ബുധനാഴ്‌ച, നവംബർ 16, 2011

വീടുകളില്‍ നിന്ന് വൃദ്ധസദനങ്ങലളിലേക്ക്..

       

കൂട്ടുകുടുംബ വ്യവസ്ഥകള്‍ അണുകുടുംബങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ  സാഹചര്യത്തില്‍ ജീവിതം ഏറ്റവും  ക്ലേശകരമായി തീര്‍ന്നിരിക്കുന്നത് സ്വാഭാവികമായും വൃദ്ധ ജനങ്ങള്‍ക്കാണ്. വാര്‍ദ്ധക്യം എന്നത്  ശൈശവംബാല്യം,കൗമാരം,യവ്വനം എന്നത് പോലെ ജീവിതത്തിന്റെ സ്വഭാവീകമായ  പരിണാമം മാത്രമാണ്. എങ്കിലും ഇന്ന് അധിക പേര്‍ക്കും അതൊരു  ഭാരമാണ് . 

സ്നേഹവും പരിലാളനയും അനുഭവിച്ചു വളര്‍ന്ന കുട്ടിക്കാലവും ചോരത്തിളപ്പും കരുത്തും ആവേശവും ജ്വലിച്ചു നിന്ന യവ്വനവും പിന്നിട്ടു അവശതയും ക്ഷീണവും കടന്നു കൂടുമ്പോള്‍  സ്വാഭാവികമായും പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും നടന്നു പോകാന്‍ പ്രയാസപ്പെടുകയും എന്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ എത്ര ദയനീയമാണ്. കാഴ്ചയും കേള്‍വിയും കുറഞ്ഞു വാര്‍ദ്ധക്യ സാഹചമായ രോഗങ്ങള്‍ കൂടി ബാധിക്കുമ്പോള്‍ അവരുടെ ദൈനംദിന ജീവിതം എത്ര വിഷമം പിടിച്ചതാകുമെന്നു ഊഹിക്കാവുന്നതേയുള്ളൂ.

ഏതാനും വര്ഷം മുമ്പ് വരെ പ്രായം ചെന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും കിടക്കാന്‍ വീട്ടില്‍ ഇടവും നല്‍കാന്‍ ഉറ്റവര്‍‍ സന്മനസ്സു കാണിച്ചിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി  മാറിക്കൊണ്ടിരിക്കുന്നു. പ്രായമായവര്‍ മക്കള്‍ക്ക്‌ അധികപ്പറ്റായി തീരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. വീട്ടില്‍ സ്നേഹവും പരിചരണവും കുറയുമ്പോള്‍ കുടുംബങ്ങളില്‍ നിന്നും  പുറംതള്ളുന്നതിന് മുന്നേ സ്വയം‍ വീടുവിട്ടിറങ്ങാന്‍ അവര്‍ സന്നദ്ധമാവുന്ന അവസ്ഥയാണുള്ളത്. അല്ലാത്ത പക്ഷം  അണുകുടുംബം ആഗ്രഹിക്കുന്നവരും വിദേശങ്ങളിലും മറ്റും ജോലിയുമായി കഴിയുന്നവരും ലക്ഷങ്ങള്‍ കൊടുത്തു സ്വന്തം മാതാപിതാക്കളെ ഇത്തരം സദനങ്ങളില്‍ എത്തിക്കും എന്നു ഏതാണ്ട് ഉറപ്പാണ്. സ്നേഹാലയം, ശരണാലയം എന്നൊക്കെയുള്ള പേരുകളില്‍ വൃദ്ധസദനങ്ങള്‍ ‍ ഇന്നു എല്ലായിടത്തും പെരുകി വരുന്നതിന്റെ കാരണവും ഇതു തന്നെ.

