്ന ബസ്സില്‍ വെച്ച് ഒരു പെണ്‍കുട്ടി അതി ക്രൂരമായ പീഡനത്തിനു ഇരയാവുകയും തുടര്‍ന്ന് മരണത്തിനു കീഴടങ്ങുകയും ചെയ്ത വാര്‍ത്ത നമ്മെ ഞെട്ടിച്ചതാണ്. എന്നാല്‍ ഡല്‍ഹിയില്‍ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല. കേരളത്തില്‍ സൗമ്യ എന്ന പെണ്‍കുട്ടിക്ക് സംഭവിച്ചതും ഏറെ വ്യത്യസ്ഥമല്ല. ഇത് പോലെ നിരവധി നിരവധി സംഭവങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. എന്തിനേറെ പറയുന്ന ഓടുന്ന ബസ്സില്‍ വെച്ച് കൂട്ട മാനഭംഗത്തിനു ഇരയായ പെണ്‍കുട്ടിയുടെ ദുരവസ്ഥയെ തുടര്‍ന്ന് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ തെരുവോരങ്ങള്‍ പ്ഗ്നപ്രതിഷേധാഗ്നിയില്‍ ആളിക്കത്തുമ്പോ ഴും തുടരെ തുടരെ ബലാത്സംഗ കേസുകള്‍ ഡല്‍ഹിയില്‍ നിന്ന് തന്നെ റിപ്പോര്ട് ചെയ്യപ്പെട്ടു കൊണ്ടിരുന്നു എന്നതു സ്ഥിതിഗതികളുടെ ഭീകരത നമ്മെ ബോധ്യപ്പെടുത്തുന്നു.

അമ്പതു വര്‍ഷക്കാലം ഡല്‍ഹിയില്‍ ജീവിച്ച പ്രിയ എഴുത്തുകാരന്‍ എം മുകുന്ദന്‍ ഏതാനും വര്‍ഷങ്ങളായി ഡല്‍ഹിക്ക് സംഭവിച്ച മാറ്റത്തെ ഈയിടെ ഒരു ലേഖനത്തില്‍ ഭീതിയോടെയാണ് വിവരിക്കുന്നത്. പട്ടാളക്കാരാല്‍ അതി ക്രൂരമായി ദളിദ് സ്ത്രീകള്‍ ബാലാലസംഗം ചെയ്യപ്പെട്ട സംഭവങ്ങള്‍ മുന്‍ നിര്‍ത്തി സര്‍ക്കാന്‍ നിയമ നടപടികള്‍ സ്വീകരിക്കാത്തതിനെ അരുന്ധതീ റോയി ഈയിടെ ചോദ്യം ചെയ്യുകയുണ്ടായി. വര്‍ഹീയ ലഹളയുടെ മറവില്‍ ഗുജറാത്തില്‍ നടന്ന കൂട്ട ബാലാല്‍സംഗങ്ങളുടെ വാര്‍ത്തകള്‍ നമ്മള്‍ കേട്ടതാണ്. കാലങ്ങളായി പ്രത്യേക സൈനികാധികാര നിയമത്തിന്റെ പിന്‍ബലത്തില്‍ ആസാമും മണിപ്പൂരടങ്ങുന്ന വടക്ക് കിഴക്കന്‍ മേഖലകളില്‍ ഭരണകൂട പിന്തുണയോടെ നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ ഉള്പ്പെമടെയുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ഇറോം ശര്മിളയുടെ സഹന സമരം പതിമൂന്നാം വര്ഷ്ത്തിലേക്ക്‌ കടന്നതും വനരോദനമാവുന്നതും നാം കാണുന്നു. വര്‍ഗീയ ലഹളയുടെ മറവില്‍ ഗുജറാത്തില്‍ നടന്ന കൂട്ട ബാലസംഗങ്ങളുടെ വാര്‍ത്തകളും നമ്മള്‍ കേട്ടതാണ്. ഇങ്ങിനെ നാനാതുറകളിലും പെണ്ണുടല്‍ നിത്യവും അക്രമികളുടെ കാമ ദാഹത്തിനു ഇരയായിക്കൊണ്ടിരിക്കുന്നു .


 2011 ലേ സ്റ്റാറ്റിറ്റിക്സ് പ്രകാരം ഇന്ത്യയില്‍ റിപ്പോര്ട് ചെയ്യപ്പെട്ടത് 23582 ബലാല്‍സംഗ കേസുകള്‍ ആണ്. ഞാന്‍ അതിന്റെ സ്റ്റേറ്റ് തിരിച്ചുള്ള വിശദമായ കണക്കുകളിലേക്ക് കടക്കുന്നില്ല. എന്നാല്‍ ഇതില്‍ 1132 കേസുകള്‍ നടന്നത് നമ്മുടെ കൊച്ചു കേരളത്തില്‍ ആണെന്നത് നമ്മെ അമ്പരപ്പിക്കുന്ന കാര്യമാണ്. ഈ 23,582 എന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അല്ലെങ്കില്‍ പുറത്തു വന്ന കണക്കുകള്‍ മാത്രമാണ്. എന്നാല്‍ പുറത്തു വരാത്ത കണക്കുകള്‍ ഇതിന്റെ എത്രയോ മടങ്ങായിരിക്കും എന്ന് നമുക്കൂഹിക്കാവുന്നതേയുള്ളു. അത് ഒരൂഹം മാത്രമല്ല.അതാണ്‌ യാഥാര്‍ത്ഥ്യവും . ഇന്ത്യന്‍ മീഡിയകളില്‍ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്ന ബലാല്‍സംഗ വാര്‍ത്തകള്‍ നമ്മള്‍ ഊഹിക്കുന്നതിനെക്കാള്‍ ഭയാനകമായ അവസ്ഥയില്‍ ആണെന്നും നാളെ അത് നമ്മുടെ വീടുകളിലേക്കും വന്നു കൂടായ്‌കയിലെന്നും നിരീക്ഷകര്‍ പറയുന്നു. പല കേസുകളിലും പ്രതികള്‍ കുടുംബാംഗങ്ങളോ ഇരക്ക് ഒരു ഭയവും തോന്നിക്കാത്ത തരത്തിലുള്ള ബന്ധവും ഉള്ളവരും ആണെന്നും ഈ റിപ്പോര്‍ട്ട്‌ പറയുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം തമിഴ്നാട്ടിലെ 99% ബലാല്‍സംഗ ഇരകള്‍ക്കും തങ്ങളെ ബലാല്‍സംഗം ചെയ്തത് ആരെന്നു അറിയാമെന്നും പലരും ബന്ധുക്കളും അടുപ്പക്കാരും ആണെന്നും ചൂണ്ടി കാണിക്കപ്പെടുന്നു. ഇനി 2012 ലേ കണക്കുകള്‍ പുറത്തു വരാനിരിക്കുന്നതെയുള്ളു.


       മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ലൈംഗികാതിക്രങ്ങളുടെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള കയ്യേറ്റങ്ങള്ടെയും തോത് ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പിഞ്ചു കുട്ടികള്‍ പോലും കാമ വെറിയന്മാരുടെ ആക്രമങ്ങളില്‍ നിന്നും മുക്തരല്ല. 2011 യുനിസെഫ്‌ 12560 കുട്ടികളില്‍ നടത്തിയ സര്‍വെ പ്രകാരം 53% കുട്ടികളും ലൈംഗിക പീടനങ്ങള്‍ക്ക് ഇരയായിട്ടുല്ലതായി പറയുന്നു. 5 നും 12 നും ഇടയിലുള്ള കുട്ടികളാണ് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത്. എന്നാല്‍ അതില്‍ 72% കേസുകളും പുറംലോകം അറിയുന്നില്ല എന്നും ഈ സര്‍വേ പറയുന്നു. അപ്പോള്‍ യഥാര്‍ത്ഥ കണക്കുകള്‍ വെച്ചുള്ള അവസ്ഥ എത്ര ഭീകരമാണ് എന്ന് ആലോചിക്കുക.

           അതിനിടെ സാംസ്ക്കാരിക കേരളത്തിന്റെ തിരുമുറ്റത്തു ആരങ്ങേരുന്ന പെണ്‍വാണിഭ കഥകള്‍ ആരെയും ലജ്ജിപ്പിക്കുന്നതാണ്. സ്വന്തം പിതാവിനാലും സഹോദരന്മാരാലും പീഡിപ്പിക്കപ്പെടുകയും ഒടുവില്‍ അവരാല്‍ തന്നെ മാംസ ചന്തകളില്‍ ശരീരം വില്പനയ്ക്ക് വെക്കപ്പെടുകയും ചെയ്യുന്ന ദുരവസ്ഥ നാം നിത്യേന എന്നോണം കേട്ട് കൊണ്ടിരിക്കുന്നു. എന്താണ് ഈ സാംസ്ക്കാരിക അപചയത്തിന് കാരണം? എവിടെയാണ് നമ്മുടെ സമൂഹത്തിനു പിഴവുകള്‍ സംഭവിച്ചത്. പാല്‍ പുഞ്ചിരിയും പിഞ്ചു കാലുകള്‍ പിച്ചവെക്കുമ്പോള്‍ കേള്‍ക്കുന്ന പാദസര കിലുക്കവും നിഷ്ക്കളങ്കമായ സംസാരവും നമുക്ക് സമ്മാനിക്കുന്ന ,നമ്മുടെ മനസിനെ ഏറ്റവും കൂടുതല്‍ പുളകം കൊള്ളിക്കുന്ന പിഞ്ചു ബാല്യം അതിന്റെ കിളി കൊഞ്ചലും കിന്നാരവും ആസ്വദിക്കുന്നതിന് പകരം ആ പൈതലിനേയും കാമ പൂര്‍ത്തീകരണത്തിലേക്ക് വലിച്ചിഴച്ചു കൊലപ്പെടുത്തിയ സംഭവം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നാം കേട്ടതാണ്. അതും ഒരു പതിമൂന്നു വയസു കാരന്‍., സമാന സംഭവങ്ങള്‍ ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു.

