
“വേഗം ഒരുങ്ങി വാ അവരിപ്പോഴിങ്ങെത്തും”.
ഉമ്മ തിരക്കു കൂട്ടികൊണ്ടിരിക്കുന്നു. സൈനു കുളികഴിഞ്ഞ് ഈറന്‍ മുടിയുമായി റൂമിനുള്ളിലേക്ക് കയറി വാതില്‍ ചാരുമ്പോഴേക്കും കളിക്കൂട്ടുകാരി പ്രസന്ന ഓടിക്കിതച്ചെത്തി.
“ഡീ,, ഞാന്‍ മാറ്റിത്തരാം.,,മൊഞ്ചത്തി ആയിക്കൊട്ടെ. ചെക്കനെ ഒറ്റക്കാഴ്ചയില്‍ തന്നെ നമുക്ക് വീഴ്ത്തണം”
കൊഞ്ചലോടെ സൈനുവിന്റെ കവിളില്‍ നുള്ളികൊണ്ട് പ്രസന്ന പറഞ്ഞു. മുഖത്ത് വന്ന നാണം മറച്ചുപിടിക്കാന്‍ സൈനു ഒരു വിഫല ശ്രമം നടത്തി ചിരിച്ചുകൊണ്ട് പ്രസന്നയെ പിറകിലേക്ക് തള്ളി.. ഒരു മൂളിപ്പാട്ടുമായി പ്രസന്ന സൈനുവിനെ ഒരുക്കികൊണ്ടിരിന്നു.
ചായകപ്പുകളുമായി അവര്‍ക്കു മുന്നിലേക്കു ചെല്ലുമ്പോള്‍ ഉള്ളിലെന്തോ ഒരിടിപ്പു പോലെ സൈനുവിനു തോന്നി. മെല്ലെ തല ഉയര്‍ത്തി അവള് പയ്യന്റെ മുഖത്തേക്ക് നോക്കി. എവിടയോ കണ്ട മുഖം സൈനു ഒന്നുകൂടി സൂക്ഷിച്ചു നോക്കി. പുഞ്ചിരിച്ചു കൊണ്ട് തന്റെ മുന്പില് ഇരിക്കുന്ന ആളെ സൈനു തിരിച്ചരിഞ്ഞു. ഷംസു...!!
ചായപാത്രം ടീപോയി വെച്ച് സൈനു അകത്തേക്ക് കയറി.സൈനു അറിയാതെ ഓര്‍മകള്‍ പഴയകാലത്തിലേക്ക് ഊളിയിട്ടിറങ്ങി ......
പുലരിയിൽ വിടർന്നു നിൽക്കുന്ന നന്ത്യാർ വട്ട പൂവിന്റെ ദളങ്ങളിൽ മുത്തുകൾ പോലെ തങ്ങി നിൽക്കുന്ന മഞ്ഞുകണങ്ങൾ സൈനുവിന്റെ മനസിനും കണ്ണിനും കുളിർമയേകി..നിലാവിന്റെ ഒളിമങ്ങാത്ത സൌന്ദര്യത്തിൽ മതി മറന്നുറങ്ങുന്ന പ്രഭാതം അടുക്കളയിൽ രാവിലെ തന്നെ ഉമ്മയുണ്ടാക്കി വെച്ച ചായയും പലഹാരവും കഴിച്ച് യൂണിഫോം അണിഞ്ഞ് മുറ്റത്തേക്കിറങ്ങിയപ്പോഴെക്കും കൂട്ടുകാരി പ്രസന്ന മുറ്റത്ത് കാത്ത് നിൽപ്പ് തുടങ്ങിയിരുന്നു.
പുഴക്കരയില്‍ കടത്തുകാരന് മമ്മദിക്കയെയും കാത്തു നില്ക്കുന്നതിനിടയില് ചെയ്തു തീര്‍ക്കാനുള്ള ഹോംവര്‍ക്കിനൊരു തുടക്കമിടാന്‍ ശ്രമിച്ചപ്പോഴെക്കും മമ്മദിക്ക ചായ കുടി കഴിഞ്ഞ് കടവില്‍ എത്തി.
തുഴവെള്ളത്തിലേക്ക് ആഞ്ഞുതള്ളുന്നതിനിടയിലെ മമ്മദിക്കയുടെ ശ്വാസം വലി ഉയര്‍ന്ന് കേൾക്കുന്നുണ്ടായിരുന്നു. പാവം വയ്യാതായിരിക്കുന്നു. മക്കളെല്ലാം നല്ല നിലയില്‍ ആണെങ്കിലും അദ്ദേഹത്തിന്റെ കാര്യം കഷ്ടം തന്നെ.