ജീവിക്കുക എന്ന ആവശ്യത്തിനപ്പുറം  എല്ലാം വെട്ടിപ്പിടിക്കുക എന്ന ദുരാഗ്രഹവുമായി ഓടുമ്പോള്‍, വീട്ടില്‍ കഴിയുന്ന വൃദ്ധ മാതാപിതാക്കള്‍ മക്കള്‍ക്ക്‌  ഭാരമായി തോന്നുന്നു. തങ്ങള്‍ക്കു ജന്മം നല്‍കി സ്നേഹത്തോടെ പോറ്റി വളര്‍ത്തി വലുതാക്കി ജീവിക്കാന്‍ പ്രാപ്തരാക്കിയ മാതാപിതാക്കളെ‍ യാതൊരു ദയയും ഇല്ലാതെ വൃദ്ധസദനങ്ങളിലേക്ക്  അയക്കുന്നു. തങ്ങള്‍ക്കും നാളെ  ഈ ഒരു അവസ്ഥ വരാനുണ്ട് എന്ന ഒരു ബോധവും ഇല്ലാതെ സസന്തോഷം ജീവിക്കുന്നു. 

മനുഷ്യനെ മറ്റുള്ളവയില്‍ നിന്നും വേര്‍തിരിക്കുന്ന ഒരു കാര്യം അവന്‍ പിറന്നു വീഴുമ്പോള്‍ തന്നെ സ്വയം നടന്നു ഭക്ഷണം കഴിച്ചു വളരുന്നില്ല എന്നതാണ്. അവരെ പ്രായപൂര്‍ത്തി എത്തുന്നത്‌ വരെയെങ്കിലും മാതാപിതാക്കള്‍ പോറ്റി വളര്‍ത്തുക തന്നെ വേണം. അങ്ങിനെയല്ലാത്തവരും വളരുന്നില്ലേ എന്നു ചോദിച്ചാല്‍ ഉണ്ടായേക്കാം. എന്നാല്‍    ജീവിതത്തിന്റെ താളം തെറ്റാതെയും  സമൂഹത്തിന്റെ  ആട്ടും തുപ്പും പരിഹാസവും എല്ക്കാതെയും ജീവിതം ക്രമപ്പെടുത്തിയെടുക്കാന്‍ രക്ഷിതാക്കളുടെ സംരക്ഷിത വലയത്തിനെ കഴിയൂ. ഇതൊക്കെ അറിഞ്ഞും അനുഭവിച്ചും വളര്‍ന്നവര്‍  മാതാപിതാക്കളെ പ്രായമാകുമ്പോള്‍ അവഗണിക്കുന്നതില്‍ എന്ത് ന്യായീകരണമാണ് കണ്ടെത്താന്‍ സാധിക്കുക.

ഇതു ഒരു പരിഷ്കൃത സമൂഹത്തിനു ഭൂഷണമാണോ. സ്വാര്‍ത്ഥതക്ക് വേണ്ടി അഹിതവും പ്രാകൃതവുമായ ഇത്തരം ആചാരങ്ങളെ പുല്‍കുമ്പോള്‍ നമ്മില്‍ നിന്നും മനുഷ്യത്വം ഇല്ലാതാകുന്നു. മനുഷ്യന്‍ എന്ന സാമൂഹിക ജീവി (social animal) ആരോടും വിധേയത്വവും കടപ്പാടും സഹാനുഭൂതിയും സ്നേഹവും ഇല്ലാതെ സ്വന്തത്തിനു വേണ്ടി മാത്രം നില കൊള്ളുന്ന കാടത്തത്തിലേക്ക് അധ:പ്പതിക്കുകയാണ്. 

ഈ സമൂഹം മൊത്തം അങ്ങിനെ ആണെന്ന സാമാന്യവല്ക്കരണമല്ല ഇവിടെ  നടത്തുന്നത്. എന്നാല്‍ സമൂഹത്തില്‍ ഈ പ്രവണത കൂടി വരുന്നു എന്നത് നമ്മെ അമ്പരപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യം  തന്നെയാണ്. അതിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ല. ഇതിനു ന്യായീകരണങ്ങള്‍ ‍ പലതു പറഞ്ഞേക്കാം. എന്നാല്‍ സ്വന്തം മനസ്സാക്ഷിയെപ്പോലും തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒരുത്തരമാകില്ല  ഈ ക്രൂരതയുടെ ഏതു ന്യായീകരണവും.