                               ഒന്നുകില്‍ അയല്‍വാസി, അല്ലെങ്കില്‍ അദ്ധ്യാപകന്‍, ചിലപ്പോള്‍ സ്വന്തം വീട്ടില്‍ നിന്ന് തന്നെ.. ഇങ്ങനെയുള്ള സംഭവങ്ങള്‍ പത്രത്താളുകളിലെ നിത്യ വാര്ത്തകളാകുമ്പോള്‍ നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ട്? നമ്മുടെ മക്കളുടെ നമുക്ക് വിശ്വസിക്കാന്‍ പറ്റുന്ന പ്രായം ഏതാണ്? നമ്മുടെ പെണ്മക്കളെ ആധിയോടെയല്ലാതെ പുറത്തിറക്കാന്‍ നമുക്കാര്‍ക്കെങ്കിലും ഇന്ന് സാധിക്കുമോ ? സ്കൂളില്‍ അയച്ചാല്‍ അവര്‍ തിരികെ എത്തും വരെ നമ്മുടെ നെഞ്ചകങ്ങളില്‍ തീ ആയിരിക്കില്ലേ.?.. പത്ര താളുകളിലും ദൃശ്യമാധ്യമങ്ങളിലും എന്തിനേറെ നമുക്ക് ചുറ്റിലും നാം ഇന്ന് കണ്ടും കേട്ടും അറിഞ്ഞു കൊണ്ടിരിക്കുന്ന ഇത്തരം ഞെട്ടിക്കുന്ന വാര്‍ത്തകളില്‍ നാം ആരെ പഴിക്കണം ? പെണ്ണായി പോയത്‌ ഒരു വലിയ കുറ്റമായി ഇന്നു പലര്‍ക്കും തോന്നുന്നുണ്ടാവാം


                                     അതാണ്‌ ഇന്നിലൂടെ നമുക്ക് കിട്ടുന്ന പാഠങ്ങള്‍..പെണ്ണിന് അമ്മയുടെയും ദൈവത്തിന്റെയും സ്ഥാനം കല്പ്പിച്ച്ചിരുന്നു ഒരു കാലത്ത് സമൂഹം. മഴയില്‍ തന്റെ കുഞ്ഞനുജത്തിയെ ചെമ്പില കുടക്കീഴില്‍ ചേര്‍ത്ത് പിടിച്ചു സ്കൂളില്‍ കൊണ്ട് പോയ സഹോദരന്മാരുടെ നല്ല ചിത്രം നമ്മുടെ ഓര്‍മ്മകള്‍ക്ക് പിന്നാമ്പുറങ്ങളില്‍ ഇന്നും ഒളിച്ചിരിപ്പുണ്ട് . ആ ആര്‍ദ്രമായ മനസ്സ് എവിടെയാണ് കൈമോശം വന്നു പോയത്. സുരക്ഷിതത്വവും സ്നേഹവും മാന്യതയും ഇന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്നുണ്ടോ ? ഒളിഞ്ഞും തെളിഞ്ഞും ഇന്ന് ഓരോ സ്ത്രീയും ചൂഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. കിടപ്പുമുറിയിലും അവള്‍ ഉപയോഗിക്കുന്ന ബാത്ത് റൂമുകളിലും കാമറകള്‍ ഘടിപ്പിച്ചു അവ ഒപ്പിയെടുക്കുന്ന അവളുടെ മേനി കണ്ടു ആസ്വദിക്കുകയും അതിനെ വിറ്റു കാശാക്കുകയും ചെയ്യുന്ന ഇന്നിന്റെ ദുരവസ്ഥ .


                                           സ്ത്രീയെ നല്ല സഹോദരിയായി ,ഭാര്യയായി അമ്മയായി അമ്മൂമ്മയായി ആദരിച്ച ഒരു സമൂഹം ഇന്ന് കാമ പൂര്ത്തീകരണത്തിനുള്ള ഒരു താല്‍ക്കാലിക വസ്തുവായി മാത്രം കാണുന്നു .തന്റെ കാമാസക്തിക്ക് ശമനം കിട്ടിയാല്‍ കഴുത്ത് ഞെരിച്ചും വെട്ടി നുറുക്കിയും കൊലപ്പെടുത്തി ചാക്കുകളിലും ബാഗുകളിലും കുത്തിനിറച്ച് വീടിന്റെ മച്ചിന് മുകളിലോ മരപ്പൊത്തുകളിലോ ഫ്രീസറിലോ ഒളിപ്പിച്ചു വെക്കുന്നു. തൊട്ടിലില്‍ കിടന്നുറങ്ങുന്ന പെണ്‍കുഞ്ഞു മുതല്‍ തൊണ്ണൂറു കഴിഞ്ഞ അമ്മൂമ്മ വരെ ഇന്ന് സമൂഹത്തെ പേടിയോടെ കാണേണ്ടിയിരിക്കുന്നു.സ്വന്തം വീടുകളിലും സ്കൂളുകളിലും കോളേജുകളിലും വാഹനങ്ങളിലും ഇടവഴിളിലും ഇന്നവള്‍ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നു .


                     ഇതിനു പുരുഷ കേസരികളെ മാത്രം കുറ്റം പറയുന്നതില്‍ ചെറിയ ശരി കേടില്ലേ? നേരത്തെ പറഞ്ഞ പതിമൂന്നു കാരനും ജന്മം നല്‍കി വളര്‍ത്തി വലുതാക്കിയത് ഒരമ്മയല്ലേ ഒരു കുട്ടിയുടെ ആദ്യത്തെ പാഠശാല അവന്റ അമ്മയാണ് എന്നത് ആര്‍ക്കും തര്‍ക്കമില്ലാത്ത വസ്തുതയാണ് . ഇത്തരം ഭീതിതമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നതിനു ചുറ്റുപാടുകകള്‍ക്കും ജീവിത ശൈലിക്കും സാംസ്ക്കരികാരികാധപ്പതനത്തിനും തുല്യ പങ്കുണ്ട് എന്നത് അവഗണിക്കാനാവില്ല. സര്‍ക്കാന്‍ തലത്തില്‍ മാത്രമല്ല, വ്യക്തിതലത്തിലും കുടുംബതലത്തിലും ഓരോരുത്തര്‍ക്കും ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. ഓരോ വ്യക്തിയും സമൂഹത്തിന്റെ പ്രധിനിധികളാണ് . ആ നിലക്ക് വ്യക്തി സ്വന്തം ജീവിതത്തെ സ്വയം സംസ്ക്കരിക്കുകയും വീടും കുടുംബവും അടങ്ങുന്ന പരിമിത വൃത്തത്തിലെങ്കിലും ശുദ്ധീകരണം നടത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.


സ്ത്രീയുടെ വസ്ത്രധാരണം ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. സ്തീ പീഡനം കുറക്കാന്‍ സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണം എന്ന് മധുരൈ മടാതിപതി പറഞ്ഞത് ഈയിടെയാണ്. രാജസ്ഥാനിലെ ബി ജെ പി  എം എല്‍ ഇ സ്കൂളില്‍ പാവാട നിരോധിക്കണം എന്ന് പറയുകയുണ്ടായി. എല്ലാവരും സ്ത്രീകളുടെ വസ്ത്ര ധാരണത്തെ കുറിച്ച് സംസാരിക്കുന്നു. ഇസ്ലാം മതം സ്ത്രീകളോട് മാന്യമായി ശരീരം മറയുന്ന വസ്ത്രം, പര്‍ദ്ദ എന്നു പറയുന്നില്ല, അതൊരു സാങ്കേതിക പദം മാത്രമാണ്, ധരിക്കാന്‍ ഉപദേശിച്ചത് പീഡനത്തില്‍ നിന്നും രക്ഷപ്പെടാനല്ല. മറിച്ചു അവളുടെ ശരീരം കേവലം ഒരു പ്രദര്‍ശന വസ്തു ആവരുത് എന്ന ഉദ്ദേശത്തില്‍ മാത്രമാണ്.

ഇവിടെ  അല്പം ശരീര ഭാഗങ്ങള്‍ വെളിയില്‍ കാണിച്ചാല്‍ അത് പുരുഷന് കയറി പിടിക്കാനുള്ള അവകാശം വക വെച്ച് കൊടുക്കലാണ്. അത് കൊണ്ട് സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണം, പാവാട ഉപേക്ഷിക്കണം, വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പാടില്ല എന്നൊക്കെ ഉള്ള രീതിയിലാണ് മേല്‍ പ്രസ്താവനകള്‍  പോകുന്നതു. അത് ഇത്തരം അക്രമകാരികളെ പരോക്ഷമായി ന്യായീകരിക്കുന്നതിനു തുല്യമാണ്. പ്രോലോഭിപ്പിക്കുന്ന വസ്ത്ര ധാരണം ലൈംഗിക മനോരോഗികളെ കുറ്റ കൃത്യത്തിനു പ്രേരിപ്പിച്ചേക്കാം. എന്നാല്‍ മാന്യമായ വസ്ത്ര ധാരണവും പലപ്പോഴും അവരെ ഇത്തരം നീച കൃത്യത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നില്ല എന്നതും വാസ്തവമാണ്. അത് കൊണ്ട് തന്നെ രോഗാതുരമായ സമൂഹത്തെ ചികിത്സിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ആണ് ആരായേണ്ടത്.  സമൂഹത്തിന്റെ ശ്രദ്ധ പതിയേണ്ട മുഖ്യ അജണ്ടയില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനേ ഇത്തരം ചര്‍ച്ചകളും പ്രസ്താവനകളും ഉപകരിക്കൂ എന്ന് കൂടി സാന്ദര്‍ഭികമായി പറഞ്ഞു കൊള്ളട്ടെ.....

                    തന്റെ മക്കളെ എങ്ങിനെ വളര്‍ത്തണം, അവനില്‍ എന്തെല്ലാം മാനുഷിക മൂല്യങ്ങള്‍ ഉണ്ടാവണം എന്നതും തീരുമാനിക്കേണ്ടതവര്‍ തന്നെ .മക്കളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കൂടെ നിന്ന് മനസ്സിലാക്കി അവന്റെ കൂട്ടുകെട്ടുകള്‍, അവന്‍ ലോകത്തെ എങ്ങിനെ നോക്കി കാണുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളും മനസ്സിലാക്കാന്‍ അമ്മക്ക് കഴിയേണ്ടതുണ്ട്. മക്കളുടെ വസ്ത്ര ധാരണത്തിലും നടപ്പിലും, കൂട്ടുക കേട്ടുകളിലും ശ്രദ്ധിക്കാതെ അവര്‍ തെറ്റുകളിലേക്ക് വഴുതി പോകുന്നത് നാം കണ്ടില്ലെന്നു നടിച്ചു കൊണ്ട് എല്ലാം നഷ്ട്ടപ്പെട്ടിട്ടു വിലപിച്ചിട്ട് കാര്യമുണ്ടോ ? ജീവിതം അടിച്ചു പൊളിച്ചു ആഘോഷിക്കാനുള്ള പണസമ്പാദനത്തിനായി ഇന്നത്തെ പെണ്‍കുട്ടികള്‍ സെക്സ് റാക്കറ്റുകളിലേക്ക് സ്വയം ഇറങ്ങി ചെല്ലുന്ന കാഴ്ചപോലും നാം കാണേണ്ടി വരുന്നു.