തോണിയിറങ്ങി സ്കൂളിലേക്ക് നടക്കുന്നതിനിടയില്‍ ബെല്ലിന്റെ ശബ്ദം കേട്ടപ്പോള്‍ രണ്ടുപേരും പെട്ടെന്നോടി ക്ലാസിലെത്തി..ഇന്റർ ബെല്ലായപ്പോള്‍ പലരും പുറത്തു പോയി. പ്രസന്ന വിളിച്ചെങ്കിലും സൈനു കൂടെ പോയില്ല. ക്ലാസിൽ തന്നെയിരുന്നു.. കുറച്ച് കഴിഞ്ഞപ്പോൾ പ്രസന്ന പുറത്തു നിന്നും ഓടി കിതച്ച് വന്നു
“ഡീ സൈനൂ നീ ഇങ്ങു വാ ഒരു കാര്യം കാണിക്കാനാ.."
അവൾ കൈക്കു പിടിച്ചു വലിക്കുന്നതിനിടയിൽ .. പിറുപിറുത്തു കൊണ്ടിരുന്നു. അവളുടെ സംസാരം കേട്ടപ്പോൾ എന്തോ കാര്യമുണ്ടെന്നു സൈനുവിനും തോന്നി. അവൾ കൂടെ ചെന്നു ക്ലാസിനു പുറത്തെത്തിയപ്പോൾ എല്ലാരും കൂട്ടം കൂടി നിൽക്കുന്നു. മുന്നിൽ അതാ പത്താം ക്ലാസില്‍ പഠിക്കുന്ന ഷംസു ബ്ലേഡ് വെള്ളത്തിൽ വീണപോലെ ആടിയാടി വരുന്നു. . കുട്ടികളെല്ലാം പരസ്പരം നോക്കി നിൽക്കുന്നു. വേച്ച് വേച്ച് നടന്ന് ഷംസു പ്യൂണിന്റെ കയ്യിൽ നിന്നും ബെല്ലു പിടിച്ചു വാങ്ങി നീട്ടി ബെല്ലടിച്ചു.കൂട്ടത്തിൽ അദ്ദേഹത്തിന്റെ തലക്കിട്ടും ഒന്നു കൊടുത്തു
ലോങ്ങ്ബെല്‍ മുഴങ്ങിയപ്പോള്‍ ക്ലാസില്‍ നിന്നും കുട്ടികളെല്ലാം പുറത്തിറങ്ങി ഓടാന്‍ തുടങ്ങി
ടീച്ചേര്‍മാരെല്ലാം കൂടി പുറത്തിറങ്ങി ഒരു വിധം കുട്ടികളെയെല്ലാം ആട്ടി തെളിച്ചു ക്ലാസിനുള്ളില്‍ തന്നെയാക്കി അങ്ങിനെ അന്നത്തെ ഇന്റെർ വെൽ ലോങ്ങ് ഇന്റെര്‍ വെല്ലായി. ഷംസുവിനെ കിണറ്റിൻകരയില് കൊണ്ടിരുത്തി പ്യൂണ്‍ നാരായണേട്ടന് തലയിലൂടെ വെള്ളമൊഴിക്കുന്നത് സൈനുവും പ്രസന്നയും ജാലകത്തിലൂടെ കാണുന്നുണ്ടായിരുന്നു.
“എന്താ സൈനൂ ആലോചിക്കണ്.. ഹലോ സ്വപ്നം കാണാണോ…”
മുറിയിലേക്ക് കയറി വന്ന ഷംസുവിന്റെ സാനിധ്യം അവളറിഞ്ഞത് അപ്പോഴാണ്.
“ഏയ് ഒന്നൂല.. ഇന്റര്‍ ബെല്ല്..“
അവളുടെ ചുണ്ടുകള്‍ വിറച്ചു..!!
“ഇന്റര്‍വെല്ലോ... പെണ്ണുകാണലിനുമുണ്ടോ ഇന്റര്‍ ബെല്ല്?”
അവന്റെ ചോദ്യം കേട്ടപ്പോള്‍ അവള്‍ക്ക് ചിരി പൊട്ടി.
അവളുടെ ചിരി കണ്ടപ്പോള്‍ അവനും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.എന്നിട്ട് പറഞ്ഞു.
“അന്ന് സ്കൂളിന്റെ അടുത്തുള്ള കോളനിയില്‍ വെള്ളം കുടിക്കാന്‍ ചെന്നപ്പോള്‍ സര്‍ബത്തെന്നും പറഞ്ഞ് ഒരുത്തന് എനിക്ക് തന്നത് മദ്യമായിരുന്നു.പക്ഷെ അതിനു ശേഷം ഇന്നുവരെ മദ്യത്തോട് എനിക്ക് എന്തോ വെറുപ്പാണുകെട്ടോ”...
ഷംസുവിന്റെ നിഷ്ക്കളങ്കമായ വാക്കുകള്‍ സൈനുവിന് ഇഷ്ടമായി. എന്നെ ഇഷ്ടമല്ലെ എന്ന ചോദ്യത്തിനു മുന്പില് സൈനു നാണത്താല്‍ മുഖം താഴ്ത്തി കാല്‍വിരലുകള്‍ കൊണ്ട് കളം വരച്ചു.!!