ജീവിതത്തിന്റെ സായം സന്ധ്യയില്‍ സ്നേഹത്തോടെ പരിപാലിക്കപ്പെടാനും സ്വന്തം മക്കള്‍ തങ്ങള്‍ക്കു താങ്ങും തണലുമാവാനും  ആരും കൊതിക്കും. എന്നാല്‍ ഇന്ന് നഗര ജീവിതത്തിന്റെ തിരക്കുകളില്‍ പെട്ട്  പണത്തിനും ആര്‍ഭാട ജീവിതത്തിനും പിറകെ ഓടുന്ന പുതു തലമുറ ഇവരെ പരിപാലിക്കാന്‍ സമയം കണ്ടെത്താറുണ്ടോ? പലപ്പോഴും ഇല്ല എന്നതാണ് വാസ്തവം. നാട്ടില്‍ പെരുകി വരുന്ന വൃദ്ധസദനങ്ങള്‍   ഈ നിഗമനത്തിന് ആക്കം കൂട്ടുന്നു. 

മക്കളുടെയും ഉറ്റവരുടെയും അവഗണ വൃദ്ധമാതാപിതാക്കളെ മാനസീകമായും ശാരീരികമായും തളര്‍ത്തും എന്ന കാര്യത്തില്‍ സംശയം ഇല്ല. ഏറ്റവും പരിഗണിക്കപ്പെടേണ്ട അവസ്ഥയിലാണ് അവര്‍ അവഗണിക്കപ്പെടുന്നത് എന്നത് അവരിലെ മാനസികാഘാതത്തിന്റെ തോത് വര്‍ധിപ്പിക്കുന്നു. വൃദ്ധസദനത്തിലും ശരണാലയത്തിലുമൊക്കെ അയച്ചു പ്രായമായവരെ മാറ്റി നിര്‍ത്തുക വഴി ഒരുതത്തില്‍ നാം അവര്‍ക്ക് ജീവിതത്തില്‍ നിന്നും പിന്മാറാനുള്ള സൂചന നല്‍കുകയാണ് ചെയ്യുനത്. അല്ലെങ്കില്‍ അവര്‍ക്ക് മാനസിക മരണം വിധിക്കുകയാണ്. 

വാര്‍ദ്ധക്യം എന്നത് ശൈശവത്തിലേക്കുള്ളതിരിച്ചു പോക്കാണ്. പ്രായം കൂടി വരുമ്പോള്‍  അവരുടെ സ്വഭാവം കുട്ടികളുടെത് പോലെ  ആയിതീരുന്നു. ചില കാര്യങ്ങളില്‍ അവര്‍ വാശി പിടിക്കുന്നു. നമുക്കിഷ്ട്ടമില്ലാത്ത പല കാര്യങ്ങളും ചെയ്യുകയും പറയുകയും ചെയ്യുന്നു. നമ്മുടെ മക്കള്‍ അങ്ങിനെ ചെയ്യുമ്പോള്‍ നമ്മള്‍ അത് ആസ്വദിക്കുന്നില്ലേ.  അത് പോലെ എന്ത് കൊണ്ട് നമുക്ക് ഇവരുടെ ചെയ്തികളെ കാണാന്‍ സാധിക്കുന്നില്ല.?  

മാതാപിതാക്കളോട് "ഛെ " എന്നാ വാക്ക് പോലും പറയരുത് എന്നും അവര്‍ക്ക് കാരുണ്യത്തിന്റെ ചിറകുകള്‍ വിരിച്ചു കൊടുക്കുക എന്നുമുള്ള ദൈവിക വചനത്തില്‍ നിന്നും അവരോടു നാം എങ്ങിനെ പെരുമാറണം എന്ന്  നമുക്ക് മനസ്സിലാക്കേണ്ടിയിരിക്കുന്നു.  നമുക്കും നാളെ ഇങ്ങനെയൊരു അവസ്ഥ വരാനുണ്ട് എന്നത് നാം മറക്കാതിരിക്കുക. നാളെ നാം അത്തരം ഒരു അവസ്ഥയില്‍ എത്തുമ്പോള്‍ ഇന്നത്തെ നമ്മുടെ സ്ഥാനത്തേക്ക്  നാമിന്നു സ്നേഹത്തോടെ, സന്തോഷത്തോടെ പോറ്റി വളര്‍ത്തുന്ന മക്കള്‍ വളര്‍ന്നു വരുന്നു എന്നതും നാം ഓര്മ്മിക്കുക.  ദൈവം രക്ഷിക്കട്ടെ..