                                      മിനി സ്ക്രീനിന്റെയും ആല്‍ബത്തിന്റെയും മറവില്‍ പെണ്‍കുട്ടികള്‍ ചതിക്കപ്പെടുകയോ ഒരു അവസരത്തിനായി അവര്‍ സ്വയം ശരീരം സമര്‍പ്പിക്കുകയോ ചെയ്യുന്ന വാര്‍ത്തകള്‍ പലപ്പോഴും നാം കേട്ട് കഴിഞ്ഞതാണ്. ഉദാത്തമായ കലയെ മറയാക്കി പിന്നാമ്പുറങ്ങളില്‍ നടക്കുന്ന ഇത്തരം നാടകങ്ങള്‍ ഈ രംഗത്ത് കലയെ മാത്രം ഉപാസിച്ചു കഴിയുന്ന നല്ലവരെപ്പോലും സംശയത്തിന്റെ നിഴലിലാക്കുന്ന ദുരവസ്ഥയാണ് ഇന്നുള്ളത്. കുടുംബം പോറ്റാനും പട്ടിണി മാറ്റാനും നിവര്‍ത്തിയില്ലാതെ മാനം വില്ക്കേണ്ടി വന്നവരോട് സമൂഹം ക്ഷമിച്ചേക്കാം. എന്നാല്‍ സ്വയം നാശത്തിലേക്ക് ഇറങ്ങിത്തിരിച്ചാല്‍ പിന്നെ ആര്‍ക്കു ആരെ രക്ഷിക്കാനാവും?? സ്ത്രീയെ എവിടെയും പ്രദര്ശൂന വസ്തുവായാണ് അവതരിപ്പിച്ചു കാണുന്നത്. മിക്ക സിനിമകളിലും അഭിനയത്തേക്കാള്‍ ഉപരി അവളുടെ ശരീര പ്രദര്ശുനമാണ് നടക്കുന്നത്. ദൃശ്യ മാധ്യമങ്ങളും പരസ്യങ്ങളും എന്ന് വേണ്ട തെരുവോരത്ത് തൂങ്ങുന്ന ഫ്ലെക്സ് ബോര്ഡുമകളില്‍ വരെ സ്ത്രീ ശരീരം പരസ്യമായി മാര്‍ക്കറ്റ്  ചെയ്യപ്പെടുകയാണ്. അവിടെ സ്ത്രീയുടെ ശരീരത്തിന് മാത്രമേ വിലയുള്ളൂ. അറിഞ്ഞോ അറിയാതെയോ ഈ മാംസ വ്യാപാരത്തിന് സ്തീകള്‍ സ്വയം വിധേയരാകുന്നു. എന്നാല്‍ ഇതിനെതിരെ ഒരു സ്ത്രീ സംഘടനകളും അധികം സംസാരിച്ചു കാണാറില്ല എന്നതും കൌതുകരകരാമാണ്.


       സ്ത്രീയുടെ വസ്ത്രധാരണം ഇന്ന് ഏറെ ചര്ച്ചന ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. പ്രോലോഭിപ്പിക്കുന്ന വസ്ത്ര ധാരണം ലൈംഗിക മനോരോഗികളെ കുറ്റ കൃത്യത്തിനു പ്രേരിപ്പിച്ചേക്കാം. പുരുഷന്റെ കാഴ്ച്ചപ്പണ്ടാമാണ് സ്ത്രീ എന്നാ ഫ്യുടല്‍ കാഴ്ചപ്പാ ടി ന്റെ സാക്ഷ്യപത്രമാണ്‌ പെ ന്നുടലില്‍ പൊതിയാന്‍ പുതുതായി ആവിഷ്കരിക്കപ്പെടുന്ന വസ്ത്രാഭാസങ്ങള്‍ . സ്ത്രീ എന്നാല്‍ പുരുഷന് കാണാനും ആസ്വദിക്കാനും വേണ്ടിയുള്ള ഞൊ റിയും വടിവു മല്ല എ ന്നു തിരിച്ചറിയേണ്ടത് സ്ത്രീകള്‍ തന്നെയാണ് . സ്വയം പ്രദര്‍ശന വസ്തുവായി മാറുമ്പോള്‍ താന്‍ ഒരു ശരീരം ശരീരം മാത്രമാണെന്ന് വിളിച്ചു പറയുകയാണ്‌ സ്ത്രീ ചെയ്യുന്നത് . പുരുഷന്മാര്‍ക്ക് മാന്യത കൂടിയ വസ്ത്രം ഫുള്‍ സ്ലീവ് ആകുകയും സ്ത്രീകള്‍ക്ക് എക്സിക്യുറ്റീവ് ആകുന്തോരും വസ്ത്രം കുറഞ്ഞു വരികയും ചെയ്യുന്നതിന്റെ പിന്നി ല്‍ പുരുഷക്കാഴ്ചകളുടെ മനശാസ്ത്രം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

നാണവും മാനവും മറക്കാത്ത കീറ ത്തുണി കള്‍ കൊണ്ട് വിമോചനം സാധ്യമാവില്ല . വസ്ത്രത്തില്‍ നിന്നുള്ള വിമോചനമല്ല , എല്ലാ തരം ചൂഷണങ്ങളില്‍ നിന്നുമുള്ള വിമോചനമാണ് സ്ത്രീക്ക് ആവശ്യം .കാമക്കണ്ണും ക്യാമറക്കണ്ണും പിന്നാലെ ഓടുമ്പോള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് പറയുന്നത് മത മൗലിക വാദമല്ല ; .താന്‍ ഒരു ശരീരം മാത്രമല്ല എന്ന് ഉറക്കെപ്പറയലാണ് . സ്ത്രീ പുരുഷനെപ്പോലെ തന്നെ ബുദ്ധിയും വിവേകവും ചിന്താ ശേഷിയുമുള്ള ഒരു മനുഷ്യ ജീവിയാണെന്ന തിരിച്ചറിവ് സ്ത്രീകള്‍ക്കുമുണ്ടാവണം.. എന്ത് സാമ്പത്തിക ലാഭങ്ങള്‍ ഉണ്ടായാലും പരസ്യത്തിനായാലും, സിനിമകളിലായാലും, ചാനലുകളിലായാലും ഇനി പൊതു നിരത്തിലായാലും നഗ്നതാ പ്രദര്‍ശനം നടത്തി ആഭാസകരമായ ചൂഷണങ്ങള്‍ക്ക് സ്വയം വിധേയയാവരുത് .

 പൊതു സമൂഹത്തില്‍ അവള്‍ അറിയപ്പെടെണ്ടതും സമൂഹം അവളെ പരിഗണിക്കേണ്ടതും സ്ത്രീ തുല്യാവകാശങ്ങള്‍ ഉള്ള ഒരു സഹജീവി എന്ന നിലക്കാണ് . അല്ലാതെ അത് കേവലം ശരീര പ്രദര്‍ശനത്തിലൂടെ മാര്‍ക്കറ്റു ചെയ്തു വില്പനയ്ക്ക് വെക്കേണ്ട വെറും ഭോഗവസ്തു എന്ന നിലക്കല്ല. ഒരു സ്വതന്ത്ര വ്യക്തിത്വമായി നില നില്‍ക്കാനും സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കാനും അവള്‍ക്കു കഴിയും. അതിനു പൊതു സമൂഹം അവളെ അനുവദിക്കണം. കുടുംബത്തില്‍ നിന്നും പുറത്തിറങ്ങാതെ വീട്ടില്‍ പ്രസവിച്ചും കുട്ടികളെ നോക്കിയും മാത്രം കഴിഞ്ഞിരുന്ന പഴയ കാലഘട്ടത്തില്‍ നിന്നും ഇന്നത്തെ സ്ത്രീകള്‍ ഒരു പാട് മുന്നോട്ടു പോയിരിക്കുന്നു. അഥാവാ അത് പുതിയ ജീവിത സാഹചര്യങ്ങളുടെ അല്ലെങ്കില്‍ പുതിയ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. ജീവിത ചിലവുകള്‍ വര്‍ദ്ധിച്ചു വരുന്ന വര്‍ത്തമാന സാഹചര്യത്തില്‍ കുടുംബത്തിന്റെ സാമ്പത്തിക ബാദ്ധ്യതകളെ തരണം ചെയ്യുന്നതില്‍ മിക്ക കുടുംബിനികളും കൂട്ടുത്തരവാദിത്വം നിര്‍വഹിക്കേണ്ടി വന്നിരിക്കുന്നു. അത് കൊണ്ട് തന്നെ അവള്‍ക്കു പലപ്പോഴും ഒറ്റയ്ക്ക് യാത്രകള്‍ ചെയ്യേണ്ടതായി വരുന്നു.

 സഞ്ചാര സ്വാതന്ത്ര്യം ഏതൊരു വ്യക്തിയുടെയും പൌരാവകാശമാണ്. ആ അവകാശത്തിനു മേലെയുള്ള ഏതു കയ്യേറ്റങ്ങളേയും അവസാനിപ്പിച്ചേ മതിയാവൂ. ബസ്സുകളിലും ട്രെയിനുകളിലും അവള്‍ സുരക്ഷിതയവേണ്ടതുണ്ട്. സ്ത്രീ എന്ന നിലയില്‍ തന്നെ അവള്‍ക്കു നിര്‍ഭയയായി ജീവിക്കാനും തൊഴില്‍ ചെയ്യാനും യാത്ര ചെയ്യാനും കഴിയേണ്ടതുണ്ട്. അത് പോലെ നമ്മുടെ കുട്ടികള്‍ വീട്ടിലും നാട്ടിലും സുരക്ഷിതരാവേണ്ടതുണ്ട്. അതിനു സാമൂഹിക സാംസ്ക്കാരിക തലത്തിലും നിയമ തലത്തിലും അഴിച്ചു പണികള്‍ നടത്തണം. പോലീസും കോടതികളും ഈ കാര്യത്തില്‍ ജാഗ്രത പാലിക്കണം. അതിനുള്ള നിയമ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം..

 ഒരു സ്ത്രീ, അമ്മ സഹോദരി എന്നീ നിലയിലുള്ള എന്റെ അഭിപ്രായങ്ങളും ആശങ്കകളും മാത്രമാണിത്‌ . പരിഷ്കൃത സമൂഹം എന്ന് നമ്മള്‍ സ്വയം പുകഴ്ത്തുമ്പോഴും , വിദ്യാ സമ്പന്നര്‍ എന്ന് അഹങ്കരിക്കുമ്പോഴും ഒരു വശത്ത്‌ വലിയൊരു വിഭാഗം, അവരില്‍ വിദ്യാസംബന്നരോ അല്ലാത്തവരോ ആവട്ടെ വല്ലാത്ത മൂല്യച്യുതിയിലേക്ക് കൂപ്പു കുത്തുകയാണ്. എവിടെയാണ് നമുക്ക് പിഴക്കുന്നത്‌. എന്താണ് പരിഹാരം. മറ്റെന്തിനെക്കാളും നാം ചര്‍ച്ച ചെയ്യേണ്ട ഒരു തലത്തിലേക്ക് സ്ത്രീകള്ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എല്ലാ സീമകളും അതിക്രമിച്ചു കൊണ്ട് മുന്നോട്ടു പോകുന്നു എന്ന് ഓര്മ്മ പ്പെടുത്തുക മാത്രം....

 മഴവില്‍ ഇ-മാഗസിനില്‍ പ്രസിദ്ധീകരിച്ചത് .www.mazhavill.com

ശനിയാഴ്‌ച, ഫെബ്രുവരി 23, 2013

ഓര്‍മ്മകളുടെ ഓളങ്ങളില്‍..

നാട്ടിൽ നിന്നും പതിവില്ലാത്തൊരു ഫോൺ കോൾ.. “നമ്മുടെ തെക്കെപറമ്പിലെ സുബൈദയില്ലെ, ഓള്‌ ആത്മഹത്യ ചെയ്യാൻ നോക്കി. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാ. രക്ഷപ്പെടാൻ സാധ്യതയില്ലാന്നാ ഡോക്ടർമാർ പറയുന്നേ” നൗഷാദ്ക്കാടെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു. വാക്കുകൾക്ക് പകരം വെന്തമാംസത്തിന്റെ നിലവിളിയാണ്‌ നൂർജുവിന്റെ കാതിലൂടെയപ്പോൾ തുളച്ചു കയറിയത്.

അത്തറുമണത്തിരുന്ന സുബൈദത്താടെമുഖം മരണത്തിന്റെ വികൃതമായ രൂപത്തിൽ സങ്കല്പ്പിക്കാൻ പോലും നൂർജ്ജുവിന്‌ കഴിയുമായിരുന്നില്ല. തികട്ടിവന്ന ഓർമ്മകൾ അവളുടെ കണ്ണുകളിൽ നിന്നും ഒലിച്ചിറങ്ങാൻ തുടങ്ങി. ..

 തെക്കെ പറമ്പിലെ ആയിഷത്താക്ക് രണ്ടു പെൺമക്കളായിരുന്നു. സ്കൂളിൽ പോകുവാൻ ഇളയമകൾ റഹ്മത്തിനെയും കാത്ത് അവരുടെ വീട്ടുവരാന്തയിൽ നില്ക്കുമ്പോൾ പ്രാതൽ കഴിക്കാൻ നിർബന്ധിക്കുമായിരുന്നു ആയിഷാത്ത. “നൂർജു.. നിനക്കിഷ്ടമുള്ള പുട്ടും പയറും ആണെടീ. റഹ്മത്തിന്റെ കൂടെയിരുന്നു തിന്നിട്ടു പോയാമതി.” വേണ്ടെന്നു പറയാൻ മനസ്സനുവദിച്ചിരുന്നില്ല. പട്ടിണിയൊഴിഞ്ഞ ദിവസങ്ങൾ നൂർജ്ജുവിന്റെ വീട്ടിൽ വിരളമായിരുന്നു എന്നതു തന്നെ മുഖ്യകാരണം.

നൂർജ്ജുവിന്റെ ഉമ്മ ആമിന പണിക്ക് പോയിരുന്നത് ആയിഷാത്താടെ വീട്ടിലായിരുന്നു. രാവിലെ തന്നെ മുറ്റം അടിച്ചു വാരലും, തലേദിവസത്തെ എച്ചില്‍ പാത്രങ്ങൾ കഴുകലും, മുറികള്‍ വൃത്തിയാക്കലും കഴിഞ്ഞാൽ പിന്നെ പറമ്പിലെ പണിക ളുണ്ടാകും. അവരുടെ വീട്ടിലെ പണിക്കാരിയാണെങ്കിലും ഒരിക്കൽ പോലും ആയിഷാത്ത അവരോട് മോശമായി പെരുമാറിയിട്ടില്ല. തിരിഞ്ഞുനോക്കാൻ ആരും ഇല്ലാത്ത നൂർജുവിന്റെ കുടുംബത്തിന് അവരെന്നുമൊരു വലിയ സഹായമായിരുന്നു.

 ആയിഷാത്താന്റെ ഗൾഫിലുള്ള ഭർത്താവ് കൊടുത്തയച്ചിരുന്ന പിസ്തകളില്‍ നിന്നും, മിഠായികളിൽ നിന്നും ഒരു വിഹിതം ഉമ്മയുടെ കോന്തലക്കെട്ടിൽ അവർ നൂര്‍ജുവിനു വേണ്ടി വെച്ച് കൊടുക്കുമായിരുന്നു. റഹ്മത്തിനൊരു പുതിയ ഡ്രസ്സ് വാങ്ങിയാൽ അവളുടെ പഴയ ഒരു ഉടുപ്പ് ഉമ്മയുടെ കയ്യിൽ ആയിഷാത്ത കൊടുത്തു വിടും. ഒരിക്കൽ അവളുടെ നീലപ്പുള്ളിയുള്ള പാവാട ധരിച്ച് സ്കൂളിലേക്ക് പോയപ്പോൾ നൂർജുവിനെ ക്ലാസ്സിലുള്ളവർ കളിയാക്കി ചിരിച്ചിട്ടുണ്ട്. എന്തൊക്കെയാണെങ്കിലും റഹ്മത്തിന്‌ അവളെ വളരെ ഇഷ്ടമായിരുന്നു.

 എന്നിരുന്നാലുംആയിഷാത്താടെ നട പ്പും കോലംകെട്ടലും നൂര്‍ജ്ജുവിനൊട്ടും ഇഷ്ട്ടമായിരുന്നില്ല... നാല്പ്പതിനോടടുത്ത പ്രായമുണ്ടെങ്കിലും കിലുങ്ങുന്ന പാദസരവും കഴുത്തില്‍ രണ്ടു മൂന്നു സ്വര്‍ണ്ണ മാലകളും, ശരീരം മൊത്തം എടുത്തു കാണിക്കുന്ന മാക്സിയും കാണുമ്പോള്‍ ഒരു വല്ലായ്മ ..ഇതൊരിക്കല്‍ നൂര്‍ജ്ജു ഉമ്മയോട് പറഞ്ഞു. കയ്യിലിരുന്ന ചൂലുകൊണ്ട് തന്നെ ഉമ്മ അതിനുള്ള മറുപടിയും അപ്പോൾ തന്നെ കൊടുത്തു.

 ഒരിക്കൽ ഒരു ഞായറാഴ്ച്ച ദിവസം കിടക്കപ്പായയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു നൂർജ്ജു. “ ഓളൊരു കെടത്തം കണ്ടില്ലെ. കെട്ടിക്കാന്‍ പ്രായായ പെങ്കുട്ട്യോള്‌ ഇങ്ങനെ നട്ടുച്ചവരെ കെടന്നുറങ്ങാന്‍ പാടുണ്ടോ. ആരാന്റെ പൊരേല് ചെന്ന് കേറാനുള്ളതാ" "ഓ തൊടങ്ങി ഇന്ന് ഉമ്മാക്ക് തെക്കേ പറമ്പിലൊന്നും പോകണ്ടേ.. അവിടുന്ന് നിങ്ങളെ പിരിച്ചു വിട്ടോ? നൂര്‍ജ്ജുവിന്റെ ചോദ്യം ഉമ്മാക്കത്ര പിടിച്ചില്ല എന്നവൾക്ക്‌ മനസ്സിലായി.. "അവിടുത്തെ പണീള്ളത് കൊണ്ടാ പുന്നാര മക്കള്‌ കഞ്ഞി കുടിച്ചു പോ ണെ. നിന്റെ ബാപ്പ മയ്യത്താകുമ്പോ നിങ്ങളെ രണ്ടു പേരേം അല്ലാതെ ഒന്നും ബാക്കി വെച്ചിട്ടില്ലല്ലോ, എല്ലാം അങ്ങേരുടെ കുടുംബക്കാർക്ക് ബേണ്ടിയാ ചെലവാക്ക്യേത്" "നെനക്കിനീം നേരം ബെളുത്തിട്ടില്ലേ ഇന്ന് കടേലേക്കൊന്നും പോണ്ടേ ?" ദേഷ്യം തീരാതെ ഉമ്മ നൗഷാദിന്റെ നേർക്ക് തിരിഞ്ഞു. "എന്റെ പുന്നാര ഉമ്മാ ഇങ്ങളെ ബര്‍ത്താനം കേട്ടാ തോന്നും ഞാന്‍ എന്തോ വലിയ പലചരക്ക് കടേടെ മൊതലാളിയാന്ന് . സ്കൂളില്ലെങ്കിൽ പിന്നെ എനിക്കെന്തു കട. കുട്ട്യേളെ കയ്യീന്നു കിട്ടുന്ന ചില്ലറ പൈസയല്ലെ ന്റെ കച്ചോടം" "മതി കെടക്കപായീന്ന് ബർത്താനം പറഞ്ഞെത്.

 നീ പോയി മുക്കിലെ അമ്മദാജീന്റെ പീട്യേന്ന് നാല് കിലോ നേന്ത്രക്കായും ഒരു കിലോ ബെളിച്ചെണ്ണയും വാങ്ങി വാ. പിന്നെ ഒരു കിലോം കോയീം കൊറച്ച്‌ മൈദേം കൂടി ബേണം. നമ്മുടെ ആയിശാന്റെ കുടുംബത്തീന്ന്‍ ആരോ ഓൾടെ കെട്ടിയോന്റെടുത്തേക്ക് പോകുന്നുണ്ടോലോ. ഓന്റെ കയ്യില് ഹമീദിന് കൊടുത്തൂടാന്‍ കൊറച്ചു ഉന്നക്കായും കോയിയടേം ഉണ്ടാക്കാനാ " പൈസയും എണ്ണയുടെ പാത്രവും എടുക്കാനായി നൂർജ്ജുവിന്റെ ഉമ്മ അടുക്കളയിലേക്ക് നടക്കുമ്പോള്‍ തെക്കെ പറമ്പിൽ നിന്നും ആയിഷാത്താന്റെ ഉറക്കെയുള്ള നിലവിളി.
 കേട്ടപാതി ആമിന അങ്ങോട്ടോടി. ഹാളിലെ വാതിലിനോട് ചേർന്ന് ബോധം നഷ്ടപ്പെട്ട് കിടക്കുന്ന ആയിഷാത്താനെ കെട്ടിപ്പിടിച്ച്സുബൈദത്തയും,റഹ്മത്തും നിലവിളിക്കുകയായിരിന്നു അപ്പോൾ ഗൾഫിൽ വെച്ച് ആക്സിഡന്റായാണ്‌ ആയിഷാത്താന്റെ ഹമീദ്ക്ക മരിച്ചത്. എല്ലാമായിരുന്ന ഭർത്താവ് പടിയിറങ്ങിപ്പോയപ്പോൾ ഉണ്ടായ ശ്യൂന്യതയിൽ നിലയുറക്കാത്ത ജീവിതമായിരുന്നു പിന്നീടവർക്കുണ്ടായത്.