ബുധനാഴ്‌ച, നവംബർ 02, 2011

പുണ്യ ഭൂമിയിലെ മന്ത്രധ്വനികള്‍..



എന്തായിരിക്കും നമ്മളിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന  ഈ അനുഭൂതിയുടെ രഹസ്യം..? പൊള്ളുന്ന ചൂടിലും ഹൃദയം കുളിര്‍ക്കാന്‍ കാരണമാകുന്ന ശക്തി എന്തായിരിക്കും. സ്വയം മറന്നു നിന്നുപോകുന്ന ഏത് ദിവ്യ സ്രോതസ്സാണ് നമ്മെ പിടിച്ചു നിര്‍ത്തുന്നത്....?
ഒഴുകി നീങ്ങുന്ന ജനസാഗരങ്ങള്‍ക്കിടയില്‍ നിന്നും  മധുരമുള്ള ഒരു ഗാനം  നമ്മുടെ കര്‍ണ്ണ പുടങ്ങളെ തഴുകി തലോടി കടന്നു പോകുന്നില്ലേ..
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...ലബ്ബൈക ലാ ശരീക്കലക്ക  ലബ്ബൈക്ക് ...
ഹറമിന്റെ പരിസരത്തെല്ലാം ഹാജിമാരുടെ ലബ്ബൈക നാദം. അവര്‍ ഹൃദയത്തില്‍ തട്ടി വിളിക്കുന്ന ലബ്ബൈക്ക നാദങ്ങള്‍ അപ്പുറത്ത് മക്കയെ പൊതിഞ്ഞു നില്‍ക്കുന്ന പര്‍വ്വതങ്ങളും ഏറ്റു ചൊല്ലുന്നു. 
ഭക്തിയുടെ നിറവില്‍ ഓരോ ഹാജിമാരുടെ മുഖത്തും ദര്‍ശിക്കാം പാപക്കറ കഴുകി കളഞ്ഞതിന്റെ ആത്മ സംതൃപ്തി  ..ഇളം  പൈതലിന്റെ നിഷ്ക്കളങ്കത  ആമുഖങ്ങളില്‍  നിന്നും നമുക്ക് വായിച്ചെടുക്കാം ..


ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക് ...

ലോക രക്ഷിതാവായ അല്ലാഹുവേ നിന്‍റെ വിളിക്ക് ഞങ്ങള്‍ ഉത്തരം നല്‍കിയിരിക്കുന്നു. പരിശുദ്ധ ഹജ്ജു കര്‍മ്മത്തിനായി ലോകത്തിന്‍റെ നാനാ ദിക്കില്‍ നിന്നും വന്നെത്തിയവര്‍. വിവിധ നിറവും  ഭാഷയും സംക്കാരവും വേഷങ്ങളും ശാരീരിക പ്രകൃതിയും ഉള്ളവര്‍,  കാടും മലയും കടലും മരുഭൂമിയും താണ്ടി  അറഫാ മൈതാനിയിലും മീനാ താഴ്വരയിലും‍ ഒരേ വേഷത്തില്  ഒരു മിച്ചു കൂടുന്നു. ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കുവാന്‍. അവരുടെ ചുണ്ടില്‍ ഒരേ ഒരു  മന്ത്രം മാത്രം "ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...

           ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായിലിന്റെയും ഹാജറാ ബീവിയുടെയും ത്യാഗോജ്ജ്വല ജീവിതത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഹജ്ജു . ദൈവത്തിന്റെ പരീക്ഷണങ്ങള്‍ക്ക് ഏറെ വിധേയനായ പ്രവാചകനായിരുന്നു ഇബ്രാഹിം നബി.   സ്വന്തം മകനായ ഇസ്മായിലിനെ ബലി കൊടുക്കാന്‍ കല്പിക്കപ്പെട്ട ഇബ്രാഹിന്റെയും, ദൈവിക കല്‍പ്പന നിറവേറ്റാന്‍ പിതാവിന്റെ മുന്നില്‍ പ്രകോപിതനാവാതെ നിര്‍ഭയനായി ബലിക്കല്ലില്‍ തവെച്ചു കൊടുത്ത മകന്‍ ഇസ്മായീല്ന്റെയും, ചുട്ടു പൊള്ളുന്ന മണലാരുണ്യത്തില്, വിജനമായ മരുഭൂമിയിലൂടെ‍ ‍ കൈ കുഞ്ഞായ ഇസ്മായിലിന്റെ ചുണ്ട് നനക്കാന്‍ ഒരിറ്റു ദാഹജലത്തിനായി സഫാ മര്‍വാ മലകള്‍ക്കിടയില്‍ നെട്ടോട്ടമോടിയ  ഹാജറാ ബീവിയുടെയും ത്യാഗ  സ്മരണകള്‍ക്ക്  മുമ്പില്‍ വിനയാന്വിതരായ ജന ലക്ഷങ്ങള്‍ ദൈവത്തോട് പാപ മോചനം തേടുന്നു.ഇവര്‍ അനുഭവിച്ച ത്യാഗത്തിന്റെയും സമര്‍പ്പണ ബോധത്തിന്റെയും ഫലമായി നാം ഇന്നും അവരുടെ വഴികളിലൂടെ പ്രകീര്ത്തനത്തിന്‍    ഈരടികള്‍ ഏറ്റു  ചൊല്ലി മുന്നേറുന്നു..
 ‌
ഇബ്രാഹീം നബി (അ).ഇസ്മായീല്‍ ,ഹാജറ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവ ബഹുലമായ സ്മരണകള്‍ അയവിറക്കി കൊണ്ട് ഇവര്‍ അനുഭവിച്ച ത്യാഗത്തിന്റെയും സമര്‍പ്പണ ബോധത്തിന്റെയും ക്ഷമയുടെയും സഹനത്തിന്റെയും പ്രകാശ കിരണങ്ങള്‍ നമ്മിലെക്കാവാഹിച്ചു നമുക്ക് ബലി പെരുന്നാളിനെ വരവേല്‍ക്കാം .. 
  

മോക്ഷ വഴിതന്‍ ദിക്ക് തേടും
സാര്ത്ത വാഹക സംഘമേ..
കേള്‍ക്കുന്നുവോ നിങ്ങള്‍
ഈണത്തില്‍ പാടും രാക്കിളി തന്‍
മന്ത്രമൊഴികള്‍ ...
അറിയുന്നുവോ നിങ്ങള്‍
മക്കത്തെ പള്ളിമിനാരങ്ങള്‍
തഴുകിയെത്തുമാ കാറ്റില്‍
പരക്കും പരിമളം .. ..

ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...

ദൈവ ഭക്തിയിലലയടിക്കും 
മന്ത്രധ്വനികളാല് മുഖരിതം 
ശാന്തിതന്‍  വെള്ളരിപ്രാവുകള്‍ 
പാറിപ്പറക്കുമാ പരിസരം..
പാരില്‍ വിശുദ്ധ ഗേഹമാം പുണ്യ -
ഹറമില്‍  മാത്രമീ അനുഗ്രഹം ..

ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...

ദാഹ ജലത്തിനായി ഹാജറ 
നെട്ടോട്ട മോടവെ കുഞ്ഞിന്റെ -
കാലടിപ്പാടില്‍ നിന്നുറവയായി..
ഉരവം കൊണ്ടൊരാ സംസം ..
ദൈവത്തിന്‍ കാരുണ്യ ഹസ്തമായി ..
കാലം മറക്കാത്ത ധന്യ സ്മ്രതികളില്‍..
നിറഞ്ഞു തുളുമ്പുന്നു പുണ്യ തീര്‍ത്ഥമായി  ..
സഫാ -മര്‍വ മലകള്‍ തന്‍ താഴ്വാരത്ത്..
മധുര സ്മ്ര്തികള്‍ തന്‍ ഭക്തി നിറയുന്നു 
ഉടയോന്റനുഗ്രഹ വര്ഷിപ്പുകള്‍ ..

ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ... 

ഈദുല്‍ -അദ്ഹ തന്‍ സന്ദേശ ഗീതം 
ശാന്തി- സമാധാന തൌഹീദിനീണം
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...