 നാളുകൾ കടന്നുപോയി. വിവാഹം കഴിഞ്ഞ ശേഷം നൂർജ്ജു ഭർത്താവി നും മകൾക്കുമൊപ്പം ഗൾഫിൽ താമസ മാക്കി. നാട്ടിലെ വിശേഷങ്ങളറിയാന്‍ ഉമ്മായോട്‌ സംസാരിക്കുമ്പോൾ വല്ലപ്പോഴുമൊക്കെ കടന്നു വരുന്ന കഥാപാത്രങ്ങളായി മാറി ആയിഷാത്തയും കുടുംബവും.

 ആയിഷാത്താടെ മൂത്ത മകൾ സുബൈദാടെ നിക്കാഹിനായി അവർക്ക്‌ വീട് വിൽക്കേണ്ടി വന്നു. അധികം ദൂരെയല്ലാതെ മറ്റൊരു ചെറിയ വീട്ടിലേക്ക് അവർ താമസവും മാറി. പക്ഷെ അടുത്ത വീടുകളിൽ പണിയെടുക്കാൻ ആയിഷാത്ത പോകുന്നുവെന്നു ഉമ്മയൊരിക്കൽ പറഞ്ഞപ്പോൾ നൂർജ്ജുവിനതൊരിക്കലും ഉൾകൊള്ളാനായില്ല. നാട്ടുകാരുടെ സഹായത്തോടെ തന്റെ കളിക്കൂട്ടുകാരിയായിരുന്നവളുടെ വിവാഹം കഴിഞ്ഞതും ഉമ്മ ഫോണിലൂടെ അറിയിച്ച വേദനിപ്പിക്കുന്ന അറിവുകളിലൊന്നായിരുന്നു.

 കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ആയിഷാത്താടെ വീട്ടിലും അവൾ പോയിരുന്നു. പഴയകാല പ്രതാപത്തിന്റെ ഓർമ്മകൾക്കു മുകളിൽ കരിപുരണ്ട ജീവിതം സാക്ഷിയായ ആയിഷാത്താടെ മുഖം കനിഞ്ഞിറങ്ങിയ കണ്ണുനീരിന്റെ നനവിലൂടെ മാത്രമേ അവൾക്കു കാണാനായുള്ളൂ. ഓർമ്മകളിൽ നിന്നും പുറത്തു കടന്ന നൂർജ്ജുവിന്റെ മനസ്സിലിപ്പോൾ അവശേഷിച്ചതൊന്നു മാത്രമായിരുന്നു

 "എന്തിനായിരുനു സുബൈദത്താ നിങ്ങളിത് ചെയ്തത്..??"

തിങ്കളാഴ്‌ച, നവംബർ 05, 2012

വീണ്ടും ചില വീട്ടുകാര്യങ്ങള്‍........



"ബാപ്പ ഇന്നലെ വരാന്‍ വൈകിയോ ഉമ്മാ"  രാവിലെ തന്നെയുള്ള മകന്റെ ചോദ്യം, "ഇല്ല മോനൂ  ബാപ്പ പെട്ടെന്ന് തന്നെ വന്നല്ലോനീ നേരത്തെ കിടന്നുറങ്ങിയത് കൊണ്ടല്ലേ ബാപ്പാനെ കാണാഞ്ഞത്" മകന്റെ തലയില്‍  സ്നേഹപൂര്‍വ്വം തലോടിക്കൊണ്ട്  മറുപടി പറയുമ്പോള്‍  മനസ്സിലൂടെ ഒത്തിരി ചോദ്യങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു  ..ഇങ്ങനെ എല്ലാ വീടുകളിലും  അന്വേഷണങ്ങൾ നടക്കുന്നുണ്ടാകില്ലേ ?  എല്ലാ ഉമ്മമാര്‍ക്കും  സത്യസന്ധമായ മറുപടി കൊടുക്കാന്‍ സാധിക്കുന്നുണ്ടാകുമോ?

ഇന്നത്തെ അവസ്ഥയിലേക്ക്  കണ്ണോടിക്കുകയാനെങ്കില്‍ ഉമ്മയും, ബാപ്പയും, മക്കളും മാത്രം അടങ്ങിയതാണ് ഒരു കുടുംബം.  പണ്ടൊക്കെ   വെല്ലിപ്പയും , വെല്ലിമ്മയും അമ്മായിമാരും അമ്മാവനുമെല്ലാം   അടങ്ങിയ  രണ്ടോ മൂന്നോ തലമുറകള്‍ ഉള്പെട്ടതായിരുന്നു. 
ഇന്നിപ്പോള്‍ തിരക്കുകളുടെ ലോകത്ത്‌ മാതാപിതാക്കള്‍  അവരവരുടെ  ഉത്തരവാദിത്വങ്ങള്‍ക്ക് അതിരുകള്‍   നിശ്ചയിച്ചിരിക്കുന്നു .  സ്ത്രീക്ക്  അകത്തളവും പുരുഷന് പുറം ലോകവും.. ഈ രണ്ടു മേഘലകളിലും സ്ത്രീയും പുരുഷനും പരസ്പരസഹകാരികളാകുമ്പോ ളാണ് സന്തോഷ പ്രദമായ ഒരു കുടുംബാന്തരീക്ഷം  രൂപപ്പെടുന്നത് എന്ന അറിവ് ഇവര്‍ പലപ്പോഴും മറന്നു പോകുന്നു. ഇങ്ങനെ വേര്‍തിരിക്കപ്പെട്ട ഉത്തര വാദിത്വങ്ങള്‍ക്കിടയില്‍ കിടന്നു വഴി തെറ്റിപ്പോകുന്ന  മക്കളെ കുറിച്ചു   മാതാപിതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തുന്നു.. ഉത്തരവാദിത്വങ്ങളില്‍ അലസത കാണിക്കുന്നുവെന്ന  ആരോപണം  പരസ്പരം   കെട്ടിവെക്കാനുള്ള വ്യഗ്രതയില്‍കുടുംബം  തന്നെ  തകര്‍ച്ചയിലേക്ക്  നീങ്ങുന്നു.

ഗര്‍ഭധാരണം മുതല്‍ പ്രസവവും സന്താന പരിപാലനവും എല്ലാം പ്രക്ര്ത്യാ സ്ത്രീയുടെ ദൌത്യമാണെന്നിരിക്കെ  തന്നെ  വീട് ഭരണവും ,  അടുക്കള ജോലിയും മക്കളുടെ പഠന കാര്യങ്ങളുമെല്ലാം   മാതാവിന്റെ   മാത്രം  ചുമതലയായി ഏല്‍പ്പിച്   അധ്വാനത്തെയും  സമ്പാദ്യത്തെയും   കൂട്ട് പിടിച്ചു പിതാവ്   തിരക്കുള്ള ആളായി മാറുന്നു..  ഇതൊന്നും വേണ്ടാ എന്നോ ഇങ്ങനെയുള്ളവര്‍ മാത്രമേ ഈ ലോകത്തുള്ളൂ എന്നോ അല്ല പറഞ്ഞു വരുന്നത്  ... പക്ഷെ  കുടുംബത്തോടൊപ്പം കഴിയുന്ന എത്ര പുരുഷന്മാര്‍ തന്റെ ഭാര്യയോടും മക്കളോടും ഒപ്പമിരുന്നു  ഭക്ഷണം കഴിക്കുന്നവരുണ്ട്,,, അത് പോലെ  മക്കളോട് കുശലം പറയുന്നവരും അവരുടെ തീരാത്ത സംശയങ്ങള്‍ക്ക് മറുപടി കൊടുക്കുന്നവരുണ്ട്...

 മക്കള്‍ ഉറങ്ങി ക്കഴിഞ്ഞു വീട്ടില്‍ ക്കയറി വരികയും,  അവര്‍ ഉണരുന്നതിനു മുന്‍പേ  ജോലിക്കായി പോകുന്ന പിതാക്കന്മാരുമില്ലേ. 
തന്റെ മകന്‍ ഏതു  ഡിവിഷനില്‍ ആണെന്നത് പൊയിട്ട് ഏതു ക്ലാസിലാണെന്നു പോലും ഇന്ന് ചില പിതാക്കള്‍ക്ക്  അറിയില്ല എന്നതാണ് വിരോധാഭാസം .. മക്കളുടെ മനസ്സിനെ വായിച്ചെടുക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം .. അടുക്കളയില്‍ തളച്ചിടുന്ന ഉമ്മമാര്‍  വെച്ചും വിളമ്പിയും കാലം കഴിക്കുമ്പോള്‍ ,ഇന്നത്തെ ലോകത്തിന്റെ അവസ്ഥയോ വഴികേടിലാകുന്ന തലമുറയെ പറ്റിയോ അറിയാതെ പോകുന്നു . തന്മൂലം മക്കള്‍ അതി വിദഗ്ദമായി അവരെ പറ്റിക്കുകയും ചെയ്യുന്നു.... മോഡേണ്‍  അമ്മമാരാകട്ടെഅവരുടെതായ പാര്‍ട്ടികളുടെയും  ഷോപ്പിങ്ങുകളുടെയും ലോകത്ത്‌  "വ്യാപൃതരാകുന്നത് മൂലം "   മക്കളോട് സംസാരിക്കാനോ അവരുമായി കൂട്ടുകൂടാനോ സമയം കിട്ടാതെ വരുന്നു.

എന്റെ മകന്‍ അല്ലെങ്കില്‍ മകള്‍ നല്ല കുട്ടിയാണ് എന്ന് പറഞ്ഞു സംത്ര്‍പ്തി കണ്ടെടുത്തുന്ന പല മാതാപിതാക്കളും അറിയാതെ പോകുന്ന ഒന്നാണ് ,  നിറഞ്ഞ പ്രതീക്ഷളോടെ തങ്ങള്‍ പോറ്റി വളര്‍ത്തുന്ന  തങ്ങളുടെ മക്കള്‍  അവരില്‍ നിന്നും  എത്രയോ അകന്നു പോയിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം  

വിദേശത്ത് ജോലി   ചെയ്തു കഷ്ട്ടപ്പെട്ടുണ്ടാക്കുന്ന സമ്പാദ്യം മുഴുവന്‍ മക്കളുടെ സന്തോഷത്തിനായി പുതിയ മോഡല്‍ ഫോണുകള്‍,ലാപ്‌ടോപ്പുകള്‍ എന്നിങ്ങനെ  സമ്മാന രൂപത്തിലും പണത്തിന്റെ രൂപത്തിലും നാട്ടിലേക്കയക്കുമ്പോള്‍ മക്കള്‍ മാതാവിന്റെ  അജ്ഞതയെ ചൂഷണം ചെയ്ത അടിച്ചു പൊളിച്ചു ജീവിക്കുന്നു .വളര്‍ന്നു വരുന്ന തലമുറയെ ദിശാബോധത്തോടെ വളര്‍ത്തിയെടുക്കേണ്ട മാതാക്കള്‍   ടി.വി പരിപാടികളുടെ ലോകത്തില്‍  ആഡംബര ജീവിതത്തിനായി കോപ്പ് കൂട്ടുന്നു . 


    
മക്കളെ ഉത്തരവാദിത്ത ബോധത്തോടെ വളര്ത്തിയെടുക്കേണ്ടതും അവരില്‍ നന്മയുടെ വിത്ത് പാകി മുളപ്പിക്കേണ്ടതും മാതാവിന്റെ ദൗത്യത്തില്‍ തുടങ്ങി പിതാവിന്റെ സംരക്ഷരണതയില്‍  മാത്രമേ അതിനു പൂര്‍ണ്ണത കൈവരികയുള്ളൂ എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു..
 വിവാഹാനന്തരം നീ നല്ലൊരു കുടുംബിനിയാകണം എന്നു  മോളോട്  ഉപദേശിക്കുമ്പോള്‍ തന്നെ  മകന്‍ കെട്ടിക്കൊണ്ടു വരുന്ന പെണ്‍കുട്ടിയെ കണ്ണീരു കുടിപ്പിക്കാനും മുന്‍പന്തിയിലാണെന്നത്  ഇന്ന് കണ്ടു വരുന്ന സത്യം ..തന്റെ മരുമകള്‍ ജോലിയുള്ളവളാണ് എന്നുറക്കെ പറയുവാന്‍ ഇന്ന് അമ്മയിയമ്മമാര്‍ ആഗ്രഹിക്കുന്നു എന്നാല്‍ നല്ലൊരു മരുമകളായി അമ്മായിഅമ്മയെയും മക്കളെയും പരിപാലിച്ചു ധാര്‍മ്മിക ബോധമുള്ള ഒരു കുടുംബിനിയായി മാറിയാല്‍ അവള്‍ ഒരു എരണം കെട്ടവള്‍ എന്ന് വിളിച്ചു കൂവാനും ഇവര്‍ മടി കാണിക്കുന്നില്ല..

വിദ്യാഭ്യാസം നേടിയ  ഭാര്യ,  ഭര്‍ത്താവിനെ സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ടി   ജോലിക്ക് പോകാന്‍ തയാറായാല്‍, അവിടെ ഭര്‍ത്താവും ഭാര്യയും ഒരുമിച്ചു  വീട്ടു ജോലികളില്‍ സഹായിച്ച് സഹകരണത്തോടെ മുന്നോട്ടു പോകുന്നതിനു പകരം,  മക്കളെ സ്കൂളിയക്കുന്നതില്‍ തുടങ്ങി  വീട്ടിലെ എല്ലാ പണികളും ചെയ്തു തീര്‍ത്ത ശേഷമായിരിക്കും ജോലിക്കായി പുറപ്പെടുന്നത് ...ഇവിടെ എല്ലാ ജോലികളും അവളുടേത്‌ മാത്രമായി പരിണമിക്കുന്നു...  വീട്ടു ജോലിയില്‍ ഭാര്യയെ  സഹായിക്കുന്നത് കുറച്ചിലായി കാണുന്ന ഭര്‍ത്താക്കന്മാര്‍ , പെങ്കോന്തന്‍ എന്ന വിളിയെ പേടിച്ചു ഒട്ടും  സഹകരിക്കാതെ മാറി നില്‍ക്കുന്നു. .. ഭാര്യയാവട്ടെ  ഒരു യന്ത്രത്തെ പോലെ പണികളില്‍ മുഴുകുകയും  ചെയ്യുന്നു..

പരസ്പര സഹകരണത്തിലൂടെയും  കൂട്ടുത്തരവാദിത്വത്തിലൂടെയും  മുന്നോട്ട് നീങ്ങിയാല്‍ നല്ല്ലൊരു കുടുംബ ജീവിതം കെട്ടിപ്പടുക്കുവാന്‍  സാധിക്കുന്നു. അത് കണ്മുന്നില്‍ കണ്ടു ജീവിക്കുന്ന നമ്മുടെ മക്കള്‍ അവരുടെ ജീവിതത്തിലും അത് പകര്ത്തിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കിട്ടുന്ന ശമ്പളം, അത് വിനിയോഗിക്കുന്ന രീതി, വീട്ടു ചെലവുകള്‍ ഇവയെല്ലാം മക്കളുമായി കൂടിയിരുന്നു സംസാരിച്ചാല്‍.  ഇവയെല്ലാം മക്കളുമായി കൂടിയിരുന്നു സംസാരിച്ചാല്‍ അവരിലും ഒരു കാര്യബോധം വളര്‍ന്നു വരില്ലേ..ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ , ഭാര്യയോടും മക്കളോടും കയര്‍ത്തു സംസാരിക്കുന്ന ഭര്‍ത്താവ് , അതെന്തിനാണെന്ന് തുറന്നു പറയാന്‍ തയാറായില്ലെങ്കില്‍ , അതന്വേഷിക്കാന്‍ ഭാര്യയും മെനക്കെടുന്നില്ല എങ്കില്‍ ആ വീട്ടില്‍ എവിടെയാണ് സന്തോഷം ഉണ്ടാവുക. എല്ലാം കുടുംബത്തിനു വേണ്ടി സഹിച്ചു ജീവിക്കുന്നു എന്ന വാദം തികച്ചും നിരര്‍ത്ഥകമാകുന്നില്ലേ ..

അണുകുടുമ്പമായി ജീവിക്കുന്ന നാം നമ്മിലേക്ക്‌ മാത്രമായി ചുരുങ്ങിയിരിക്കുന്നു,, സന്തോഷമായാലും സങ്കടമായാലും എല്ലാം സ്വയം  സഹിച്ചു.. നമുക്ക് ഒട്ടും അനുയോജ്യമല്ലാത്ത ഈ ഒരു സംസ്കാരത്തില്‍ തുറന്നു പറച്ചിലുകളും സഹകരണ മനോഭാവവും എങ്ങോ പോയി മറഞ്ഞിരിക്കുന്നു. അതിലൂടെ ക്ടുംബ ജീവിതം   ശിഥിലമാകുന്നു. നഷ്ടപ്പെട്ട നമ്മുടെ തനത് സംസ്കാരം തിരിച്ചു കൊണ്ട് വരാന്‍ നമ്മുടെ ജീവിതത്തിലും പ്രവര്‍ത്തനത്തിലും മൂല്യവത്തായ ഒരുപാട് കാര്യങ്ങള്‍ കൂടുതലായി ചെയ്യേണ്ടിയിരിക്കുന്നു മാതാപിതാക്കളെയും, കുടുംബത്തിലെ മുതിര്ന്നവരേയും ബഹുമാനിക്കുന്ന അവരുടെ വില അറിയുന്ന ഒരു പുതു തലമുറയാണ് നമുക്ക് വേണ്ടത് . ഭാര്യയും ഭര്‍ത്താവും  പരസ്പരം അറിഞ്ഞു സ്നേഹിച്ചു  മനസ്സ് തുറന്നു ജീവിക്കുമ്പോഴാണ് കുടുമ്പത്തില്‍ സന്തോഷവും സമാധാനവും  വിളയാടുന്നത്. അവരുടെ പരസ്പരമുള്ള അകല്‍ച്ചയില്‍  നഷ്ടപ്പെടുന്നത് ചെറുതൊന്നുമല്ല . ബന്ധങ്ങള്‍ ശക്തി പ്പെടുത്താന്‍ മതങ്ങള്‍ ഏറെ സഹായിക്കുന്നുണ്ട് , കേവലം ജന്തു സഹജമായ വികാരങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഉപരി ഒരു പാട് ഉയരാനും വികസിക്കാനും മതങ്ങള്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്, മത മൂല്യങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളുകയാണെങ്കില്‍   ജീര്‍ണ്ണിച്ചസംസ്കാരത്തില്‍ നിന്നും നമുക്ക്  മോചനം ലഭിക്കും അതിലൂടെ നല്ലൊരു തലമുറയെ നമുക്ക് വാര്ത്തെടുക്കാനും കഴിയും .....

പരസ്പര സ്നേഹവും കരുണയുമാണ് കുടുംബ ജീവിതത്തിന്റെ അടിത്തറ എന്നത് നാം മറക്കാതിരിക്കുക...

തിങ്കളാഴ്‌ച, സെപ്റ്റംബർ 17, 2012

ക്ഷണിക്കാതെ വന്ന അതിഥി..


നിദ്ര തന്‍ ശീതക്കാറ്റില്‍  
എന്നില്‍ നീ പെയിതിറങ്ങുമ്പോള്‍
എന്‍ പ്രണയിനി
 പേമാരിതന്‍  മിഴിനീരിനാല്‍
കുതിര്‍ന്നു പോയി..
കാറ്റുപോല്‍ മഞ്ഞു പോല്‍ 
ക്ഷണിക്കാതെ വന്ന അതിഥി നീ 
കാത്തിരിപ്പുണ്ട്‌ നീയെന്നു  
പലവുരു ഉണര്‍ത്തി ഞാന്‍ 
കുത്തിയൊലിക്കും പുഴയിലും
വിജനമാം  റെയില്‍പാളങ്ങളിലും
ആതുരാലയ വരാന്തയിലും
അപരന്റെ കത്തി മുനയിലും
ആര്‍ത്തിരമ്പും നടുറോട്ടിലും
എപ്പോഴും വരുമെന്ന് പക്ഷെ 
മറന്നു പോയി ഞാനുമവളും.
ഇന്നീ പ്രണയ നിലാവില്‍ 
നിന്‍ മരവിച്ച കൈകളെന്നെ
പുല്‍കി അമരുമ്പോള്‍ .............
കൂരിരുള്‍ പരക്കും  ഏകാന്ത വീഥിയില്‍  
ഏകാകിയായി അവളിരിക്കുന്നു..
എന്നോര്‍മ്മകള്‍ ശക്തി പകരുമോ 
അവളില്‍ പ്രതീക്ഷ തന്‍  
കൈത്തിരി നാളമായി .......




ബുധനാഴ്‌ച, ഏപ്രിൽ 11, 2012

പുണ്യഭൂമിയില്‍...ഇത്തിരി നാള്‍..........


         പുണ്യ  ഭൂമിയോട് വിടപറയാന്‍ സമയമായി. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സുദീര്‍ഘമായ മടക്ക യാത്രക്ക് സജ്ജമാകുമ്പോള്‍ തങ്ങള്‍  എന്ത് ആഗ്രഹിച്ചു ഇവിടം ലക്ഷ്യമാക്കി പുറപ്പെട്ടുവോ അതു നേടിയ ഭാവം എല്ലാ മുഖങ്ങളിലും കാണാമായിരുന്നു. ആത്മ സംതൃപ്തിയുടെ, ഭക്തി ചൈതന്യത്തിന്റെ, ആഗ്രഹ സഫലീകരണത്തിന്റെ സംതൃപ്ത  ഭാവം. 

ദൈവീക ദര്‍ശനത്തിന്റെ വെളിച്ചം വീശിയ ഭൂമിയായ പുണ്യ മക്കയെ ഒന്നുകൂടി പുല്‍കാന്‍ അവസരം നല്‍കിയ അല്ലാഹുവിനെ സ്തുതിച്ചു  കൊണ്ട് അവനോടു നന്ദി ചൊല്ലിക്കൊണ്ട് ..അവനില്‍ എല്ലാം ഭരമേല്‍പ്പിച്ചു യാത്ര തിരിക്കുമ്പോള്‍.. മനസ്സിന് വല്ലാത്തൊരു ശാന്തത കൈ വന്നത് പോലെ .......ഇപ്പോള്‍; അനുഭവിച്ചുകൊണ്ടിരിക്കുന്ന  ഈ അനുഭൂതിയും ആത്മ വിശുദ്ധിയും  അല്പ്പമെന്കിലും  ജീവിതത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍. 


പൊള്ളുന്ന ചൂടിലും ഹൃദയം തണുപ്പിക്കുന്ന എന്തോ ഒരു ശക്തി എന്നിലേക്ക് വന്നടുത്ത പോലെ ... എന്തായിരിക്കും ആ
  ശക്തി ?. സ്വയം മറക്കാന്‍ പ്രേരിപ്പിക്കുന്ന  ഏത് ദിവ്യ ജ്യോതിസ്സാണ് എന്നെ പോലെ പതിനായിരങ്ങളെ അവിടെ പിടിച്ചു നിര്‍ത്തുന്നത്....
 ഒഴുകി നീങ്ങുന്ന ജനസാഗരങ്ങള്‍ക്കിടയില്‍  പാപമോചനത്തിനായുള്ള കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകള്‍... തന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും  നിറച്ച ഭാണ്ഡം ദൈവത്തിന്റെ മുന്നില്‍  ഇറക്കി വെച്ച് , പല ദേശങ്ങളില്‍ പല ഭാഷകളില്‍ ഉള്ളവര്‍ വിശുദ്ധ കഅബാലയത്തിന്റെ വാതില്‍ പ്പടിയില്‍ എല്ലാം അര്‍പ്പിച്ചു വിനീതനായ ദാസനായി ആരാധനാകര്‍മ്മങ്ങളില്‍ നിരതനാകുന്നു... എല്ലാവരുടെ മനസ്സിലും ഒരേ മന്ത്രം....... ഒരേ ഭക്തിയും ഭയപ്പാടും മാത്രം ..അവിടെ വര്‍ണ്ണമോ ഭാഷയോ ഒന്നും തന്നെ പ്രശ്നമാകുന്നില്ല ..ഏതു  പാതിരാവിലും ദൈവത്തെ മാത്രം ഭയന്ന് ഹറമിനെ ലക്ഷ്യം  വെച്ച് നടന്നു നീങ്ങുന്ന വിനീത ദാസന്മാര്‍ മാത്രം..അവര്‍ ഹൃദയത്തില്‍ തട്ടി  നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്ക് ഹറമിന്റെ ചുറ്റും ഉയര്‍ന്നു പൊങ്ങി നില്‍ക്കുന്ന  പര്‍വ്വതങ്ങളും മൂക സാക്ഷിയാകുന്ന പോലെ.... 

           ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായിലിന്റെയും ഹാജറാ ബീവിയുടെയും ത്യാഗോജ്ജ്വല ജീവിതത്തിന്റെ ഓര്‍മ്മ പുതുക്കലാണ്  ഹജ്ജും ഉംറയും ....


ചുട്ടു പൊള്ളുന്ന മണലാരുണ്യത്തില്വിജനമായ മരുഭൂമിയിലൂടെ‍ ‍ കൈ കുഞ്ഞായ ഇസ്മായിലിന്റെ ചുണ്ട് നനക്കാന്‍ ഒരിറ്റു ദാഹജലത്തിനായി സഫാ മര്‍വാ മലകള്‍ക്കിടയില്‍ നെട്ടോട്ടമോടിയ  ഹാജറാ ബീവിയുടെ ത്യാഗ  സ്മരണകള്‍ക്ക്  മുമ്പില്വിനയാന്വിതരായ ജന ലക്ഷങ്ങള്‍ ദൈവത്തോട് പാപ മോചനം തേടുന്നു; സഫാ മ ര്‍ വ മലകള്ക്കിടയിലൂടെ ഓടുന്നു. .ഇവര്‍ അനുഭവിച്ച ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമായി നാം ഇന്നും അവരുടെ വഴികളിലൂടെ പ്രകീര്ത്തനത്തിന്റെ    ഈരടികള്ഏറ്റു  ചൊല്ലി മുന്നേറുന്നു..

ഹജ്ജിന്റെ വേളയിലെ മുഖ്യ സ്ഥലങ്ങളായ അറഫാ മൈതാനിയിലൂടെയും  മീനാ താഴ്വരയിലൂടെയും സഞ്ചരിച്ചപ്പോള്‍  ഒരേ വേഷത്തില്  ഒരു മിച്ചു കൂടുന്ന ഹാജിമാര്‍ ഒന്നിച്ചു  ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കിയ  അവരുടെ ചുണ്ടില്‍ നിന്നും ഒരേ സ്വരത്തില്‍ വന്ന  മന്ത്ര ധ്വനികള്‍  കര്‍ണ്ണ പുടങ്ങളില്‍  ഒന്നിച്ചലയടിച്ചത് പോലെ ഒരു തോന്നല്‍.."ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...

അറഫയുടെയും മുസ്ദലിഫയുടെയും ഇടയിലൂടെ വാഹനം സഞ്ചരിക്കുമ്പോള്‍ ദൈവീക കോപത്തിനിടയായ വാദി മുഹസ്സിര്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ ക അബാലയത്തെ നശിപ്പിക്കാന്‍ വന്ന അബ്രഹത്തിന്റെ ആനപ്പടയെ നശിപ്പിക്കാനെത്തിയ അബാബീല്‍ പക്ഷികളുടെ കൊക്കുകളില്‍ കൊത്തിയെടുത്ത ചുടുകല്ലുകള്‍  എന്നിലേക്ക് പതിക്കുകയും  അഹങ്കാരത്തിന്റെ അഗ്രപാളിയില്‍  നിന്നും പാപങ്ങള്‍ ഉരുകിയോലിക്കുംപോലെ ...ദൈവീക ശിക്ഷ ഇറങ്ങിയ ആ സ്ഥലത്ത് നബി (സ്വ) അധിക സമയം നില്‍ക്കാരുണ്ടായിരുന്നില്ല എന്നു യാത്രാ അമീര്‍ ഓര്‍മിപ്പിച്ചു. ഒരുവര്‍ഷത്തില്‍ ഒരു ദിവസം മാത്രം നമസ്ക്കാരം നിര്‍വ്വഹിക്കുന്ന മസ്ജിദുന്നമിറയും കടന്നു..ചരിത്രസത്യം ഉറങ്ങി ക്കിടക്കുന്ന പാദയോരങ്ങളിലൂടെ മുന്നേറി..
                       ഹജ്ജു വേളയില്‍  മാത്രം ഉപയോഗിക്കുന്ന ടെന്റുകള്‍ ..
ഹിറ സന്ദര്‍ശനം ഓര്‍മകളില്‍ തങ്ങി നില്‍കുന്ന  ഒരനുഭവമായി ഇന്നും ശേഷിക്കുന്നു. കൂട്ടത്തിലുള്ള യുവാക്കളും യുവതികളും ജബലുന്നൂറു   ചവിട്ടിക്കയറുമ്പോള്‍  അനാരോഗ്യത്തെയും ഇതിനു മുന്‍പ് കയറിയ സംത്ര്‍പ്തിയെയും  കൂട്ട് പിടിച്ച്  കാഴ്ചക്കാരിയായി നോക്കി നില്കാനെ എനിക്കായുള്ളൂ. എങ്കിലും റസൂലും (സ )ഖദീജയും (റ) എന്റെ  മനോമുകുരത്തില്‍ ഒരായിരം ചിന്തകള്‍ക്ക്‌  തീ കൊളുത്തി.
"ജന്നത്തുല്‍ മഅല്ല " എന്ന സ്ഥലം സന്ദര്ശിച്ചപ്പോള്‍   നബിയുടെ പ്രിയ പത്നി ഖദീജാ ബീവിയുടെ സ്നേഹനിറഞ്ഞ  ദാമ്പത്യജീവിതം കാരണം അവരുടെ വിരഹത്തില്‍ നബിയുടെ ദുഖത്തിന്റെ അഗാധതയെ ഓര്‍മ്മപ്പെടുത്തി..
സൗര്‍ ഗുഹയുടെ താഴ്വാരത്തില്‍ എത്തിയപ്പോള്‍ സുറാക്കത്തിബിനു മാലിക്കിന്റെ കുതിരയുടെ കുളമ്പടി ശബ്ദം ചെവികളില്‍ അലയടിക്കുംപോലെ.....

അഞ്ചു ദിവസത്തെ മക്കാ ജീവിതത്തിനു ശേഷം ഞങ്ങളുടെ സംഘം മദീനത്തുന്നബി  ലക്ഷ്യ മാക്കി യാത്ര തിരിച്ചു. രാവിലെ ഒമ്പത്‌ മണിക്ക് യാത്രതിരിച്ച സംഘം അധികം വൈകാതെ തന്നെ മദീന പുല്‍കി.. അന്സാരുകളുടെയും  മുഹാജിറുകളുടെയും പങ്കു വെപ്പുകള്‍ യാതൊരു നീക്കി വെപ്പുമില്ലാതെ യാത്രാ അമീര്‍  വിവരിച്ചപ്പോള്‍ സഹായാത്രികരില്‍  പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.

മദീനയിലെ മസ്ജിദുന്നബവിയില്‍ എത്തി. നബി(സ്വ)ക്ക് അഭയവും അത്താണിയുമായ മണല്‍ത്തരികളെ കണ്ടു ... പാതിരാവോടടുത്ത സമയം. മുത്തുനബി(സ്വ)യുടെയും അബൂബക്കര്‍(റ)ഉമര്‍(റ) എന്നിവരുടെയും ഖബര്‍ സിയാറത്തിനുപോയി. വികാരതീവ്രതയോടെ പ്രവാചകന്റെ സന്നിധിയില്‍ വന്നു അല്ലാഹുവിനോട്  പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളുടെ സ്നേഹം  തിക്കിലും തിരക്കിലും തുടര്‍ന്ന് കൊണ്ടേയിരുന്നു.... മസ്ജിദുന്നബവിയില്‍ ഇബാദത്തുകള്‍ക്ക് പ്രത്യേക പുണ്യമുള്ള ഒരു സ്ഥലമുണ്ട്. അതാണ് റൗദഃ(روضة ). നബി(സ)യുടെ മിമ്പരിന്റെയും ആ‌ഇശഃ(റ) താമസിച്ചിരുന്ന വീടിന്റെയും ഇടയിലുള്ള സ്ഥലമാണത്. നബി(സ) പറയുകയുണ്ടായി: "എന്റെ വീടിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗത്തോപ്പുകളില്‍ ഒരു തോപ്പാകുന്നു." പ്രവാചക കുടുംബങ്ങളടക്കം മഹാന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന ജന്നതുല്‍ ബഖീഅ് സിയാറത്ത് ചെയ്തു.

ജന്നതുല്‍ബഖീഅ്’ പതിനായിരത്തോളം സ്വഹാബിമാരുടെ വിശ്രമസങ്കേതമാണ്

പുറത്തിറങ്ങി മദീന പട്ടണത്തിലെ ചരിത്ര സ്ഥലങ്ങള്‍ കാണാന്‍ ഞങ്ങളെല്ലാവരും പുറപ്പെടുമ്പോള്മനസ്സ്‌ ചരിത്രസത്യങ്ങളുടെ പിന്നാലെ ഓടിയടുക്കാന്‍ ശ്രമിക്കുകയായിരുന്നു....പല ചരിത്ര സംഭവങ്ങളും നടന്ന..മുത്ത്‌ നബിയുടെ കാല്‍പാദങ്ങള്‍ പതിഞ്ഞ മണ്ണിലൂടെ .ബസ്സ്‌  ഉഹുദു മലയുടെ അടുത്തേക്ക് നീങ്ങി. മദീനാ തീര്‍ത്ഥാടകരുടെ പ്രധാന സന്ദര്‍ശന കേന്ദ്രമാണ് ഉഹ്ദ്.

 ഹിജ്റ മൂന്നാം വര്‍ഷം ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാനമായ പോരാട്ടം നടന്നത് ഉഹ്ദ് പര്‍വ്വത താഴ്വരയില്‍.നബി (സ)യുടെ വാക്കിനെ ധിക്കരിച്ചു, യുദ്ധം മുസ്ലിങ്ങള്‍ക്ക്‌ അനുകൂല മാണന്നു കരുതി കാവല്‍ നിര്‍ത്തിയുന്നവര്‍ ഉഹുദു മലയില്‍ നിന്നും ഇറങ്ങുകയും യുദ്ദക്കളം വിട്ടോടുന്ന ശത്രു സൈന്യം ഈ ഒഴിഞ്ഞു കിടക്കുന്ന മല കണ്ടു അതിലൂടെ ഒളിച്ചു കടന്നു മുസ്ലിങ്ങള്‍ക്ക്‌ കനത്ത തിരിച്ചടി നല്‍കി  
 മഹാനായ ഹംസ(റ) യും, മിസ്‌ അബ്  ഉള്‍പ്പെടെയുള്ള ധീര രക്തസാക്ഷികളെ അടക്കം ചെയ്യപ്പെട്ട സ്ഥലമെന്ന നിലക്കും യുദ്ധ  ഭൂമിയെന്ന നിലക്കും സ്ഥാനമുള്ളതിനു പുറമെ 

                           ധീര രക്തസാക്ഷികളെ അടക്കം ചെയ്യപ്പെട്ട സ്ഥല
                  
നബി(സ്വ) പറഞ്ഞു: “ഉഹ്ദ് പര്‍വ്വതംനാം അതിനെയും അത് നമ്മെയും സ്നേഹിക്കുന്നുണ്ട്
 മസ്ജിദുല്‍ ഖുബ, (തഖ് വ യില്‍ അടിത്തറതീര്‍ത്ത ആദ്യമസ്ജിദ് എന്ന് ഖുര്‍ആന്‍ ഭാഷ്യം)  സന്ദര്‍ശിച്ചു.
മസ്ജിദുല്‍ ഖിബലതൈന്‍  ആയിരുന്നു അടുത്ത ഊഴം. ഒരേ നിസ്കാരത്തില്‍ രണ്ട് ഖിബ്ല ലഭിച്ചതിനാല്‍ മസ്ജിദു ഖിബ്ലതൈന്‍ എന്ന പേരില്‍ ഈ പള്ളി അറിയപ്പെട്ടു.

 ഖുറാന്‍ അഹ്സാബ് എന്ന പേരില്‍ വിശേഷിപ്പിച്ച ഖന്‍ദഖ് യുദ്ധം നടന്നസ്ഥാനത്ത് ;സബ അ മസാജിട് എന്നാ പേരില്‍ ഇവിടം അറിയപ്പെടുന്നുണ്ടെങ്കിലും ഇന്നിവിടെ അഞ്ചു പള്ളികള്‍ ആണ് നമുക്ക് കാണാന്‍ കഴിയുന്നത് ...
അഞ്ച് സ്വഹാബിമാരുടെ പേരില്‍ അവ അറിയപ്പെടുന്നു. 1. മസ് ജിദു സല്‍മാനുല്‍ ഫാരിസി(റ) 2. മസ്ജിദു അബൂബക്ര്‍ സ്വിദ്ദീഖ്(റ). 3. മസ്ജിദു ഉമറുബ്നുല്‍ ഖത്വാബ്(റ). 4.  (മസ്ജിദു ഫാത്വിമതുസ്സഹ്റാ(റ)  (5. )മസ്ജിദു ഫതഹ്

 മസ്ജിദുല്‍ ഗമാമഃ
മസ്ജിദുന്നബവിയില്‍ നിന്നും കൂടുതല്‍ അകലെയല്ലാതെ വടക്കുപടിഞ്ഞാറു മൂലയുടെ ഭാഗത്തായി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു പള്ളിയാണിത്. നബി(സ്വ) നിസ്കരിക്കുകയും മഴക്കുവേണ്ടി പ്രാര്‍ഥിച്ച് ഉടന്‍ തന്നെ ഉത്തരം ലഭിക്കുകയും ചെയ്ത പുണ്യസ്ഥലത്താണ് മസ്ജിദുല്‍ ഗമാമ സ്ഥാപിക്കപ്പെട്ടത്.
പെരുന്നാളുകളിലും മറ്റും   നബിയും സഹാബാക്കളും ഒരുമിച്ചുകൂടിയിരുന്ന ഈദ്‌ ഗാഹും ഇവിടെ ആയിരുന്നു  ..മൈദാനുല്‍  മുസല്ല എന്നും നബി ഈ സ്ഥലത്തെ വിളിച്ചിരുന്നു...
അബിസീനിയയിലെ രാജാവായ നജ്ജാശി രാജാവിന് വേണ്ടിയുള്ള മയ്യിത്ത്‌ നമസ്ക്കാരവും  നബി നമസ്ക്കരിച്ചത് ഇവിടെയായിരുന്നു എന്ന് ചരിത്രത്തില്‍ കാണാം ..

സഖീഫത് ബനൂ സ ഈദ തോട്ടം :നബി( സ്വ) വിട പറഞ്ഞ സമയം ഇനി അടുത്ത ഭരണാധികാരി ആര് എന്നാ ചര്‍ച്ച വരികയും ആ ചര്‍ച്ചയ്ക്ക് തീരുമാനം ആകുംവരെ നബിയെ മറവു ചെയ്യാതെ ചര്‍ച്ച മൂന്നു ദിവസം വരെ തുടരുകയും അവസാനം അബൂബക്കറിന്റെ  (റ) നെ ഖലീഫയായി തെരഞ്ഞെടുക്കാനായി ഒത്തു കൂടിയ  സ്ഥലമാണ് ഹദീഖത്തുല്‍ ബൈഅ എന്നറിയപ്പെടുന്ന തോട്ടം ..
                                 ഹദീഖത്തുല്‍ ബൈഅ
ബിഅറ അരീസ്:
സ്വിദ്ദീഖ്(റ)ഉമര്‍(റ) എന്നിവരില്‍ നിന്ന് പരമ്പരാഗതമായി ലഭിച്ച നബി(സ്വ)യുടെ മോതിരം ഉസ്മാന്‍(റ)ന്റെ കയ്യില്‍നിന്ന് പ്രസ്തുതകിണറില്‍ വീണുപോവുകയുണ്ടായി. അതിയായ വിഷമം പൂണ്ട ഉസ്മാന്‍(റ) അത് തിരിച്ചെടുക്കാന്‍ പല ശ്രമങ്ങളും നടത്തിനോക്കി. മൂന്നുദിവസത്തോളം രാപ്പകലില്ലാതെ വെള്ളം വറ്റിച്ചുനോക്കിയിട്ടും പ്രസ്തുതമോതിരം കണ്ടുകിട്ടുകയുണ്ടായില്ല. ഒടുവില്‍ അതുപേക്ഷിക്കുകയാണുണ്ടായത്.

പുണ്യ ഭൂമികളിലൂടെ യുള്ള യാത്ര അനിര്‍വജനീയമായ ഒരനുഭൂതിയായി ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ............... 

ഇങ്ങിനെ ഒട്ടേറെ ചരിത്ര ശേഷിപ്പുകളുടെ ഈ ഭൂമികയിലൂടെ സഞ്ചരിച്ചപ്പോഴൊക്കെ നിര്‍വചിക്കാനാവാത്ത ഒരു അനുഭൂതിയുടെ ലോകത്തില്‍    ഞാന്‍ എത്തിപ്പെട്ടിട്ടുണ്ട് . അതു എന്നെ  ചരിത്രത്തിന്റെ നേരറിവുകളിലെക്ക് കൈ പിടിച്ചു നടത്തുകയാണ്. അക്രമത്തിന്റെയും അനീതിയുടെയും ദുര്മാര്‍ഗത്തിന്റെയും പൈശാചികതക്ക് മേല്‍ സത്യവും ശാന്തിയും സമാധാനവും പുന:സ്ഥാപിച്ച  കാലത്തിന്റെ വഴിത്തിരുവളെ അനുഭവിച്ചറിയുന്ന പോലെ. മനുഷ്യ കുലത്തിനു നന്മയുടെ, നേരിന്റെ, ദൈവിക മാര്‍ഗം കാണിച്ചു തന്നു മണ്മറഞ്ഞു പോയ പുണ്ണ്യ ദേഹങ്ങളുടെ കാല്പാടുകള്‍ പതിഞ്ഞ മണ്ണില്‍ നിന്നും ത്യാഗ സ്മരണകളോടെ മടങ്ങുമ്പോള്‍ എന്നെ പോലെ പലരുടെയും  മനസ്സ് ഭക്തി സാന്ദ്രമായിരുന്നു. അല്ലാഹുവേ ഞങ്ങള്‍ക്ക് നീ  പരലോക മോക്ഷം നല്‍കേണമേ. ...!